`ജ്ജ് നല്ലൊരു മന്‌സനാകാൻ നോക്ക് ’ അരങ്ങിലെത്തുന്നു; പുനരാവിഷ്കാരം റഫീഖ് മംഗലശ്ശേരി.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
നിലമ്പൂർ: ഒറ്റ നാടകംകൊണ്ട് കേരളത്തിന്റെ സാംസ്കാരികചരിത്രത്തിലിടംനേടിയ നിലമ്പൂർ കലാസമിതിയുടെ ‘ജ്ജ് നല്ലൊരു മന്‌സനാകാൻ നോക്ക്’നാടകം ഒരിക്കൽക്കൂടി അരങ്ങിലെത്തുന്നു. നിലമ്പൂരിലെ ഡോക്ടർ ഉസ്മാൻ, ഇ.കെ. അയമു, കെ.ജി. ഉണ്ണീൻ, നിലമ്പൂർ ആയിഷ, ആയിഷയുടെ സഹോദരൻ മാനു, ഉണ്ണി തുടങ്ങിയ കലാകാരന്മാർ അണിയിച്ചൊരുക്കിയ ഈ നാടകം കേരളത്തിനകത്തും പുറത്തും ആയിരത്തിലേറെ വേദികളിൽ അവതരിപ്പിച്ചിരുന്നു.
പ്രമുഖ മാപ്പിളപ്പാട്ട് കലാകാരൻ എസ്.എ. ജമീലടക്കമുള്ളവർ കലാജീവിതത്തിന് തുടക്കംകുറിച്ചത് ഈ കൂട്ടായ്മയിലൂടെയാണ്. അന്ന് കുട്ടികളായിരുന്ന ഉണ്ണിയും ആയിഷയും മാത്രമേ ഇപ്പോൾ ജീവിച്ചിരിപ്പുള്ളൂ. സംവിധായകൻ റഫീഖ് മംഗലശ്ശേരി തന്റേതായ ശൈലിയിൽ ഈ നാടകം പുനരാവിഷ്കരിക്കുകയാണ്.
1950-ൽ നിലമ്പൂർ ഭാഗത്ത് തോട്ടംതൊഴിലാളികൾക്കിടയിലും മറ്റും ഇടതുപക്ഷ പ്രസ്ഥാനം കുഞ്ഞാലിയുടെ നേതൃത്വത്തിൽ വളർന്നുവരുന്ന കാലഘട്ടത്തിൽ ഏതാനും ചെറുപ്പക്കാർ ഒത്തുകൂടി ചർച്ചചെയ്ത് എഴുതിയുണ്ടാക്കിയതാണ് ‘ജ്ജ് നല്ലൊരു മന്‌സനാകാൻ നോക്ക്’ എന്ന നാടകം. നാടകാവതരണത്തിന് ഒട്ടേറെ എതിർപ്പുകൾ ഉയർന്നുവന്നപ്പോൾ അഴിവളപ്പിൽ അത്തൻ കാക്കയാണ് നിലമ്പൂർ ചന്തക്കുന്നിൽ തന്റെ രണ്ടേക്കർ സ്ഥലത്തുള്ള പറങ്കിമാവിൻതൈകൾ വെട്ടിക്കളഞ്ഞ് അവിടെ സ്റ്റേജ് കെട്ടാൻ സമ്മതംകൊടുത്തത്. അങ്ങനെയാണ് നാടകത്തിന്റെ ആദ്യ അവതരണം നടന്നത്.
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ ഇ.കെ. അയമു അവാർഡിന് കരിവെള്ളൂർ മുരളിയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇ.കെ. അയമുവിന്റെ 55-ാം ചരമവാർഷിക ദിനമായ 19-ന് അവാർഡ് സമർപ്പണവും സാംസ്കാരിക സമ്മേളനവും നിലമ്പൂരിൽ നടക്കും. ഇതോടനുബന്ധിച്ചാണ് നാടകം പുനരാവിഷ്കരിക്കുന്നത്.