നാടക സംഘങ്ങളും, നാടകക്കാരും നിയമങ്ങൾ ലംഘിക്കുന്നതിന് കാരണങ്ങളുണ്ട് സാറെ...
- ഫെയിസ്ബുക്ക് പോസ്റ്റ്
ശ്രീജിത്ത് പൊയിൽക്കാവ്
പ്രിയ നാടക ബന്ധുക്കളെ..
പെട്ടന്ന് കേൾക്കുമ്പോൾ നിയമം എല്ലാവർക്കും ഒരുപോലെ ആവണ്ടെ എന്ന കേവല ജനാധിപത്യ ചിന്തയെ ചൂഷണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരു നാടക സംഘടന സംഗീത നാടക അക്കാദമി സെക്രട്ടറിക്ക് അയച്ച ഒരു കത്ത് കണ്ടു. ജനാധിപത്യത്തിൽ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ആവണം എന്ന ചിന്ത ഉൽപാദിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന സംഘപരിവാർ ചിന്താ പദ്ധതി പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് നമ്മൾ കണ്ടതാണ്.
ഇതേ തന്ത്രം തന്നെയാണ് സുവീരന്റെ നാടക സംഘത്തിനെതിരെ നടപടി എടുക്കണം എന്ന പരാതിയിലും ഞാൻ കണ്ടത്. ആ നാടക അവതരണവുമായി ബന്ധപ്പെട്ട വിഷയം അതി സങ്കീർണമാണ്.കേവല ജനാധിപത്യ വാദത്തിനപ്പുറമാണത്.
കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.
ഏതാനും മാസങ്ങൾക്ക് മുൻപേ സംഘ പരിവാർ ആക്രമണം നേരിട്ട് നാടക റിഹേർഴ്സൽ നിർത്തി വെക്കേണ്ടി വന്ന കോഴിക്കോട് ബാക്ക് സ്റ്റേജ് തിയേറ്റർ ഗ്രൂപ്പിന്റെ സുവീരൻ സംവിധാനം ചെയ്യുന്ന 'ജാരൻ ' എന്ന നാടകത്തിന് പകരം കേരള സംഗീത നാടക അക്കാദമി അമേച്ച്വർ നാടകോത്സവത്തിൽ മറ്റൊരു നാടകം അവതരിപ്പിക്കുന്നതുമായി ഉരുത്തിരിഞ്ഞ് വന്ന വിവാദം ശ്രദ്ധയിൽ പെടുന്നത് സോഷ്യൽ മീഡിയയിൽ നിന്നാണ്.
ഈ വിവാദത്തെ ഞാൻ കാണുന്നത് ഒരു സംഘപരിവാർ അനുകൂല പദ്ധതിയായിട്ടും ആവിഷ്കാര സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റമായിട്ടാണ്.
കാരണം
സുവീരന്റെ നാടക സംഘം നാടകം അവതരിപ്പിക്കുന്നതിൽ ഏറ്റവും അരിശമുള്ളത് ആർ.എസ്.എസിനും,സംഘപരിവാർ അനുകൂലികൾക്കുമാണ്. സുവീരൻ നാടക സംഘത്തിന് ആസ്ഥാനമായി കണ്ട കുറ്റ്യാടിയിലെ സ്ഥലം ഹൈന്ദവ വിശ്വാസികളെ കൂട്ടുപിടിച്ച് തട്ടിയെടുക്കാൻ സംഘപരിവാർ അനുകൂലികൾ നിരന്തരം ശ്രമിക്കുന്ന ഇടമാണ്. സുവീരന്റെ നാടകം നടക്കാതായാൽ വീണ്ടും സുവീരനെ പ്രതിക്കൂട്ടിലാക്കി ആക്രമിക്കാം എന്ന സംഘപരിവാർ ഗൂഢാലോചനക്ക് വളം വെക്കുകകയാണ് അനാവശ്യ വിവാദങ്ങൾക്ക് തിരി കൊളുത്തിയവർ ചെയ്യുന്നത്.
രണ്ടാമത്തേത് ആവിഷ്കാര സ്വാതന്ത്രവുമായി ബന്ധപ്പെട്ട കാര്യമാണ്.നാടകം എന്ന കല ഒരു അരൂപരൂപമാണ്[Formless Form]. പലപ്പോഴും ഭരണകൂടങ്ങൾ അതിനെ ഒരു ഫോമിലേക്ക് ഒതുക്കി ഒരു ചട്ടക്കൂടിലാക്കാൻ ശ്രമിക്കുന്നത് ഈ കലാരൂപത്തിന്റെ പ്രഹര ശക്തി ഭയന്നാണ്.അതിനായാണ് സംഗീത നാടക അക്കാദമിയും നിയമ സംഹിത തയ്യാറാക്കുന്നത്.
നാടക പ്രവർത്തകർ ഭരണകൂടത്തിന്റെ ഗ്രാന്റുകൾ കൈപ്പറ്റുമ്പോൾ എല്ലാ നിയമങ്ങളും പാലിച്ചാകണം എന്ന വാദം ബാലിശമാണ്. കാരണം നിയമങ്ങൾ ഇരുമ്പുലക്കയല്ല.വി.ടി ഭട്ടതിരിപ്പാണ് മുതൽ പി.എം താജ് വരെയുള്ള നാടക്കാര് മുഴുവൻ ഈ നിയമങ്ങളൊന്നും പാലിച്ചവരായിരുന്നില്ല. നാടക കല തന്നെ വലിയൊരു സിവിൽ നിയമ ലംഘനവും പ്രതിരോധവും ആയ ഈ കാലത്ത് നാടകക്കാർക്ക് വേണ്ടി സംസാരിക്കേണ്ട സംഘടന തന്നെ ഒരു നാടകാവതരണത്തെ ഇല്ലാതാക്കി നാടകക്കാരനെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതിൽ ഒരു ജനകീയ ഇടത് നാടക പ്രവർത്തകൻ എന്ന രീതിയിൽ വ്യക്തിപരമായി ഞാൻ പ്രതിഷേധിക്കുന്നു.
നാടകം എന്ന കല,നാടകക്കാരൻ ചില നിയമ സംഹിതകളും നിയമങ്ങളും ലംഘിക്കുക തന്നെ ചെയ്യും.കരാറുകളോ, നിയമങ്ങളോ,ഭരണകൂട വാഴ്തിപ്പാടലുകളോ ആകരുത് നാടക്കാരുടെ ഉന്നം. അത് നാടകം തന്നെയാവണം.
കാരണം നാടകം ഒരു ഇരുമ്പുലക്കയല്ല. അത് കൊണ്ട് സംഗീത അക്കാദമി നിയമത്തിന്റെ നൂലാമാലകൾപ്പുറം നാടകം അവതരിപ്പിക്കാനുള്ള സൗകര്യം സുവീരന് ഒരുക്കണം. നാടകങ്ങളെ വളർത്താനാണ് സംഘടനകൾ ശ്രമിക്കേണ്ടത് അല്ലാതെ ഇല്ലാതാക്കാനല്ല.നിയമ നൂലാമാലകൾപ്പുറം നാടകം ഉണ്ടാവട്ടെ.അതിനായി ഒത്തൊരുമിച്ച് നമുക്ക് മുന്നോട്ട് പോകാം.നാടകാവതരണങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ സംഘടിതമായി ചെറുക്കാം
നാടക അഭിവാദ്യങ്ങളോടെ
ശ്രീജിത്ത് പൊയിൽക്കാവ്