വലിച്ചെറിയാവു ന്നവർ
- നാടകം
സുനിൽ കെ ചെറിയാൻ
കഥാപാത്രങ്ങള്‍:
ബോട്ട് ക്യാപ്‌റ്റന്‍ (50), ഏജന്‍റ് (45), കുടിയേറ്റക്കാര്‍ (ഖാസം (35), ഖാസമിന്‍റെ ഭാര്യ അമാനി (30), ഇദ്രീസ് (40), ഇദ്രീസിന്‍റെ ഭാര്യ ഐഡ (35), അവരുടെ മകന്‍ ഐവന്‍ (8),) കടല്‍ക്കൊള്ളക്കാരന്‍ (50), സായിപ്പ് (60), വിളക്കേന്തിയ പെണ്‍കുട്ടി (12).
നാടകം തുടങ്ങുമ്പോള്‍ രണ്ട് ഡയലോഗുകളുടെ വോയ്‌സ് ഓവര്‍ പ്രാരംഭമായി കൊടുക്കാം. 1: എന്താണ് നിങ്ങളുടെ മുറ്റത്ത് നടക്കുന്നത്? ആഭ്യന്തരയുദ്ധം, തീവ്രവാദികളുടെ തേരോട്ടം, കുലം മുടിഞ്ഞവരുടെയും, മുടക്കികളുടെയും അങ്ങാടിത്തല്ല്, ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ഞാന്‍ എന്ന് വീമ്പുന്ന ഏകാധിപതികള്‍, പട്ടിണിപ്പരിവട്ടം.. ഇത് നിങ്ങള്‍ വരുത്തിയ നിങ്ങളുടെ ജാതകം. ഇതിന് ഞങ്ങളെന്ത് പിഴച്ചു? 2: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ വിശപ്പടങ്ങിയിട്ടുണ്ടോ ഇപ്പോഴും സാമ്രാജ്യത്വശക്തികള്‍ക്ക്? ആദ്യം ഏകാധിപതികളെ തുരത്തിയോടിക്കുന്ന രക്ഷകരായി ചമയുക; പിന്നെ രാജ്യങ്ങളില്‍ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുക; സമ്പദ്‌വ്യവസ്ഥയെ നിലവിളിപ്പിക്കുക; ഒടുക്കം പ്രകൃതിവിഭവങ്ങളുടെ മേല്‍ അടയിരിക്കുക; ജനത്തെ നാലുപാടും പായിക്കുക; മിലിട്ടറി കോളനികളുടെ എണ്ണം കൂട്ടുക. കലക്കവെള്ളത്തിലെ തിമിംഗലം പിടിക്കല്‍. 1 (കോപം): ഹായ്! ഹയ്! ഹയ്! ഹായ്!! പ്രധാന കര്‍ട്ടന് മുന്നില്‍ വെളിച്ചം കേന്ദ്രീകരിക്കുന്ന ഒരു മൂലയില്‍, ഏജന്‍റിന് പണം കൊടുക്കുന്ന ദമ്പതികള്‍ ഖാസം, അമാനി. അവരുടെ കൈയില്‍ ലഗേജ്. ഭാര്യ ആരെയോ പ്രതീക്ഷിച്ച് സദസിന്‍റെ പിറകിലേക്ക് എത്തി നോക്കുന്നുണ്ട്. ഏജന്‍റ്: ഏയ്, ഇത് മതിയാവില്ലല്ലോ. പറഞ്ഞ കാശ് മുഴുവന്‍ കിട്ടിയാലേ ബോട്ട് പുറപ്പെടൂ. ഖാസം: പറഞ്ഞത് മുഴുവന്‍ ഉണ്ട്. അഡ്വാന്‍സ് തന്നത് മാത്രേ കുറച്ചിട്ടുള്ളൂ. ഏജന്‍റ്: അഡ്വാന്‍സോ! നിങ്ങള്‍ (ഭാര്യയെ ചൂണ്ടി) ഇവര്‍ക്ക് കൊടുത്ത മെഹറില്‍, ഇവള്‍ടെ ബാബ നിങ്ങടെ വീട്ടീന്ന് കഴിച്ച ചായേടേം ബിസ്‌ക്കറ്റിന്‍റേം പൈസാ കുറച്ചിട്ടുണ്ടോ? ആ എട്, എട്. അമാനി: അവിടെ എത്തിയിട്ട്... ഏജന്‍റ്: അയച്ചു തരാമെന്ന്, അല്ലേ? യൂറോപ്പിലൊക്കെ എത്തിപ്പെട്ടാല്‍ ഞങ്ങള്‍ പാവം ഏജന്‍റുമാരെ നിങ്ങള്‍ തിരിച്ചറിയോ? അല്ല, നിങ്ങള്‍ ഇങ്ങോട്ട് വരുമെന്ന് തന്നെ എന്താ ഉറപ്പ്? ങ്ഹാ, കാശെട്. കിടപ്പാടം എഴുതിത്തന്ന അളുകള് കാത്ത് നില്‍ക്കുമ്പഴാ... ഖാസം കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ ഏജന്‍റിനെ ഏല്‍പ്പിച്ച് കൈകള്‍ കൂട്ടിപ്പിടിച്ച്: ഇതേ ഒള്ളൂ. ദയവുണ്ടാകണം. ഏജന്‍റ്: ഉം. ഒരു കുടുംബം രക്ഷപെട്ടോട്ടെ എന്ന് വിചാരിച്ചാണ്. ആഹ്, (ഒരു കാര്‍ഡ് കൊടുത്തിട്ട്) ബോട്ടിലെ ഹാരിസിനെ ഇത് കാണിച്ചാ മതി. ങ്ഹാ, ലൈഫ് ജാക്കറ്റുണ്ടല്ലോ. ഖാസം ഒരു പ്‌ളാസ്‌റ്റിക് കവറില്‍ നിന്ന് ബൈക്ക്-ടയര്‍ ട്യൂബ് ഉയര്‍ത്തിക്കാട്ടുന്നു. ഏജന്‍റ്: മതി, മതി. ങ്ഹാ, ങ്ഹാ (പൊയ്‌ക്കോളൂ എന്ന ആംഗ്യം). മെയിന്‍ കര്‍ട്ടനുള്ളിലൂടെ ദമ്പതികള്‍ അകത്തേക്ക്. ഏജന്‍റ് അടുത്തയാളെ പ്രതീക്ഷിച്ച് നില്‍ക്കേ വെളിച്ചം പൂര്‍ണമായും മങ്ങി. പ്രധാന കര്‍ട്ടന്‍ തുറക്കുന്നു. മൂന്ന് ഉയര്‍ന്ന പ്രതലങ്ങള്‍ സ്‌റ്റേജില്‍. മധ്യത്തില്‍ ആറേഴ് പേര്‍ക്ക് ഇരിക്കാവുന്ന ബോട്ട് കാണാം. ചെറിയൊരു ചങ്ങാടം പോലത്തെ ബോട്ട്, കാണികള്‍ക്ക് ബോട്ടിലിരിക്കുന്നവരെ വ്യക്തമായി കാണാനാവുന്നത്ര ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്നു. ബാക്ക്‌ഡ്രോപ്പില്‍ കടലിന്‍റെ ചിത്രം. ദ്വീപിനെ അടയാളപ്പെടുത്തുന്ന മറ്റൊരു ഉയര്‍ന്ന പ്രതലം ഒരു വശത്ത്. അതിന് ബാക്ക്‌ഡ്രോപ്പായി ഒരു തുരുത്തിന്‍റെ ചിത്രം. വിശാലമായ കരയായി സ്‌റ്റേജിന്‍റെ വലതുഭാഗം. അതിന് ബാക്ക്‌ഡ്രോപ്പായി ഒരു നഗരച്ചിത്രം. ബോട്ടിനകത്ത് പുറത്തേക്ക്, കടലിലേക്ക് നോക്കിയിരിക്കുന്ന ഐവന്‍, അവന്‍റെ അച്ഛന്‍ (ഇദ്രീസ്), അമ്മ (ഐഡ ), നേരത്തേ കണ്ട ദമ്പതികള്‍ (ഖാസം, അമാനി ), ചെറിയൊരു സ്‌റ്റിയറിങ്ങിന് പിറകിലായി കപ്പിത്താന്‍ എന്നിവരെ കാണാം. അവര്‍ കടലിലൂടെ യാത്ര ചെയ്യുകയാണ്. ഐഡ: എത്ര മണിക്കൂറായി ഈ ഇരിപ്പ് ഇരിക്കാന്‍ തുടങ്ങീട്ട്! ഖാസം: എടോ കോപ്‌റ്റന്‍, താന്‍ ഞങ്ങളെ ഈ നടുക്കടലിലെങ്ങാനും ഒഴുക്കിക്കളയുമോ? ക്യാപ്‌റ്റന്‍: എന്താ പേടിയുണ്ടോ? നാടും വീടും വിട്ട് അറിയാത്തൊരു ദേശത്തേക്ക് കുടിയേറുന്നവര്‍ക്ക് പേടി പാടില്ല. അല്‍ഖദര്‍ വിശുദ്ധനെ ഓര്‍ത്താല്‍ മതി. യാത്രേല് ഒരു പ്രശ്‌നോണ്ടാവില്ല്യ. ഇദ്രീസ്: ഇപ്പൊ നമ്മുടെ പുണ്യാളന്‍ ആങ്കെല മെര്‍ക്കലാണ്. ക്യാപ്‌റ്റന്‍: ജര്‍മ്മനീല് സാധാരണ ജോലികള് ചെയ്യാന്‍ ആളില്ല. അതാണ് ആങ്കെല മെര്‍ക്കല്‍ അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും അഭയം കൊടുക്കാമെന്ന് പറഞ്ഞത്. പച്ചപ്പിന്‍റെ വിശുദ്ധനാണ് അല്‍ഖദര്‍, അറിയാലോ. ഇദ്രീസ്: പച്ചപ്പെന്ന് വെച്ചാ അക്കരപ്പച്ച. ക്യാപ്‌റ്റന്‍: പ്രതീക്ഷ. അമാനി: വേഗം ഒന്നെത്തിയാ മതിയായിരുന്നു. ക്യാപ്‌റ്റന്‍: നമ്മള്‍ ആദ്യം ഗ്രീസിലെ ഇക്കാരൂസ് ഐലന്‍ഡിലെത്തും. അവിടന്ന് മാസിഡോണിയ, കൊസവോ, സെര്‍ബിയ, ഹംഗറി, ഓസ്‌ട്രിയ വഴി ജര്‍മ്മനി. ഖാസം: ഇതൊക്കെത്തന്നെയല്ലേ ആ ഏജന്‍റും പറഞ്ഞത്? ക്യാപ്‌റ്റന്‍: ഏജന്‍റ് പറയാത്തൊരു കാര്യം കൂടിയുണ്ട്. കരയ്ക്ക് മുന്‍പായി ഞാന്‍ ബോട്ട് നിര്‍ത്തും. എല്ലാവരും കടലിലേക്ക് ലൈഫ് ജാക്കറ്റുമിട്ട് ചാടുന്നു. നീന്തി കര പറ്റുന്നു. ഐഡ: എത്രത്തോളം നീന്തണം? ക്യാപ്‌റ്റന്‍: മൂന്ന് കിലോമീറ്ററുണ്ടാവും. എല്ലാവരും ദീര്‍ഘമായി നിശ്വസിക്കുന്നു. ക്യാപ്‌റ്റന്‍: അവരുടെ കടല്‍പരിധിയിലേക്ക് ബോട്ട് കടന്നാല്‍ നമ്മളെല്ലാവരും അകത്താവും. ഖാസം: ആയിരം ഡോളറാ ഏജന്‍റിന് കൊടുത്തത്. ഇദ്രീസ്: അഞ്ഞൂറ് ഡോളറിന്‍റെ നീന്തലും! (ഖാസമിന്‍റെ ഭാര്യ അമാനി ചര്‍ദ്ദിക്കുന്നു.) ഐഡ: ഓ, കടല്‍ച്ചൊരുക്ക്, കടല്‍ച്ചൊരുക്ക്, ക്യാപ്‌റ്റന്‍: ചെവീല് ഇത്തിരി പഞ്ഞി വച്ച് കൊടുക്ക്. ഖാസം: ഇങ്ങനെ പോയാ, ഇവള്‍ക്ക് മൂക്കീ പഞ്ഞി വെയ്ക്കേണ്ടി വരും. ബോട്ടിനകത്ത് ഖാസമിന്‍റെ മടിയില്‍ തല വച്ച് കിടക്കുന്ന അമാനി. ഖാസം: പോരാന്‍ നേരം ഞാന്‍ പറഞ്ഞതാണ്, വയറ് നിറയെ വെള്ളം കുടിക്കണ്ടന്ന്. ഇടയ്ക്ക് കിട്ടിയില്ലെങ്കിലോ എന്ന ശങ്ക.. ക്യാപ്‌റ്റന്‍: ദാ, ഇപ്പൊ നമ്മള് കരയ്ക്കെത്തും. വെളിച്ചം മങ്ങുന്നു. ഫാന്‍റസി സംഗീത പശ്ചാത്തലത്തില്‍ ഖാസമിന്‍റെ മടിയില്‍ സ്വപ്‌നത്തില്‍ എണീക്കുന്ന അമാനി ബോട്ടില്‍ നിന്നും പടവുകള്‍ ഇറങ്ങി മുന്‍സ്‌റ്റേജിലേക്ക് വരുന്നു. മറ്റെല്ലാവരും മയക്കത്തിലാണ്. അമാനി ആകാശത്തേക്കെന്ന പോലെ പ്രതീക്ഷാനിര്‍ഭരമായി നോക്കുന്നു. ബോട്ടില്‍ കുട്ടി ഐവന്‍ മെല്ലെയെണീറ്റ് അമാനിയെ പിന്‍തുടരുന്നു. അമാനിയും ഐവനും നേര്‍ക്കുനേര്‍ വന്നു. അമാനി (ചിരി): പേടിപ്പിച്ചു കളഞ്ഞല്ലോ! ഐവന്‍: എനിക്ക് പേടിയില്ല. ജര്‍മ്മനീ ചെന്നിട്ട് വേണം തോമസ് മുള്ളറെപ്പോലെ ഫു്‌ട്‌ബോള്‍ കളിക്കാന്‍. അമാനി: നമ്മള്‍ ഇക്കാരൂസ് ഐലന്‍ഡിലെത്തുമെന്ന് തന്നെ എനിക്ക് തീര്‍ച്ചയില്ല. ഐവന്‍: എനിക്ക് നീന്തലറിയാലോ (കൈകാലുകള്‍ വായുവില്‍ തുഴയുന്നു.) നമ്മള്‍ യൂറോപ്പില്‍ എത്തില്ലേ? അമാനി: പേടിക്കണ്ട. ഞാന്‍ ഇക്കാരൂസിന്‍റെ കഥ പറഞ്ഞ് തരാം. അമാനി കഥ പറയുമ്പോള്‍ ക്യാപ്‌റ്റന്‍ ബോട്ടില്‍ നിന്നെണീറ്റ് വരുന്നു. അതയാളുടെയും സ്വപ്‌നമാണ്. ക്യാപ്‌റ്റന്‍ അമാനി പറയുന്ന കഥയിലെ കഥാപാത്രം - ഡെഡാലൂസ് - ആയി വരുന്നു. കൈയില്‍ ചിറകുകള്‍. അമാനി: ഇക്കാരൂസിന്‍റെ അച്ഛന്‍ ഡെഡാലൂസ് പക്ഷിത്തൂവലുകള്‍ കൊണ്ടും മെഴുക് കൊണ്ടും ചിറകുകള്‍ ഉണ്ടാക്കി. ഇക്കാരൂസിന് ആ ചിറകുകള്‍ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു. ക്യാപ്‌റ്റന്‍ (ഡെഡലൂസ്): മകനേ, നമുക്കീ നാട്ടില്‍ നിന്നും രക്ഷപെടണ്ടേ? കുട്ടി തല കുലുക്കുന്നു. ക്യാപ്‌റ്റന്‍: ദാ, നിനക്ക് പറക്കാനുള്ള ചിറകുകള്‍. (കുട്ടി ചിറകുകള്‍ അണിയുന്നു). ഓര്‍മ്മിക്കണം. പറന്ന് പറന്ന് പോകുമ്പോള്‍ ഉയര്‍ച്ചക്കും താഴ്‌ചക്കും ഇടയില്‍ നീ കാണിക്കുന്ന സമനില നിന്‍റെ മനോനിലയെ കാണിക്കും. അധികം ഉയര്‍ന്ന് പറക്കരുത്. ഹീലിയോസ് ദേവന്‍റെ ഉഷ്‌ണക്കണ്ണുകളുടെ ആഴമില്ലാത്ത തീയില്‍ നീ വെന്തുരുകും. അധികം താഴ്‌ന്ന് പറക്കരുത്. ഓഷ്യാനസ് ദേവന്‍റെ നെഞ്ചില്‍ നിന്നുയരുന്ന വിയര്‍പ്പുകണങ്ങള്‍ നിന്‍റെ തൂവലുകളെ ഭാരമുള്ളതാക്കും. ആ നെഞ്ചിന്‍റെ അഗാധതയിലേക്ക് നീ നിപതിക്കും. കുട്ടി: പ്‌ളേറ്റോ പറഞ്ഞില്ലേ, മനുഷ്യര്‍ ഒരു കുളത്തിന് ചുറ്റുമിരിക്കുന്ന ഇത്തിരിപ്പോന്നവരാണെന്ന്. അത് എത്ര കാലം നമ്മള്‍ ജപമായി ചൊല്ലണം. ഞാന്‍ പോകുന്നു അച്ഛാ, ഈ അനന്തവിഹായസിന്‍റെ അപാരത തേടി. ഒരിക്കലെങ്കിലും പ്‌ളേറ്റോ പറഞ്ഞതിനെ മറികടക്കാന്‍. ഡെഡാലൂസ്: മകനേ, അരുത്! (കുട്ടി ചിറകുകള്‍ അണിഞ്ഞ് ഉയരത്തില്‍ വീശുന്നു. വെളിച്ചം മങ്ങുമ്പോള്‍ അമാനിയുടെ വോയ്‌സ് ഓവര്‍:) അച്ഛന്‍ പറഞ്ഞത് ഇക്കാരൂസ് അനുസരിച്ചില്ല. ഉയര്‍ന്നുയര്‍ന്ന് പറന്ന അവനെ സൂര്യഭഗവാന്‍റെ അഗ്‌നി വിഴുങ്ങി. (കുട്ടിയുടെ ദീനസ്വരം അകലെ നിന്നെന്ന പോലെ കേള്‍ക്കാം. വെളിച്ചം തെളിയുമ്പോള്‍ - ദ്വീപില്‍. സ്‌റ്റേജില്‍ ഛര്‍ദ്ദിച്ച് അവശയായി ഒരു ബാഗിന്‍റെ പുറത്തിരിക്കുന്ന അമാനി. അമാനിയുടെ ഭര്‍ത്താവ് (ഖാസം) അക്ഷമയിലാണ്. ഇദ്രീസ്-ഐഡ ദ്വീപിന്‍റെ പലയിടത്തായി പല ദിക്കുകളിലേക്ക് നോക്കുന്നു. രംഗത്തെ അവരുടെ ചലനമറ്റ ദേഹഭാവം/അവസ്ഥ അനിശ്‌ചിതത്വത്തെ സൂചിപ്പിക്കുന്ന, കാലം നിശ്ചലമായ ഒരു നിമിഷത്തെയാണ്. ഐവന്‍: അമ്മേ, ബാത്ത്‌റൂം. ക്യാപ്‌റ്റന്‍ (കൈയിലൊരു മൊന്ത): വരൂ. എനിക്ക് കുടിവെള്ളമുണ്ടോന്ന് നോക്കുകയുമാവാം. (ഐഡ വന്ന് കുട്ടിയുടെ കൈ പിടിച്ച് ഇദ്രീസൊരുമിച്ച് സ്‌റ്റേജിന്‍റെ ഇടതുവശത്തേക്ക് പോകുന്നു. പോകുന്നതിനിടയില്‍ ഐഡ അമാനിയുടെ തോളത്ത് തട്ടി ഇപ്പൊ വരാട്ടോ എന്ന് പറയുന്നു) അമാനി: കോപ്‌റ്റന്‍ നമ്മുടെ കൂടെ അവസാനം വരെ ഉണ്ടാവോ അതോ ഇടയ്ക്ക് വച്ച്... ഖാസം: കോപ്‌റ്റന്‍ ഉണ്ടാവാം, ഉണ്ടാകാതിരിക്കാം. അത് നമ്മളെ ബാധിക്കരുത്. അഞ്ച് ലക്ഷത്തോളം പേരാ, ഈ വഴി, ഈ മെഡിറ്ററേനിയന്‍ കടല് കടന്ന് യൂറോപ്പില്‍ എത്തിയിട്ടുള്ളത്. അമാനി: എനിക്ക് പേടിയാവുന്നു. ഖാസം: പേടിച്ചാല്‍ എങ്ങനെ നീന്തും! നീ ച്ഛര്‍ദ്ദിച്ചെന്ന കാരണം പറഞ്ഞാണ് കോപ്‌റ്റന്‍ ഇവിടെ അടുപ്പിച്ചത് തന്നെ. അമാനി: എന്തെങ്കിലും ആശ്വാസവാക്കുകള്‍ പറയൂ. ഖാസം: നമുക്ക് സമയമില്ല! സമയോം തിരമാലകളും ആര്‍ക്ക് വേണ്ടിയും കാത്ത് നില്‍ക്കില്ല. അമാനി: എന്നെ ഉപേക്ഷിക്കരുത്. ചിലപ്പോള്‍ എന്‍റെ വയറ്റില്‍ ഒരു ജീവന്‍ മുളയ്‌ക്കുന്നുണ്ടെങ്കിലോ? (ഖാസം അടുത്ത് വന്ന് അമാനിയെ തലോടുന്നു. സ്‌റ്റേജിന്‍റെ വലത് ഭാഗത്ത് നിന്ന് കപ്പടാമീശക്കാരന്‍ കടല്‍ക്കൊള്ളക്കാരന്‍ വരുന്നു.) കൊള്ളക്കാരന്‍ (തോക്ക് ചൂണ്ടി): ശ് ശ്. അനങ്ങിപ്പോകരുത്! ഉറക്കെ വിളിച്ചാല്‍ ഒരു കാക്ക പോലും കേള്‍ക്കില്ല. ഖാസം (ഒരു ബാഗെടുത്ത് കൊള്ളക്കാരന് നീട്ടിക്കൊണ്ട്, മുട്ടുകാലില്‍): ദയവു ചെയ്ത് ഉപദ്രവിക്കരുത്. ഇതാണ് ഞങ്ങളുടെ സാമ്പാദ്യം. ഇതെടുത്ത് ഞങ്ങളെ വെറുതെ വിടണം! കൊള്ളക്കാരന്‍: വെറുതെ വിടണം! നിധി കണ്‍മുന്നില്‍ നിന്ന് തിളങ്ങുമ്പോള്‍ ഞാന്‍ കണ്ണടയ്ക്കണം! മാറ്. എനിക്ക് വേണ്ടത് കുറെ പഴംതുണികളല്ല (ബാഗ് ചവിട്ടിയെറിഞ്ഞു). ഈ പട്ടുതുണിയാണ്. (അമാനിയുടെ നേര്‍ക്ക് അടുക്കുന്നു. പേടിച്ചരണ്ട അമാനിയുടെ മുന്‍പില്‍ കൊള്ളക്കാരന്‍റെയും ഖാസമിന്‍റെയും ദ്വന്ദയുദ്ധം. ഖാസം തോല്‍ക്കുമെന്നായി. രംഗം കണ്ട് വന്ന ഇദ്രീസ്-ഐഡമാര്‍ പകയ്ക്കുന്നു. കുട്ടിയെ ഐഡ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു. അവരെ മറയ്‌ക്കുവാന്‍ ഇദ്രീസ് അവരുടെ മുന്നില്‍ കയറി നിന്നു. കൊള്ളക്കാരന്‍ കീശയില്‍ നിന്ന് തോക്കെടുത്ത് കുട്ടിയെ നോക്കി. കൊള്ളക്കാരന്‍: ഓ, വരൂ, വരൂ. ഈ ദ്വീപില്‍ വരുന്ന കുട്ടികള്‍ക്കുള്ള സമ്മാനം കിട്ടിയോ? (കുട്ടിയെ മാടി വിളിച്ചു. കുട്ടി മുന്നോട്ട് കാല്‍ വച്ചതും അമ്മ തടയുന്നു). കൊള്ളക്കാരന്‍: എന്തിനാണ് കുട്ടികളെ തടയുന്നത്? ഖലീല്‍ ജിബ്രാന്‍ പറഞ്ഞിട്ടുള്ളത് ഓര്‍മ്മയില്ലേ? നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെയല്ല. അവര്‍ ലോകത്തിന്‍റേതാണ്. ഉം. അവനെ വരാന്‍ അനുവദിക്കൂ. (ഇദ്രീസും ഐഡയും ഭയചകിതരായി നില്‍ക്കുമ്പോള്‍ ഐവന്‍ മുന്നോട്ട് വരുന്നു.) കൊള്ളക്കാരന്‍ (തോക്ക് നീട്ടി): ഉം, ഇതാ, നാളത്തെ യോദ്ധാവിന്. ഐഡ: അരുത്. ഐവന്‍, ഇവിടെ വാ! കൊള്ളക്കാരന്‍: ഈ പേടിയില്‍ നിന്നാണ്, ഈ അരുതുകളില്‍ നിന്നാണ്, കുഞ്ഞേ നിനക്ക് മോചനം വേണ്ടത്. നീ എന്‍റെ കൂടെ പോരുന്നോ? ഇദ്രീസ്: നിര്‍ത്ത്! എന്ത് ഭ്രാന്താണ് നിങ്ങള്‍ പറയുന്നത്? ഒരു തോക്കിന്‍റെ ബലത്തില്‍ നിങ്ങള്‍ ആളുകളെ തട്ടിക്കൊണ്ടു പോകുമോ? എന്നാലതൊന്ന് കാണണമല്ലോ (അങ്കത്തിന് തയ്യാറെടുക്കുന്നു). കൊള്ളക്കാരന്‍: തട്ടിക്കൊണ്ടു പോകലല്ല. ക്ഷണമാണ്. അതിന് തയ്യാറായില്ലെങ്കില്‍ അല്‍പം ബലം പ്രയോഗിക്കുമെന്ന് മാത്രം. മരുന്ന് രോഗിയുടെ വായില്‍ ബലമായി ഒഴിച്ചു കൊടുക്കാറില്ലേ. അത്രേയുള്ളൂ. ഐഡ: നിങ്ങള്‍ ആരാണ്? എന്തിനാണ് എന്‍റെ കുട്ടിയെ ഉപദ്രവിക്കുന്നത്? കൊള്ളക്കാരന്‍: ഞാന്‍ ഒരു മാര്‍ഗം മാത്രം. രക്ഷയിലേക്കുള്ള ഒരു വഴി. യൂറോപ്പ് മാത്രമാണ് രക്ഷയെന്ന് ആര് പറഞ്ഞു? ജനിച്ച നാടിനെ ഉപേക്ഷിച്ചു പോകുന്നതാണോ മോക്ഷം? ഇദ്രീസ്: യുദ്ധം, ഭീകരത, അരക്ഷിതത്വം, പട്ടിണി.. ഇതില്‍ നിന്ന് മോചനം മാത്രം മതി. ഞങ്ങള്‍ വേറൊന്നും ആഗ്രഹിക്കുന്നില്ല. ഖാസം: ഞങ്ങളെ ഉപദ്രവിക്കരുത്. കൊള്ളക്കാരന്‍: തല്‍ക്കാലം ഞാനൊരാളെ കൊണ്ടുപോകുന്നു. (അമാനിയുടെ കൈ പിടിക്കുന്നു. അത് തടയാന്‍ വന്ന ഖാസമിന്‍റെ കഴുത്തില്‍ തോക്ക് വച്ച്): നിന്നെ എനിക്ക് സുന്ദരമായി കൊല്ലാം. ഈ കടലിലെ മീനുകള്‍ക്ക് അന്നമാവും. അല്ലെങ്കില്‍ നിനക്ക് പോകാം. തനിയെ! (തളര്‍ന്നു പോകുന്ന ഖാസം താഴെ കുത്തിയിരുന്ന് നിലവിളിക്കുന്നു. അയാളുടെ മൌനാനുവാദം അമാനിക്ക് ഷോക്കാണ്.) അമാനി (ഖാസമിനോട്): എങ്ങനെയെങ്കിലും മറുകര എത്തിയാ മതി ആല്ലേ? രക്ഷപെടലിന് ഞാന്‍ തടസമായിരുന്നെങ്കില്‍ ഞാന്‍ എന്നേ മാറിത്തരുമായിരുന്നു! എന്തിനാണെന്നെ ചുമന്നത്? ഖാസം: അമാനീ... അമാനി: ഇല്ല. ഞാന്‍ ശപിക്കില്ല. രക്ഷപെട്ടോളൂ. വെറുക്കാന്‍ എനിക്കാവില്ലല്ലോ. മറക്കാനും. (മറ്റുള്ളവരോട്) നിങ്ങള്‍ക്കുമില്ലേ മന:സാക്ഷി? കൂട്ടത്തിലൊരാള്‍ അപകടത്തില്‍ പെടുമ്പോള്‍ നോക്കുകുത്തികളാവാനാണോ നിങ്ങള്‍ പഠിച്ചിട്ടുള്ളത്? (തളര്‍ന്ന് താഴെ വീഴുമ്പോള്‍ കര്‍ട്ടന്‍). 2. ആദ്യരംഗത്തിലെ ബോട്ട്. അമാനിയില്ലാതെ മറ്റുള്ളവര്‍ നിശ്ചലരായി ഇരുന്ന് യാത്ര ചെയ്യുകയാണ്. ഐവാന്‍ നോക്കുന്ന ഐപാഡില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരവം ഉച്ചത്തിലാവുന്നു. ഇദ്രീസ് (പൊട്ടിത്തെറിച്ച്): നിര്‍ത്തുന്നുണ്ടോ നിന്‍റെയൊരു ഫുട്‌ബോള്‍? ഫുട്‌ബോള്‍ കളിക്കാന്‍ നീ അവിടെ എത്തുമെന്ന് എന്താ ഉറപ്പ്? (കുട്ടി ഭയചകിതനാവുമ്പോള്‍ അമ്മ അവനെ ആശ്വസിപ്പിക്കുന്നു). ഐഡ: ആരോടുള്ള ദേഷ്യമാണ് നിങ്ങള്‍ കൊച്ചിനോട് എടുക്കണത്? അമാനിയെ കടല്‍കൊള്ളക്കാരന്‍ പിടിച്ചു കൊണ്ടു പോയപ്പോള്‍ എവിടായിരുന്നു ഈ ശൌര്യം? ഖാസം: അവളെ വിട്ടേക്കൂ. എന്നെയും. എങ്ങനേലും ആ ഓര്‍മ്മേന്ന് രക്ഷപെടാന്‍ നോക്കുമ്പഴാ... (അല്‍പസമയത്തെ മൂകത) ഇദ്രീസ്: ഐഡാ, ഞാന്‍ നിന്നോടും കൂടിയാണ് പറയുന്നത്. വലിയ സ്വപ്‌നങ്ങളൊന്നും വച്ചു പുലര്‍ത്തണ്ടാ. ജര്‍മ്മനിക്ക് പകരം ചിലപ്പോള്‍ ഗ്രീസില്‍ കഴിയാനാവും നമ്മുടെ വിധി. ഒരു പണക്കാരന്‍റെ വീട്ടിലെ അടുക്കളയില്‍ നീ; ഡ്രൈവറായി ഞാന്‍... ഐഡ: അവിടത്തെ ജയിലില്‍ പൊടിക്കാറ്റ് കൊള്ളാതെയും വെടിയൊച്ചയില്ലാതെയും ഒന്നും ഭക്ഷിക്കാതെ കഴിയാന്‍ ഞാനൊരുക്കമാണ്. നമ്മുടെ മകന് നല്ലൊരു ഭാവിയുണ്ടാവാനല്ലേ നമ്മള്‍... (വിതുമ്പുന്നു). ഇദ്രീസ് (മകനെ ചേര്‍ത്ത് നിര്‍ത്തി, ആശ്‌ലേഷിച്ച്): അച്ഛനോട് പിണക്കോന്നൂല്യാലോ. നമ്മുടെ വിധിയോര്‍ത്തിട്ടാ... ക്യാപ്‌റ്റന്‍: വിധിയെ പഴിച്ച് ഇനിയും സമയം കളയണ്ട. ശ്വസിക്കുന്ന വായുവില്‍ ഗന്ധകത്തിന്‍റെ മണം കലരുന്നത് നമ്മുടെ വിധിയാണോ? ആണെങ്കില്‍ ആ വിധിയെ നമ്മള്‍ തോല്‍പ്പിച്ചില്ലേ ഈ യാത്രയിലൂടെ? ഐഡ: കോപ്‌റ്റന്‍ ഞങ്ങളെ കടലില്‍ ഇറക്കി തിരിച്ചു പോകുമോ? ക്യാപ്‌റ്റന്‍: നമ്മള്‍ ഒറ്റ വഞ്ചിയിലെ യാത്രക്കാരാണ്. എന്നെ ദിവസവും പറ്റിക്കുകയാണ് മനുഷ്യക്കടത്തുകാര്. ബോട്ടില്‍ ആളുകളെ കുത്തി നിറയ്ക്കാന്‍ എപ്പഴും അവര്, പറയും ഞാന്‍ സമ്മതിക്കില്ല. പണം തരില്ല. ജീവനെടുത്ത് കൈയീ പിടിച്ചിട്ടാ ഈ യാത്ര. ഒരിക്കലും അക്കര പറ്റാത്ത യാത്ര. സിസിഫസിന്‍റെ കല്ല് ചുമക്കല്‍ കഥ കേട്ടിട്ടില്ലേ? മുകളിലെത്താറാവുമ്പോഴേക്കും കല്ല് താഴെപ്പോവും. ഇദ്രീസ്: കോപ്‌റ്റന്‍ ഞങ്ങടെ കൂടെപ്പോരേ. ക്യാപ്‌റ്റന്‍: ആദ്യം ഞാനൊരു തുഴച്ചിലുകാരനായിരുന്നു - മാറക്‌ബീ - തുഴച്ചിലുകാരന്‍. പ്രമോഷന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ പറയുന്നു നീ റബ്ബാനാണ്, ക്യാപ്‌റ്റന്‍. ഒരു മാറ്റവും കൊണ്ടുവരാത്ത സംവരണം. ഐവാന്‍: അതാ ഒരു ബോട്ട്. ക്യാപ്‌റ്റന്‍: കോസ്‌റ്റ്ഗാര്‍ഡിന്‍റെയാ. ചാടാന്‍ തയ്യറായിക്കോളൂ. ലൈഫ് ജാക്കറ്റെടുക്ക്, ഉം, വേഗം. രംഗം ഇരുളുന്നു. ബൈക്ക് ടയറ്, കഴുത്തിലിട്ട് ഓരോരുത്തരായി കടലിലേക്ക് ചാടുന്നതും നീന്തുന്നതും നീലവെളിച്ചത്തില്‍ അവ്യക്തമായി കാണാം. തളര്‍ന്നു പോകുന്ന ഖാസമിനെ തോളിലേറ്റി നീന്തുന്നു ക്യാപ്‌റ്റന്‍. സംഗീതവും ബഹളവും വെളിച്ചവും തീരെ മങ്ങുമ്പോള്‍ കാറ്റ് വീശുന്ന ശബ്‌ദം കേള്‍ക്കാം. കടല്‍പ്പക്ഷികള്‍ കരയുന്നു. അത് കഴുകന്‍റെ കരച്ചിലിലേക്ക് മാറുന്നു. മോനേ എന്ന അലര്‍ച്ചയില്‍, ഐഡയുടേത്, വെളിച്ചം തെളിയുമ്പോള്‍, മണലില്‍ കമിഴ്‌ന്ന്, ചലനമറ്റ് കിടക്കുന്ന ഐവാന്‍. അവന്‍റെ അടുത്തേക്ക് ഓടി വരുമ്പോള്‍ തളര്‍ന്നു പോകുന്ന ഐഡ. അവളെ താങ്ങുന്ന ഇദ്രീസ്. അനക്കമറ്റ് നില്‍ക്കുന്ന ക്യാപ്‌റ്റനും ഖാസമും. വെളിച്ചം ഐവാനില്‍ കേന്ദ്രീകരിക്കുമ്പോള്‍ കര്‍ട്ടന്‍. 3. രംഗത്ത് ബോട്ടിനെ സൂചിപ്പിക്കുന്ന പ്രോപര്‍ട്ടി ഇല്ല. പകരം അതിനെയൊരു കുന്ന് ആക്കി മാറ്റാം. ബാക്ക്‌ഡ്രോപ്പ് യൂറോപ്യന്‍ കെട്ടിടങ്ങള്‍. അഭയാര്‍ത്ഥികള്‍ - ക്യാപ്‌റ്റന്‍, ഖാസം, ഇദ്രീസ്, ഐഡ എന്നിവര്‍ - നടന്നു തളരുന്നതും വീഴുന്നതും പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും കാണാം. എങ്ങോട്ടായിരുന്നോ ബോട്ട് തിരിഞ്ഞിരുന്നത് ആ ദിശയിലേക്കാണ്, അവരുടെ പലായനം. പൊടുന്നനെ ഒരാള്‍ ഒരു വേലിയുമായി വന്ന് അവരുടെ വഴി മുടക്കുന്നു. വേലി സ്‌റ്റേജില്‍ സ്ഥാപിച്ച് ആള്‍ പോകുന്നു. അത് കണ്ട് തളര്‍ന്ന് വീഴുന്ന ഖാസമിനെ താങ്ങുന്ന ക്യാപ്‌റ്റന്‍. ക്യാപ്‌റ്റന്‍: തളരരുത്. അതിജീവനത്തിന്‍റെ പരീക്ഷണങ്ങളാണിതൊക്കെ. ഇതും കടന്നല്ലേ പറ്റൂ! സായിപ്പ് കടന്നു വരുന്നു. അവരെ കണ്ട് അകത്തേക്ക് നോക്കി: ദാ, അടുത്ത ബാച്ച് വന്നിട്ടുണ്ട്. (അഭയാര്‍ത്ഥികളോടായി) അതേയ്, മാനുഷിക പരിഗണനക്ക് ഒരു പരിധിയുണ്ട്. താടീമ്മെ ഉറുമ്പ് പറ്റിയ പരോപകാരീടെ അവസ്ഥയാവും ഞങ്ങള്‍ക്ക്. അത് കേട്ടിട്ടുണ്ടാവില്ല, അല്ലേ? കൈയേലെടുത്ത് നോവിക്കണ്ടാന്ന് വിചാരിച്ച് പരോപകാരി ഉറുമ്പിനെ താടിയോടു കൂടി അതിന്‍റെ കൂട്ടില്‍ കൊണ്ടുപോയി വച്ചു. എന്താണ്ടായേ? ഉറുമ്പുകളൊക്കെ കൂട്ടത്തോടെ താടിയിലേക്കിഞ്ഞ് കേറാന്‍ തൊടങ്ങി (തമാശ ആസ്വദിച്ച് വലിയ വായില്‍ ചിരിക്കുന്നു). ക്യാപ്‌റ്റന്‍: അതേ ഉറുമ്പുകളാണ്, കേയ്‌ക്ക് തിന്ന നിങ്ങടെ മുഖം വൃത്തിയാക്കുന്നത്. നിങ്ങടെ മുഖം പാറ്റ നക്കാതെ നോക്കുന്നത്. അല്ലെങ്കില്‍ ചിതലരിച്ചു പോകുമായിരുന്നത്.. സായിപ്പ്: സ്‌റ്റോപ്പ് ഇറ്റ്! ഈ ദേശമാകുന്ന അപ്പം തിന്നാന്‍ നിങ്ങള്‍ക്കെന്ത് യോഗ്യത? ക്യാപ്‌റ്റന്‍: പണ്ട് ഞങ്ങളെ കോളനിയാക്കി വച്ചതിന്‍റെ പലിശയാണ് ഞങ്ങളുടെ യോഗ്യത. ഭിക്ഷയല്ല ഞങ്ങള്‍ ചോദിക്കുന്നത്. എന്ത് ജോലിയും ചെയ്യും. കൂലിയായി തല ചായ്‌ക്കാനായി ഒരിടം. കിടപ്പാടം വിറ്റിട്ടാണ് ഞങ്ങള്‍ ഇങ്ങോട്ട് രക്ഷപെട്ടത്. സായിപ്പ്: അത് ഒട്ടകത്തിന് സ്ഥലം കൊടുത്ത പോലാവില്ലെന്ന് ആര്‍ക്കറിയാം? ഗ്രീസിന്‍റെയും, മാസിഡോണിയയുടെയും, ഇറ്റലിയുടെയും അരിക് കടിച്ചു തുടങ്ങിയ പ്രാണിക്കൂട്ടം ഇപ്പോള്‍ യൂറോപ്പ് ഭൂഖണ്ഡം മുഴുവന്‍ അരിച്ചിറങ്ങി പടര്‍ന്നിരിക്കയാണ്. ക്യാപ്‌റ്റന്‍: കുടിയേറ്റം കൊണ്ട് ഉപകാരമാണ്, ചരിത്രം കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സായിപ്പ്: അവിദഗ്‌ധ തൊഴിലാളികളെക്കൊണ്ട് എന്ത് പ്രയോജനം? വന്ന് പിറ്റേ മാസം മുതല്‍ ശമ്പളവര്‍ദ്ധന വേണം. പിന്നെ സംഘമായി, സംഘടനയായി, മുറവിളിയായി, ലഹളയായി, താറുമാറായി. ക്യാപ്‌റ്റന്‍: കൃഷിയും, ഭക്ഷണം പാകം ചെയ്യുന്നതും, കക്കൂസ് കഴുകുന്നതുമാണോ അവിദഗ്‌ധ തൊഴിലുകള്‍. സ്‌മാര്‍ട്ട്ഫോണില്‍ നിന്നും എടുത്തുമാറ്റാന്‍ സമയമില്ലാത്ത നിങ്ങളുടെ ശേഷതലമുറയ്ക്ക് ഷര്‍ട്ടിന്‍റെ ബട്ടന്‍സിടാന്‍ അറിയാന്‍ വയ്യാത്ത കാലമാണ് വരുന്നത്. അപ്പോഴറിയാം ബ്‌ളൂ കോളര്‍ തൊഴിലാളികളുടെ വില. സായിപ്പ്: (കോപത്തോടെ മുഷ്‌ടി ചുരുട്ടി മറുകൈത്തലത്തിലടിച്ച്): ഹായ്! ഹയ്! ഹയ്! ഹായ്!! ക്യാപ്‌റ്റന്‍: യൂറോപ്യന്‍ കുടിയേറ്റക്കാരല്ലേ അമേരിക്ക സൃഷ്‌ടിച്ചത്? ഇന്ത്യയില്‍ പാഴ്‌സികളില്‍ നിന്നല്ലേ ഒരു ടാറ്റ ഉണ്ടായത്? ലോകത്തിന്‍റെ മുന്നില്‍ തോല്‍ക്കാതിരിക്കാന്‍, ഞങ്ങളെത്തന്നെ തെളിയിക്കാന്‍, അതിജീവനത്തിന്‍റെ പുതുകഥകളാവും ഞങ്ങള്‍ എഴുതുക. അത് ഒരു സമൂഹത്തിന് നന്‍മയേ വരുത്തൂ. സായിപ്പ്: നന്‍മ! അന്ധന്‍റെ സൌന്ദര്യവീക്ഷണം! ബധിരന്‍റെ സംഗീതാസ്വാദനം! എന്താണ് നിങ്ങളുടെ മുറ്റത്ത് നടക്കുന്നത്? ആഭ്യന്തരയുദ്ധം, തീവ്രവാദികളുടെ തേരോട്ടം, കുലം മുടിഞ്ഞവരുടെയും, മുടക്കികളുടെയും അങ്ങാടിത്തല്ല്, ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ ഞാന്‍ എന്ന് വീമ്പുന്ന ഏകാധിപതികള്‍, പട്ടിണിപ്പരിവട്ടം.. ഇത് നിങ്ങള്‍ വരുത്തിയ നിങ്ങളുടെ ജാതകം. ഇതിന് ഞങ്ങളെന്ത് പിഴച്ചു? ക്യാപ്‌റ്റന്‍: ഞങ്ങളുടെ മണ്ണില്‍, ഞങ്ങളുടെ ജാതകം തിരുത്തിയെഴുതാന്‍ വിദേശത്ത് നിന്നും മഷി ഇറങ്ങിയിട്ടില്ല എന്ന് അടിവരയിട്ട് പറയാമോ? സിറിയയില്‍ ആസാദിനെ, ലിബിയയില്‍ ഗദ്ദാഫിയെ, ഈജിപ്‌റ്റില്‍ മുബാറക്കിനെ മറിച്ചിടുന്നതിന് തിരക്കഥയൊരുക്കിയതാരാണ്? ആറോ ഏഴോ പേരില്‍ തുടങ്ങിയ ഒരു കേവലസംഘം ഇന്ന് മധ്യപൌരസ്ത്യദേശത്തിനേറ്റ പുഴുക്കുത്തായി ലോകമറിയപ്പെട്ടതെങ്ങനെയാണ്? ഞങ്ങളെ ഗതിയില്ലാത്തവരാക്കിയതാരാണ്? സായിപ്പ്: അഗതികള്‍ക്കുള്ള അനാഥാലയമല്ല ഇവിടം. സാമ്പത്തികാഭയാര്‍ത്ഥികള്‍ക്ക് വായ്പ കൊടുക്കുന്ന ബാങ്കുമില്ല ഇവിടെ. നിങ്ങള്‍ പരിഗണന അര്‍ഹിക്കുന്നില്ല. ക്യാപ്‌റ്റന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ വിശപ്പടങ്ങിയിട്ടുണ്ടോ ഇപ്പോഴും സാമ്രാജ്യത്വശക്തികള്‍ക്ക്? ആദ്യം ഏകാധിപതികളെ തുരത്തിയോടിക്കുന്ന രക്ഷകരായി ചമയുക; പിന്നെ രാജ്യങ്ങളില്‍ അസന്തുലിതാവസ്ഥ സൃഷ്‌ടിക്കുക; സമ്പദ്‌വ്യവസ്ഥയെ നിലവിളിപ്പിക്കുക; ഒടുക്കം പ്രകൃതിവിഭവങ്ങളുടെ മേല്‍ അടയിരിക്കുക; ജനത്തെ നാലുപാടും പായിക്കുക; മിലിട്ടറി കോളനികളുടെ എണ്ണം കൂട്ടുക. കലക്കവെള്ളത്തിലെ തിമിംഗലം പിടിക്കല്‍. സായിപ്പ്: കടന്നു പോ! നിങ്ങള്‍ക്കിവിടെ ഒരിഞ്ച് സ്ഥലമില്ല. ഉം, പോകാന്‍! ബാക്ക്‌സ്‌റ്റേജില്‍ ഒരു ട്രക്ക് വരുന്നതിന്‍റെ ശബ്‌ദം. ഒരു കൂട്ടം മനുഷ്യ ശവശരീരങ്ങളെ ട്രക്കില്‍ നിന്നും കുഴിയിലേക്ക് തള്ളുന്നത് കാണാം. പൊടുന്നനെ ഒരാള്‍ വേറൊരു വേലിയുമായി വന്ന് അവരുടെ വഴി മുടക്കുന്നു. അവര്‍ തിരിയുമ്പോള്‍ അവിടെയും ഒരു വേലി. മറുവശത്ത് ആരോ എറിഞ്ഞിട്ട മുള്ളുകമ്പി വന്നു വീഴുന്നു. തിരിയെപ്പോകൂ, തിരിയെപ്പോകൂ, എന്ന മുദ്രാവാക്യം അണിയറയില്‍. സ്‌റ്റേജില്‍ നിന്നും ക്യാപ്‌റ്റന്‍, ഖാസം, ഇദ്രീസ്, ഐഡ എന്നിവര്‍ താഴെയിറങ്ങി നിരയായി സ്‌റ്റേജിന് കുറുകെ ഇടത് ഭാഗത്ത് നിന്നും വലത്തോട്ട് നടക്കുന്നു. അവര്‍ വലത്തേ അറ്റത്ത് എത്തുമ്പോള്‍ ശബ്‌ദം: അത്താഴപ്പഷ്‌ണിക്കാരുണ്ടോ...? അത്താഴപ്പഷ്‌ണിക്കാരുണ്ടോ...? ചോദ്യം കേട്ട് സംഘം തിരിഞ്ഞു. ഇടത്തേ അറ്റത്ത് സ്‌റ്റേജിന് മുകളില്‍ വിളക്കുമായി ഒരു പെണ്‍കുട്ടി. അവള്‍ ഒന്നുകൂടി വിളിക്കുന്നു: അത്താഴപ്പഷ്‌ണിക്കാരുണ്ടോ? സംഘവും അവളും പരസ്‌പരം കണ്ടു. അവള്‍ കൈമാടി വിളിക്കുന്നു. സംഘം തിരികെ മുകളിലേക്ക്. വിളക്കേന്തിയ പെണ്‍കുട്ടി അവരെ സ്വീകരിച്ച് സ്‌റ്റേജിന്‍റെ മധ്യത്തിലേക്ക് നയിക്കുന്നു. പെണ്‍കുട്ടി: അഭയാര്‍ത്ഥികളായതിന്‍റെ പേരില്‍ അത്താഴം മുടങ്ങണ്ട. വരൂ ഉള്ളത് കൊണ്ട് ഓണം പോലെ. ഓ, ഞാന്‍ ഞങ്ങളുടെ നാട്ടിലെ ഒരു ചൊല്ല്, പറഞ്ഞതാണ്. വരൂ, നമുക്കൊരുമിച്ച് ഭക്ഷണം കഴിക്കാം. ക്യാപ്‌റ്റന്‍: നിങ്ങള്‍ ഏത് നാട്ടുകാരാണ്? പെണ്‍കുട്ടി: ഇന്ത്യയിലെ കേരളത്തിലാണ് ഞങ്ങളുടെ വേരുകള്‍. അച്ഛനമ്മമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുടിയേറി ഇവിടെ കുറ്റിയടിച്ചു, (ചിരിച്ച്) സ്ഥിരതാമസമായി. ഒരു കാലത്ത് നിങ്ങളുടെ അവസ്ഥയായിരുന്നു ഞങ്ങളുടെ അച്ഛനമ്മമാര്‍ക്ക്. ക്യാപ്‌റ്റന്‍: ചോദിക്കുന്നത് അധികപ്പറ്റാണെന്നറിയാം. തല ചായ്‌ക്കാനിത്തിരി ഇടം... പെണ്‍കുട്ടി: വിഷമിക്കണ്ട. ഇവിടെ എത്രയോ സന്നദ്ധസംഘടനകളുണ്ട്. ഇവിടെ എത്രയോ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. നിങ്ങള്‍ ഒറ്റയ്ക്കല്ല. തെരുവിന്‍റെ തണലില്‍ കാരുണ്യത്തിന്‍റെ ചെലവില്‍ എത്രയോ പേര്‍ ജീവിക്കുന്നു. അണിയറയില്‍ അറബി ഉപകരണ സംഗീതം കേള്‍ക്കാം. അത് കേട്ട് എല്ലാവരും തിരിഞ്ഞ് നോക്കുമ്പോള്‍ - ഇടതുഭാഗത്ത് നിന്ന് ഒരു തെരുവു സംഗീതക്കാരന്‍ വരുന്നു. അടുത്ത് വരുമ്പോള്‍ അത് പഴയ ഏജന്‍റാണെന്ന് സംഘം തിരിച്ചറിയുന്നു. ക്യാപ്‌റ്റന്‍: ഏജന്‍റ് ഹാഷിം! നിങ്ങളീ വേഷത്തില്‍... ഏജന്‍റ്: ഏജന്‍റ് പണി ഞാനുപേക്ഷിച്ചു. മനുഷ്യക്കടത്തിന്‍റെ ശാപം വേണ്ടെന്ന് വച്ചു. ഇത് മോക്ഷമായോ എന്ന് ചോദിച്ചാല്‍... വെടിയുണ്ടകളില്‍ നിന്നുള്ള മോചനം, അതല്ലേ വലുത്? ക്യാപ്‌റ്റന്‍ (ഏജന്‍റിന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച്): അതെ. ജീവന്‍. അതാണ്, വലുത്. ഇടതുഭാഗത്ത് നിന്നും ഒരു ഭിക്ഷക്കാരി വരുന്നു. ഖാസം വികാരാധീനനായി. ഖാസം: അമാനീ, അമാനീ... അമാനി ഓടി വന്നതും പുണരാന്‍ ധൈര്യമില്ലാതെ ഭര്‍ത്താവും ഭാര്യയും നില്‍ക്കുന്നു. ഖാസം: അമാനീ, നിനക്കെന്ത് പറ്റി? അമാനി: ഒരു ജന്‍മം കൊണ്ട് പറ്റാനുള്ളത് ആസ്വദിക്കുകയാണ് ഞാന്‍. കഷ്‌ടപ്പാടിനൊരു ഗുണമുണ്ട്. നമ്മുടെ കൂടെക്കൂടിയാല്‍ നമുക്ക് തന്നെ ഇഷ്‌ടം തോന്നുന്ന ഗുണം. ഐഡ: ആ കടല്‍ക്കൊള്ളക്കാരന്‍ നിന്നെ എന്ത് ചെയ്തു? നീ എങ്ങനെ ഇവിടെ എത്തി? അമാനി: അതൊരു പലായനത്തിന്‍റെ കഥയാണ്. പലരുടെയും അടുക്കളക്കാരിയായി, അലങ്കാരമായി, ഉപകരണമായി, ഭാഗ്യമായി, നടന്ന് തീര്‍ത്ത വഴികള്‍ എന്നെ ഇപ്പോള്‍ ഇതാ വാഗ്‌ദത്തഭൂമിയില്‍ എത്തിച്ചിരിക്കുന്നു. (ഖാസമിനോട്) എന്നെ സ്വീകരിക്കുമോ? ഖാസം ചലനമറ്റ് നില്‍ക്കുമ്പോള്‍ ക്യാപ്‌റ്റന്‍ ഇരുവര്‍ക്കുമിടയില്‍ നിന്നു. ക്യാപ്‌റ്റന്‍: ഖാസം, നീയല്ലേ അത് ചോദിക്കേണ്ടത്? നിന്നെ ഇവള്‍ സ്വീകരിക്കുമോ എന്ന്? തിരസ്‌ക്കാരങ്ങള്‍ക്കിടയിലെ നമ്മുടെ ജീവിതത്തിന് മറുപടിയായി ഞങ്ങള്‍ക്ക് വേണ്ടിയെങ്കിലും നീ ഇവളെ സ്വീകരിക്കൂ. ഈ മണ്ണിനെ എന്ന പോലെ. ഇനിയും ജീവിച്ച് കൊതി തീര്‍ന്നിട്ടില്ലാത്ത ഈ ജന്‍മത്തെ എന്ന പോലെ. ഖാസം മുട്ടുകുത്തി നിന്ന് തറയില്‍ ചുംബിക്കുന്നു. ശേഷം ഉയര്‍ന്ന് അമാനിക്ക് നേരെ കൈയുയര്‍ത്തുമ്പോള്‍ എല്ലാവരും കൈയടിക്കുന്നു.
കർട്ടൻ