അകലെ അകലെ മോസ്കോ
- നാടകം
ശ്രീജിത്ത് പൊയിൽക്കാവ്
ആമുഖം
1971 മുതൽ 1991 വരെയുള്ള രണ്ട് പതിറ്റാണ്ട് കുഞ്ഞിരാമൻ എന്ന ഗ്രാമീണ കമ്യൂണിസ്റ്റ്കാരന്റെ ജീവിതമാണ് നാടകത്തിന്റെ ഇതിവൃത്തം.നാടകത്തിന്റെ കഥാസങ്കൽപവും,സന്ദർഭങ്ങളും,കഥാപാത്രങ്ങളും തികച്ചും സാങ്കൽപികമാണ്.
പ്രധാന കഥാപാത്രങ്ങൾ
കുഞ്ഞിരാമൻ:മോസ്കോ ഹോട്ടലിലെ തൊഴിലാളിയും മുതലാളിയും.അനാഥൻ.
കരുണൻ:തുന്നക്കാരൻ.കുഞ്ഞിരാമന്റെ ആത്മ സുഹൃത്ത്.
മല്ലിക:കരുണന്റെ മരുമകൾ.യുവതി
ആലി: മീൻ കച്ചവടക്കാരൻ
സീനത്ത്- പാൽക്കാരി ബീവാത്തുഉമ്മയുടെ മകൾ.
രാജേഷ്:കണാരന്റെ മകൻ.
കനൽ: രാജേഷിന്റെ സീനത്തിന്റെയും മകൻ 10 വയസ്സ്.
പുഷ്കരൻ: ഹിന്ദു വർഗ്ഗീയ വാദികളുടെ നേതാവ്
രാജൻ: നാട്ടിലെ മാക്സിസ്റ്റ് പാർട്ടി നേതാവ്.
റാസ്പുട്ടിൻ: റഷ്യൻ ചക്രവർത്തിനിയെ നിയന്ത്രിച്ച സന്യാസി.
ലെനിൻ: സോവിയറ്റ് വിപ്ലവകാരി സഖാവ് ലെനിൻ
ഗോർബച്ചോവ്: സോവിയറ്റ് യൂണിയൻ പിരിച്ചുവിടുമ്പോൾ രാഷ്ട്രപതി.
ഇവർക്കൊപ്പം മറ്റ് നിരവധി ഗ്രാമീണ കഥാപാത്രങ്ങളും...
മുഖവൊലി..
വോൾഗാ നദിയുടെ ഒഴുക്കിന് ചെഞ്ചോര മുദ്രാവാക്യങ്ങളുടെ താളമാണ്.ആ തീരത്തെ സമത്വ സുന്ദരമായ സോവിയറ്റ് തലക്കച്ചേരി മോസ്കോ; ആ മുദ്രാവാക്യങ്ങൾ കേട്ട് ചെങ്കൊടിയുടെ ചൂടും,ചൂരുമേറ്റ് ചലിച്ച നഗരമാണ്. ചൂഷകരുടെയും,കുലംകുത്തികളുടെയും പേടിസ്വപ്നം തൊഴിലാളി വർഗ്ഗത്തിന്റെ സ്വപ്നഭൂമി സോവിയറ്റ് മോസ്കോ...
അടിയോർക്ക് ഒരു നാടുണ്ടെങ്കിൽ അത് സോവിയറ്റ് മോസ്കോ പോലെ ആകണം എന്ന് സ്വപ്നം കണ്ട സോഷ്യലിസ്റ്റ് വിപ്ലവസ്വപ്നം തീക്കനൽ പോലെ ഇടനെഞ്ചിൽ പേറിയ നമുക്ക് വിശാലമായ ലോകം തുറക്കാൻ, വിമോചനം സ്വപ്നം കാണാൻ പഠിപ്പിച്ച ഓരോ കമ്യൂണിസ്റ്റ് സ്വപ്നാടകരുടെയും, രക്തസാക്ഷികളുടെയും ജ്വലിക്കുന്ന ഓർമ്മകൾക്കു മുൻപിൽ ഈ നാടകം സമർപ്പിക്കുന്നു.
ഒന്ന്
[അനൗൺസ്മെന്റ് കഴിയുമ്പോൾ പ്രഭാതത്തിന്റെ സൂചനകൾ നൽകുന്ന പശ്ചാത്തല സംഗീതം ഉയരുന്നു 'നാണിയുടെ ചിന്ത' എന്ന കവിതയിലെ വരികൾ ഉയർന്നു കേൾക്കാം]
"നാണി പിറന്നൊരു നാട്ടിലിന്ന്
നാഴിയരി തികച്ചില്ലൊരാൾക്കും
മാനുഷസ്വർഗമസ്സോവിയറ്റിങ്കലോ
കാണില്ലൊരുത്തനെപ്പട്ടിണിയിൽ- അതാം
നാണിക്കാ നാടിനോടിത്ര പ്രേമം.”
[അരങ്ങിൽ അരണ്ട വെളിച്ചം.ഹോട്ടൽ മോസ്കോ എന്ന ബോർഡ് വെച്ച ഒരു ഹോട്ടലിന്റെ ഉൾവശത്ത് ചായയുണ്ടാക്കാൻ സമോവറിൽ തീപിടിപ്പിക്കുന്ന കുഞ്ഞിരാമൻ.അയാൾ സമോവറിലെ കനൽ ഊതുന്നു. അരികിലായി ബെഞ്ചിൽ തുന്നക്കാരൻ കരുണൻ ആണ് നാണിയുടെ ചിന്ത എന്ന കവിത പാടുന്നത്]
കരുണൻ: പിന്നെന്തേനു …?(ഓർത്തു പാടാൻ ശ്രമിക്കുന്നുണ്ട്) ഇഞ്ഞത് മുയ്മൻ പടിച്ചോ? നല്ല അസ്സല് പാട്ടാ...എടക്ക് ഞാനും ആലോയിക്കലിണ്ട് ഇന്നശിച്ച നാടു വിട്ട് മോസ്കോലേക്കാറ്റം കപ്പല് കയരിയാലോന്ന്.
കുഞ്ഞിരാമൻ: കെ.പി.ജിന്റെ ഇപ്പാട്ട് മുയുവൻ പാടിക്കാണ്ടിരിക്കാനാവോ? എനക്കിപ്പാട്ട് കേട്ടപ്പന്തെന്നെ ബയങ്കര മനസുഖേനു..എന്താന്നറിയോ..?
ഇങ്ങളെല്ലാം ഞാ പീട്യക്ക് മോസ്കോന്ന് പേരിട്ടപ്പം എന്തേനു പറഞ്ഞിന്...എനക്ക് തലക്ക് പിരാന്താന്ന്. ഇപ്പന്തായി ഇങ്ങളും പാടാൻ തൊടങ്ങീലെ "മോസ്കോ എന്നൊരു നാടുണ്ടത്രേ പോകാൻ കയിഞ്ഞെങ്കിലെത്ര ഭാഗ്യന്ന്".കെ.പി.ജി പാടിപ്പിച്ചിലെ.
[കളിയാക്കുന്ന ഭാവത്തിൽ കുഞ്ഞിരാമൻ കെ.പി.ജി യുടെ നാണിയുടെ ചിന്ത എന്ന കവിത പാടുന്നു]
കരുണൻ: ഇഞ്ഞൊരു പോയത്തക്കാരനല്ലാന്ന് ഞാക്കെല്ലാരിക്കറിയാ.പീട്യേക്ക് അങ്ങിനെല്ലം പേരിട്ടാലെന്തെങ്കിലും കൊയപ്പം വരൂലെന്ന് വിചാരിച്ചാ ഞാനല്ലം അന്നത് വേണ്ടാന്ന് പറഞ്ഞിനെ. ഇഞ്ഞതല്ലം ഇപ്പോം മനസ്സില് വെച്ചിരിക്ക്ന്നാ…
(സമോവറ് നോക്കി)
വെള്ളം തെളച്ച് ഇഞ്ഞി നല്ല കട്പ്പത്തിലൊരു ചായങ്ങട്ക്ക്..
കുഞ്ഞി: ലേശം കൂടി ഒന്ന് തെളക്കട്ടെ.
[കടയിലേക്കു കയറി വരുന്ന മീൻകാരൻ ആലി മാപ്ല.]
ആലി: ബെള്ളം തളച്ചാ..
കരുണൻ: തൊള്ളപൊള്ള്ന്ന ചൂട് വേണം ഇക്കക്ക്...ഇഞ്ഞൊന്ന് വേഗത്തിലാക്ക് കുഞ്ഞിരാമാ..
കുഞ്ഞി: രാവിലത്തത്തെ ഇക്കുളിരിന് നല്ല ചൂടുള്ള ചായ ഇങ്ങളൂതി കുടിക്ക്ന്നത് കാണാൻ തന്ന നല്ല രസാ…
ആലി: അന്റെ ചായന്റെ ഒരു സുകോം അതന്നാ- അച്ചൂട്.പിന്നെ അന്റെ കളവില്ലാത്ത സ്നേഹം…
കുഞ്ഞിരാമൻ: അല്ല ഇന്നെന്താ കൊട്ടേല്.
ആലി: അസ്സല് കുട്ടൻ..അഞ്ചുറുപ്യക്ക് എട്ത്താലോ..?
കരുണൻ: അഞ്ചിനെത്തിറാ?
ആലി: അഞ്ചിന് പത്ത്.ഇഞ്ഞായെന കൊണ്ട് പന്ത്രണ്ട് എടുക്കട്ടെ..?
[കരുണൻ തലയാട്ടുന്നു.ആലി കുട്ടയിൽ നിന്നും മീൻ ഒരിലയിൽ പൊതിഞ്ഞ് മേശപ്പുറത്ത് വെയ്ക്കുന്നു]
കരുണൻ: (മൂക്കു പൊത്തി ) ലേശം ദൂരെക്ക് വെക്കീ..ഹോ പേരെല്ലാം കുട്ടന്നാണെങ്കിലും വെല്ലാത്ത നാറ്റം തന്ന്യാപ്പാ..
ആലി: ബെയ്ക്കിമ്പം ഇതൊന്നും കാണലില്ലാല്ലോ!!!
കരുണൻ: അത് പൊരിച്ചത്. ഇത് പച്ച.
(കുഞ്ഞിരാമൻ രണ്ടാൾക്കും ചായ നൽകുന്നു.)
ആലി: ഇതെന്നാന്ന് കട്ടൻ.പാല് വന്നിനിലേ..
കുഞ്ഞി: ആ പെണ്ണ് പാലൂയിറ്റ് വരാൻ ഉച്ചാവും.
കരുണൻ: ലേശം വൈകിയാലും വെള്ളം ചേരാത്ത പാല് കിട്ടൂലെ…
ആലി: ല്ലാണ്ട് ഇന്റെ മര്യോക്ക് കൊയപ്പൊന്നുല്ല.ല്ലേ..? ഓള് പാലുകൊടുക്കാൻ പോക്ന്നതേ തെങ്ങിനോടും കൈങ്ങിനോട്ക്കെ കതേം പറഞ്ഞാ…
ഇന്നലെണ്ട് നാരാണന്നാരെ പൊരേന്ന് പൂച്ചേനോട് കിസ പറയിന്ന്..
കരുണൻ: ഓളെ പ്രായതല്ലെ...ഓള് പറയട്ടെന്ന്.
ആലി: പെണ്ണിനിപ്പം എന്ത് വയസ്സായി..?
കരുണൻ: മേടത്തില് 18.
ആലി: അപ്പ നിക്കാഹിന് സമയായി..
കരുണൻ: നോക്ക്ന്നിണ്ട്..പിന്നെ വേറൊരു ഗുലുമാല് ചൊവ്വാദോഷണ്ട് ഓക്ക്..
ആലി: അയിനിങ്ങക്ക് അയിലെല്ലം വിസാസണ്ടോ?
കുഞ്ഞി: ഓനില്ല. പക്കേങ്കില് കാരണോര് സമ്മയിക്കൂല ല്ലേ കര്ണാ..?
കരുണൻ: ഓരിക്കൊന്നും നേരം വെളിത്തിനില്ല ആലിക്കാ.യൂറിഗഗാറിൻ ബഹിരാകാശത്ത് പോയിവന്ന്. ന്നിട്ടും ചൊവ്വാ ദോശം തന്നപ്പ.
[പത്രക്കാരൻ പയ്യൻ പത്രം കടയിലേക്ക് വലിച്ചെറിഞ്ഞ് ബെല്ലടിച്ച് പോകുന്നു. കരുണൻ പത്രം തുറന്ന് വായിക്കുന്നു]
കരുണൻ: ഇങ്ങനെയും കൊറേ കമ്യൂണിസ്റ്റാര്. പേര് കമ്യൂണിസ്റ്റ്. ഭരിക്കുന്നത് കോഗ്രസ്സിന്റെ കൂട്ടത്തില്.
കുഞ്ഞിരാമൻ: ഇന്ദിരാ കമ്യൂണിസ്റ്റ് പാർട്ടിന്നാ ഞാനിപ്പം ഓരെ വിളിക്കല്. ജനാധിപത്യം പാർട്ടീല് കൂട്യേന്റെ കൊയപ്പം ഇപ്പം ല്ലാർക്കും മനസ്സിലായല്ലോ..!!?
[പാലുമായി മല്ലിക പ്രവേശിക്കുന്നു]
കരുണൻ: ഓ ഇപ്പഴെങ്കിലും പാക്കാരി വന്നല്ലോ..!! ഇനിയുമിങ്ങനെ വൈകിയ ബീവാത്തൂന്റെ പൊരേന്ന് പാല് വാങ്ങാനാ കുഞ്ഞിരാമന്റെ തീരുമാനം.ല്ലെ കുഞ്ഞിരാമാ…
മല്ലിക:ഓറങ്ങനെ പറഞ്ഞിനാ.. കുഞ്ഞിരാമേട്ടാ ഇങ്ങക്ക് ബീബാത്തുന്റെ പയ്തി ബെള്ളം ചേറത്ത പാലു മാണാ ഞമ്മളെ കറുമ്പിന്റെ പാല് മാണാ..
അതറിഞ്ഞിറ്റ് മയി ഇനി പാലു കച്ചോടം.
[അവള് തിരിച്ച് പീടികയിൽ നിന്ന് ഇറങ്ങുന്നു.]
കരുണൻ: ഡി മല്ലീ ഇഞ്ഞിങ്ങന ചൊടിക്കല്ല...ഞാനൊരു വിറ്റടിച്ചതല്ലേ..
മല്ലിക: ആണോ..നല്ല പുളിച്ച വിറ്റായിപ്പോയിന്..നല്ല പാല് കൂട്ടി ചായ കുടിക്കണങ്കില് ലേശം കാത്തിരിക്കല്ലം വേണം
ന്നാ ഇരുന്നൂടെ..
കുഞ്ഞിരാമൻ: (ചിരിച്ചു കൊണ്ട്) ഒ ഇരിക്കാലോ.അയ്നിപ്പന്താ..
(കുഞ്ഞിരാമൻ ബഞ്ചിൽ ഇരിക്കുന്നു)
മല്ലിക : ന്നാ നല്ല മധുരത്തില് കടുപ്പം കൂട്ടി ഒരു ചായ..(ആലി മാപ്പളയെ നോക്കി) ഇന്ന് മീനെന്താന്ന്?
(പെട്ടെന്ന് അവിടേക്ക് ഇരച്ചു കയറി വരുന്ന ഒരു കൂട്ടം ആളുകൾ ഷാജി,പുഷ്കരൻ,ബാബു,കുഞ്ഞൻ തുടങ്ങിയവരാണ്.നാട്ടിലെ വർഗ്ഗീയവാദികളുടെ കൂട്ടമാണവർ)
കുഞ്ഞൻ: നാല് ഇന്ത്യൻ ചായ.
ബാബു: ഒന്ന് പൊടി.
പുഷ്കരൻ: ഒന്ന് പഞ്ചാര ഇടണ്ട.
ഷാജി: ആല്യാപ്പളെ ഇങ്ങളെ മീകൊട്ട അപ്പർത്തേടെങ്കിലും മാറ്റി വെക്കറാ..?
കുഞ്ഞൻ: നല്ല പയക്കൊണ്ട ആലികാക്ക.. ഇങ്ങക്കി കെട്ട മീനല്ലാണ്ട് നല്ല മീനൊന്നും കിട്ടൂലെ..?
ആലി: (സ്വയം) കെട്ടമീന് അന്റെ അച്ചനാ വിക്ക്ന്നത്.
പുഷ്കരൻ: ഇങ്ങളെന്തേലും പറഞ്ഞോ മാപ്പളെ..
ഷാജി: കുഞ്ഞന്റെ അച്ചന പറഞ്ഞ്.
ആലി: ഞാനൊന്നും പറഞ്ഞില്ലേ ..ഇങ്ങക്ക് തോന്നീതാവും.
(ഷാജി അയിൽ നിന്നും കഠാര ഊരുന്നു )
ഷാജി : കൂടുതലൊന്നും തോന്നിപ്പിക്കല്ലെ മാപ്ലെ …
കുഞ്ഞിരാമൻ: (ഷാജിയുടെ കയ്യിൽ പിടിക്കുന്നു) ചായ കുടിക്കാൻ വന്നാ ചായ കുടിക്കണം ഷാജ്യേ... അങ്കം ഒക്കെ പീട്യേന്റെ പൊറത്ത് ങ്ങളെ ശാഖേല്.
കുഞ്ഞൻ: ഞാനപ്പയേ പറഞ്ഞതല്ലേ ഈ സോവിയറ്റ് ചാരന്റെ പീട്യേല് കേറണ്ടാന്ന്.
പുഷ്കരൻ: ഇന്റെ ചായ ഞാക്ക് വേണ്ട..വാടാ…
(അവർ ഇറങ്ങിപ്പോകുന്നു.ഇതെല്ലാം കണ്ട് പകച്ചു പോയ മല്ലിക,ആലി )
മല്ലിക: ല്ലപ്പം ഈടെപ്പം ന്താ ഇണ്ടായത്.ബോംബെറ്റാൻ പൊട്ട്യോ..?ല്ല മാമാ ഇവരിക്കെന്താ പിരാന്താ…?
കരുണൻ: വെറും പിരാന്തല്ല മല്ലീ . ഇത് കൂട്യ പിരാന്താ. ഇങ്ങനൊരു പിരാന്തനായിനു ഗാന്ധീനെ വെടിവെച്ചു കൊന്നത്.നാത്തൂറാം വിനായക ഗോഡ്സേ...
കുഞ്ഞിരാമൻ: ഓലെ വർഗ്ഗീയത തലക്കച്ചേരില് നടക്കാത്തേന്റെ കെർവ്വാ!!!ഇപ്പം കഠാര്യായിറ്റാ നടപ്പ്
ആലി: ഓലെ ആള്കള് പറയിന്നിണ്ട് കേരളത്തിനെ അടിക്കാൻ തലക്കിട്ട് തന്നെ അടിക്കണ്ന്ന്..തലക്കച്ചേരിക്ക് തന്നെ അടിക്കണന്ന്..
കുഞ്ഞിരാമൻ: ഐന് ഈടുത്തെ കമ്യൂണിസ്റ്റാര് ചാവണം.
ഇവരൊക്കെ അങ്ങ് മോസ്കോലായിനേല് ലെനിൻ ഗുലാഗിലാവും.മോസ്കോലെ പോലെ ഈടെയും മതമില്ലാത്ത മനുഷ്യരിണ്ടായാലെ നാട് രക്ഷപ്പെടു.അയ്നെങ്ങനാ ബൂർഷ്വാസികളുടെ കൂടെക്കൂടി എങ്ങനെ ഭരിക്കാന്ന് ആലോചിക്കുന്നോരായിപ്പോയി കമ്യൂണിസ്റ്റാര്.അധികാരോം മനുഷ്യനെ മയക്കിന്ന കറപ്പന്നാ..!!അങ്ങ് മോസ്കോലാണെ..(മല്ലിക ഇടയ്ക്കു കയറി)
മല്ലിക: ഹൊ തുടങ്ങി മോസ്കോ പുരാണം. ഇനി ഈ കുഞ്ഞിരാമേട്ടൻ പറയിന്നത് ഒരക്ഷരം തിരിയൂല.മാമാ ഞാനെറങ്ങ്ന്നാ..ഇങ്ങള് പോരുന്നോ..
കരുണൻ: ന്നാ ന്റെ മോസ്കോ പുരാണം പിന്നെ കേക്ക.. എനക്കേ പീട്യ തൊറക്കാൻ നേരായിക്ക്.
[ആലിമാപ്പിളയും കരുണനൊപ്പം ഇറങ്ങുന്നു. ഇപ്പോൾ ചായക്കടയിൽ കുഞ്ഞിരാമൻ മാത്രം.അയാൾ റേഡിയോ ഓൺ ചെയ്യുന്നു.റേഡിയോയിൽ നിന്ന് എഴുപതുകളിലെ ഒരു ഹിറ്റ് പ്രണയഗാനം ഒഴുകി വരുന്നു.പാട്ടു കേട്ടുകൊണ്ട് ചില്ലലുമാരിയിൽ പലഹാരങ്ങൾ അടുക്കി വെയ്ക്കുന്ന കുഞ്ഞിരാമൻ -അവിടേക്ക് പ്രവേശിക്കുന്ന മല്ലിക. റേഡിയോയിൽ പാട്ട് മാറി ഒരു മനോഹര പ്രണയഗാനം-"രൂപവതീ രുചിരാംഗീ".കുഞ്ഞിരാമനും മല്ലികയ്ക്കും നാണം. മല്ലികയുടെ പ്രസരിപ്പെല്ലാം പോയി നാണിച്ച് വിവശയാവുന്ന അവൾ]
മല്ലിക: പാലിന്റെ പാത്രം മറന്നിനേനു.. അതെടുക്കാൻ.
(കുഞ്ഞിരാമൻ അതെടുത്ത് അവൾക്ക് നൽകുന്നു. അവളത് വാങ്ങുന്നു.മൊത്തത്തിൽ ഒരു പ്രണയക്കുളിർ രണ്ടാളിലും)
കുഞ്ഞിരാമൻ: എത്രേലാ ചൊവ്വ..?
മല്ലിക: ന്ത്?
കുഞ്ഞി: ല്ല ന്റെ കാരണോൻ പറഞ്ഞ് മല്ലിക്ക്...അല്ല മല്ലികക്ക് ജാതകത്തില് ചൊവ്വേന്റെ പ്രശ്നം ഇണ്ട്ന്ന്..
മല്ലി: ങ്ങ്ഹാ അത്..ഏഴില്..
കുഞ്ഞി: മല്ലിക്ക് ഈലെല്ലം വിശ്വാസ ണ്ടോ? ആംസ്ട്രോങ്ങ് ചന്ദ്രനിലെറങ്ങിയ കാലത്ത് എങ്ങനാ ഇതല്ലം വിശ്വസിക്ന്ന്.
മല്ലി: എനക്കീലൊന്നും വിശ്വാസല്ല.പക്കേങ്കില് കാരണോമ്മാര് സമ്മയിക്കൂല.ചൊവ്വക്കാരല്ലാത്തോര് കെട്യാ മരണച്ചട്ടാന്നാ ഓറ്ല്ലം പറയിന്നി.
കുഞ്ഞി: ചൊവ്വേ വ്യാഴോം മല്ലീ ഞാനൊരു കമ്യൂണിസ്റ്റാരനാ എനക്കീലൊന്നും ലവലേശം വിശ്വാസല്ല.മല്ലി സമ്മതിച്ചാ ഞാൻ മല്ലീന മംഗലം കയ്ക്ക…
(നീണ്ട നിശ്ശബ്ദത. റേഡിയോ ഗാനം ഉച്ചത്തിലാവുന്നു. മല്ലി നാണിച്ച് തല താഴ്തുന്നു.കുഞ്ഞിരാമൻ ചില്ലലിമാരിക്കടിയിൽ നിന്ന് ഒരു പുസ്തകം മല്ലിക്ക് നീട്ടുന്നു)
കുഞ്ഞി: സമ്മതാണെങ്കില് ഈ പുസ്തകം എടുക്കാം. തൊഴിലാളികളുടെ വിമോചനത്തിന്റെ പുസ്തകാണ്. വായിക്കണം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. സഖാവ് കാൾ മാക്സും-ഏങ്ഗൽസും ചേർന്നെഴുതിയത്.കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ...ഇത് എന്റെ ഒരു സമ്മാനായി മല്ലി വാങ്ങണം..(വിറച്ച് കൊണ്ട്)വാങ്ങൂലെ..?
[ അവൾ ആ പുസ്തകം എടുത്ത് പുറത്തേക്ക് നാണിച്ച് ഓടിപ്പോകുന്നു. പ്രണയത്തോടെ അത് നോക്കിനിൽക്കുന്ന കുഞ്ഞിരാമൻ. പിറകിൽ ചുമരിൽ തൂക്കിയിട്ട ലെനിനും,സ്റ്റാലിനും,കൃഷ്ണപ്പിള്ളയുമെല്ലാം കുഞ്ഞിരാമന്റെ പ്രണയം കണ്ട് ചിരിക്കുന്നു-സംഗീതം ഉച്ചത്തിലാകുമ്പോൾ വെളിച്ചം സാവധാനം പൊലിയുന്നു.
-ബ്ലാക്ക് ഔട്ട്