പ്രവാസി അമച്ചർ നാടകോത്സവത്തെച്ചൊല്ലി വിവാദം
- വാർത്ത - ലേഖനം
ന്യൂഡൽഹി : കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കാനിരിക്കുന്ന പ്രവാസി അമച്ചർ നാടകോത്സവത്തെച്ചൊല്ലി വിവാദം.
ചട്ടവിരുദ്ധമായി നാടകങ്ങൾ ഉൾക്കൊള്ളിച്ചെന്നാരോപിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്. സംസ്ഥാന സർക്കാരിനും സംഗീതനാടക അക്കാദമിക്കും മലയാളിസംഘടനകൾ പരാതി നൽകി. നടപടിക്രമങ്ങളിൽ സുതാര്യത വേണമെന്നാണ് ആവശ്യം.
ഒരു സമിതിയുടെ ഒന്നിൽക്കൂടുതൽ നാടകങ്ങൾ പാടില്ലെന്ന നിയമാവലിക്ക് എതിരാണ് നാടകോത്സവം എന്നാണ് പല സംഘടനകളുടെയും ആരോപണം.
ആകെ അഞ്ച് നാടകമുള്ളതിൽ ജനസംസ്കൃതിയുടെ മൂന്ന് നാടകങ്ങൾ ഉൾപ്പെടുത്തിയെന്നാണ് പ്രധാന ആരോപണം. നാടകോത്സവത്തിലേക്ക് നാടകരചനകൾ ക്ഷണിച്ചതായി പത്രമാധ്യമങ്ങളിൽ അറിയിപ്പു നൽകിയില്ലെന്നും ആരോപണമുണ്ട്.
മുൻവർഷങ്ങളിൽ അക്കാദമി തെരഞ്ഞെടുക്കാറുള്ള ഡൽഹി ഘടകത്തിന്റെ നേതൃത്വത്തിലാണ് നാടകോത്സവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്നും ഇത്തവണ അതുണ്ടായില്ലെന്നും വിമർശനമുണ്ട്. വിഷയത്തിൽ അക്കാദമിയുടെ ഇടപെടലാവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഡൽഹി മലയാളി ആർട്ടിസ്റ്റ്സ് (എ.ഡി.എം.എ.), വൃക്ഷ് ദ തിയറ്റർ തുടങ്ങിയ സംഘടനകൾ രംഗത്തുവന്നു.
ഡൽഹിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങളുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ചട്ടലംഘനമുണ്ടായെങ്കിൽ നാടകോത്സവം മാറ്റിവെച്ച് യോഗ്യരായ എല്ലാ സംഘടനകളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയ ശേഷമേ സംഘടിപ്പിക്കാവൂ എന്നും സംഘടനകൾ ആവശ്യപ്പെട്ടു.
അതേസമയം, വിവാദത്തെക്കുറിച്ച് ജനറൽസെക്രട്ടറി എ.കെ. പ്രസാദ് പറഞ്ഞത് അക്കാദമിയുടെ വെബ്സൈറ്റിൽ വിജ്ഞാപനം കണ്ടാണ് അപേക്ഷ നൽകിയത് എന്നാണ്. നാടകങ്ങൾ തിരഞ്ഞെടുത്തത് അക്കാദമിയാണ്. വിവാദമുണ്ടെങ്കിൽ വി ശദീകരണം നൽകേണ്ടത് അക്കാദമി അധികൃതരാണെന്നും പ്രസാദ് അഭിപ്രായപെട്ടു.