സിനിമയെ അതിലംഘിക്കുന്ന സ്കൂൾ നാടക പ്രയോഗം!
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
കേരള സംസ്ഥാന സ്കൂൾ നാടക മത്സരവേദിയെക്കുറിച്ചുള്ള വീണ്ടുവിചാരമാണിത്. നൃത്തയിനങ്ങളെപ്പോലെ പണക്കൊഴുപ്പിന്റെ വേദിയായി സംസ്ഥാന സ്കൂൾ നാടക വേദിക്കും പരിണാമം സംഭവിച്ചുകഴിഞ്ഞു എന്ന പരാതിക്കിടയിലും കഴിഞ്ഞ 20 വർഷത്തിലധികമായി പകൽവെളിച്ചത്തിൽ (രാത്രിയാണെങ്കിലും സ്റ്റേജിലും ആഡിറ്റോറിയത്തിലും ഫുൾ ലൈറ്റ് കത്തിച്ചിരിക്കും) നാടകങ്ങൾ അവതരിപ്പിക്കപ്പെടണമെന്ന 'മാനുവൽ' നിയമം നിലനിൽക്കുന്ന കാരണം സിനിമയുടെ വെളിച്ചം / നിഴൽ പ്രയോഗങ്ങളിൽനിന്നും (ക്യാമറാക്കണ്ണിന്റെ ആധിപത്യത്തിൽനിന്നും) സ്കൂൾ-ഹയർസെക്കന്ററി നാടകങ്ങൾ മോചനം നേടിക്കഴിഞ്ഞിരിക്കുന്നു. 'ബ്ലാക്ക്ഔട്ട്' എന്ന നിഷ്‌ക്രിയമായ പിന്തിരിപ്പൻ സങ്കേതത്തിൽനിന്നും യൂണിവേഴ്സിറ്റി, കേരള സംഗീത നാടക അക്കാദമി മത്സരങ്ങൾ, മറ്റു ഗ്രാമീണ നാടക മത്സരങ്ങൾ ഇന്നും രക്ഷപ്പെട്ടിട്ടില്ലെങ്കിലും സബ് ജില്ല -ജില്ല-സംസ്ഥാന സ്കൂൾ നാടകങ്ങൾ 20 വർഷക്കാലത്തിലധികമായി അതിനപ്പുറമുള്ള അവതരണ സങ്കേതപ്രയോഗങ്ങളിൽ സ്വന്തം ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. നട്ടുച്ചവെളിച്ചത്തിൽപ്പോലും സൂര്യന് കീഴെയുള്ള ഏതു വിഷയവും ആശയവിനിമയം നടത്താൻ കെൽപ്പുള്ളതായിരിക്കണം മികച്ച നാടക രചന-അവതരണം എന്ന് ഞാൻ പണ്ടേ നാടക സംവാദങ്ങളിൽ ആവർത്തിക്കുമ്പോൾ വെളിച്ചനിയന്ത്രണത്തിന്റെ 'നോൺ അക്കാദമിക് ഡിപ്ലോമക്കാർ' (ലൈറ്റ് ആൻഡ് സൗണ്ട് മുതലാളിമാർ അടക്കം) എന്നെ എതിർക്കാറുണ്ട്. അവരുടെ കഞ്ഞി മുട്ടിക്കുന്ന വിമർശനം പറയുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ചില യൂണിവേഴ്സിറ്റി ജഡ്‌ജ്മെന്റിനുശേഷം ഫോണിൽ വെല്ലുവിളിച്ചവരും തെറി പറഞ്ഞവരുണ്ട്! ലോക നാടക മന:സാക്ഷിയെയും ബുദ്ധനെയും മനസ്സിൽ ധ്യാനിച്ച് ഞാൻ ചില സിദ്ധാന്തങ്ങൾ പറഞ്ഞു തൊണ്ട വറ്റിച്ചു എന്നല്ലാതെ വേറെയൊരു ഫലവും തൽക്കാലമുണ്ടായില്ല! ഞാൻ പറയുന്നതിന്റെ പൊരുൾ മറ്റൊന്നാണ്.
നടീനടന്മാരുടെ മെയ്-മനപ്പൊരുത്തത്തിൽ ഒരു നാടകകൃതിക്കു ജീവൻ ലഭിച്ചാൽ ആ രചന, സമകാലിക സാമൂഹിക വിമർശനത്തിന്റെ ചാട്ടുളി സ്വയം പേറുന്ന ചാവേർ-ഗറില്ല രചനയാണെങ്കിൽ പിന്നെ വെളിച്ചം-സംഗീതം- സെറ്റ് & പ്രൊപ്സ് അടക്കം രണ്ടാംസ്ഥാനത്തേ നിൽക്കൂ. മഹത്തായ മൂന്നാം നാടകവേദിയും (യുജീൻ ബാർബറ-അഗസ്റ്റോ ബോൾ-വോൾസോയിങ്ക ഉൾപ്പെടുന്ന ലാറ്റിനമേരിക്കൻ-ബ്ലാക്ക് തിയറ്റർ സങ്കൽപ്പങ്ങൾ, ബാദൽ സർക്കാർ-സഫ്‌ദർ ഹാഷ്മി നേതൃത്വം നൽകിയ അരീന തിയറ്റർ), ബെർത്തോൾഡ് ബ്രെഹ്റ്റിന്റെ 'എപിക്' നാടക വേദിയും ഡയലക്റ്റിക്കൽ-അജിറ്റ് പ്രോപ്-പ്രൊപ്പഗാണ്ടാ നാടകവേദിയും പല പരീക്ഷണാത്മക എൻവയറൺമെന്റൽ-സോഷ്യൽ ഇന്റർവെൻഷൻ തിയറ്ററും ഇതു പ്രയോഗിച്ചു തെളിയിച്ചു കഴിഞ്ഞതാണ്.
വെളിച്ചത്തിന്റെ-ശബ്ദത്തിന്റെ ആധുനിക ടെക്നോളജിയിൽ ഭ്രമിക്കാത്ത, കൂത്തും കൂടിയാട്ടവും മലവാഴിയാട്ടവും ഓട്ടൻതുള്ളലും തെയ്യവും മേളപ്പെരുമയും അവരുടെ തനതായ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ടല്ലോ! ഒരു പീഠത്തിൽ കയറി "ഇത് എവറസ്റ്റ് കൊടുമുടിയാണ്!"-എന്ന് അഭിനേതാക്കൾ ശക്തമായി അറിഞ്ഞു പറഞ്ഞാൽ, പ്രകടിപ്പിച്ചാൽ അത് വിശ്വസിക്കാൻ നല്ല ഭാവനയുള്ള കാണികൾക്ക് കഴിഞ്ഞാൽ പിന്നെന്ത് വെളിച്ചം-സംഗീതം-ആർട്ട് ഡയറക്ഷൻ? മോണോആക്ട് വേദിയുടെ ചടുലതയ്ക്കൊപ്പം (അഞ്ചുമിനിറ്റിനുള്ളിൽ അഞ്ചു മുതൽ പത്തു കഥാപാത്രങ്ങൾക്കുവരെ ജീവൻകൊടുക്കുന്ന അഭിനയ രസതന്ത്രം!) സ്കിറ്റിന്റെയും, മൈമിന്റെയും സാമൂഹിക വിമർശനാത്മക 'ഫിസിക്കലൈസേഷ'നൊപ്പം മലയാള നാടകവേദി ഇനിയും കുറേ ദൂരം ഓടിയെത്താനുണ്ട്! 'മനോധർമ്മ'ത്തിന്റെ അപാരത അളക്കണമെങ്കിൽ എല്ലാ നടീനടന്മാരും മോണോ ആക്ട്-മൈം സോളോകൾ ഒക്കെ ചെയത് നാടകവേദി 'സ്ഥൂല'ത്തിൽനിന്നും 'സൂക്ഷ്മ'ത്തിലേക്ക് സഞ്ചരിക്കേണ്ട കാലമായിരിക്കുന്നു.(നട്ടുച്ചയ്ക്കുള്ള നാടകഭ്രാന്ത് എന്ന് പറഞ്ഞോളൂ...സഹിക്കാം!) അതു വിജയിച്ചാൽ 'നാടിന്നകം നാടകം' (നാടകത്തിന്നകം സിനിമയല്ല) വിജയിച്ചു എന്നേ ഞാനുദ്ദേശിച്ചുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ നല്ല തുറന്ന വെളിച്ചത്തിൽ വിയർപ്പ് ക്ലോസപ്പിൽ കാണുന്നതിലും ഭംഗി ഒരു ചുവന്ന-നീല-പച്ച-മഞ്ഞ(എൽ.ഈ.ഡി) വെളിച്ചത്തിന്റെ അകമ്പടിയോടെ വിയർക്കുന്നവരുടെ ചലനങ്ങൾ ചിത്രീകരിച്ചാൽ ലഭിക്കില്ല!
മണ്ണുമായി ബന്ധപ്പെട്ട നാടകങ്ങൾ 'എൻവയറൺമെന്റൽ-അറീന-സാൻഡ് വിച്ച്' ഫോമിലേക്കു മാറ്റി പ്രയോഗിക്കാൻ ഒരിക്കലും സ്കൂൾ കലോത്സവവേദിക്ക് കഴിയില്ല എന്ന പരിമിതിയും ഓർക്കേണ്ടതാണ്! സ്വാഭാവികമായ അഭിനയ ആശയവിനിമയത്തിന് പ്രൊസീനിയ ത്തിൽനിന്നും മാറിയുള്ള 'ക്ളോസപ്പ് തിയറ്റർ ആക്ടിങ്' അഭിനയ രീതി കൂടുതൽ വിപ്ലവം-ചലനം ചുരുങ്ങിയത് ആസ്വാദക മനസ്സിലെങ്കിലും സൃഷ്ടിക്കും! സ്കൂൾ നാടക വേദിയിൽ രംഗഭാഷയിലെ ചടുലതയും താളബോധവും ആർജ്ജിക്കാത്തവർക്ക് അവതരണത്തിന്റെ താളപ്പിഴകൾ സ്വയം കുറ്റബോധത്തോടെ ഏറ്റെടുക്കേണ്ടിവരും! അഭിനയ പാടവത്തിലൂന്നിയ സംവിധായകമികവ് പുലർത്താൻ സാധിച്ചില്ലെങ്കിൽ കാണികളുടെ കൈയ്യടിയും ലഭിക്കില്ല! സെറ്റും പ്രോപ്പർട്ടീസും സംഗീതവും വിദ്യാർത്ഥി(നി)കൾ കൈകാര്യം ചെയ്യുന്നതുകൊണ്ട് റിഹേഴ്സൽ സമയം മുഴുവൻ പിന്നണിയിലുള്ളവരും അഭിനേതാക്കളും തമ്മിലുള്ള പരസ്പര ബന്ധം അനിവാര്യമായിത്തീരുന്നു. ഒരു ടീം മൊത്തം ജാഗ്രത പുലർത്താതെ ഒരു നാടകവും വിജയിക്കില്ല! രംഗഭാഷയും രംഗക്രമീകരണങ്ങളും രംഗമാറ്റവും കുട്ടികൾക്ക് എളുപ്പം വഴങ്ങുന്നതും ലളിതമായി (നിമിഷങ്ങൾക്കകം)കൈകാര്യം ചെയ്യാവുന്ന രീതിയിൽ 'ഡിസൈൻ' ചെയ്യാനുള്ള ബുദ്ധിയും ഭാവനയും സമ്മേളിക്കണം. ഇതു സംഭവിക്കണമെങ്കിൽ സംവിധായകർക്ക് ആഴത്തിലുള്ള 'മോട്ടിവേഷണൽ യൂണിറ്റ് എഡിറ്റിങ്' ഉൾക്കാഴ്ച്ച വേണ്ടിവരും! കഴിഞ്ഞ കുറേ വർഷങ്ങളായി ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ (മോണോആക്ടിലും സ്കിറ്റിലുമടക്കം) നാടക അഭിനയ മിഴിവിൽ മുന്നിൽ നിൽക്കുന്നുവെന്ന യാഥാർഥ്യം അംഗീകരിക്കുമ്പോഴും മലയാള ഗ്രാമീണ-അമേച്വർ നാടക വേദിയിൽ ഈ അഭിനേത്രികളുടെ അഭിനയ സാന്നിദ്ധ്യം വിരളമായതെന്തുകൊണ്ട്? (കഴിഞ്ഞ 20 വർഷക്കാലത്തെ സ്കൂൾ-കോളേജ് മത്സരങ്ങളിലെ നടികൾ എന്തു ചെയ്യുന്നു?) ഒരു പ്രധാന സാമൂഹിക സാംസ്കാരിക 'ആവിഷ്കാര സ്വത്വപ്രതിസന്ധി' വിഷയമായി ഈ പ്രശ്നം ചർച്ച ചെയ്യേണ്ടതാണ്!? (നടന്മാരുടെ ചരിത്രവും ഒപ്പം അന്വേഷിക്കണം?)
ഏതു വിഷയവും സമകാലികമായി വിമർശനാത്മകമായി ലളിതവും ഉജ്ജ്വലവുമായി അവതരിപ്പിക്കപ്പെടുന്നതിൽ യു പി-ഹൈസ്കൂൾ-ഹയർസെക്കന്ററി നാടകവേദി ഒരു മുഴം മുന്നിലാണെന്ന് സധൈര്യം വിളിച്ചു പറയാം.
ഒരു വർഷം സ്കൂൾ കലോത്സവത്തിൽ സബ് ജില്ല മുതൽ സ്റ്റേറ്റ് വരെ മലയാളം സംസ്‌കൃതം നാടകങ്ങളുടെ മൊത്തം കണക്കെടുത്താൽ 4000ത്തോളം വരും എന്നത് മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയില്ല. പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, കേരളോത്സവം, സംഗീത നാടക അക്കാദമി, എൻ.ജി.ഓ, കുടുംബശ്രീ നാടകമത്സരങ്ങൾകൂടി ചേർന്നാൽ മൊത്തം 5000 നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്ന ലോകത്തിലെ ഏക സംസ്ഥാനം നമ്മുടെ കേരളം മാത്രം!
സ്കൂൾ കലോത്സവങ്ങളിൽ പുതിയ രചനകളും കഥ-നോവൽ-കവിത (വെസ്റ്റേൺ & ഈസ്റ്റേൺ) അവലംബ സൃഷ്ടികളും ഒരുമിച്ചു മത്സരിക്കുമ്പോഴും കേരള മണ്ണിലൂന്നിയ ശക്തമായ രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളടങ്ങിയ മൗലിക രചനകൾ കഴിഞ്ഞ 10 വർഷങ്ങളിലായി വിജയിച്ചുവെന്നത് അഭിമാനകരമായ കാര്യമാണ്. നേരിട്ട് കണ്ടതും കൂട്ടത്തിൽ പെട്ടെന്ന് ഓർമ്മയിൽ വന്നതുമായ ചില പേരുകൾ നിരത്തട്ടെ…
ഭയം, കള്ളൻ, സോപ്പ് ചീപ്പ് കണ്ണാടി, ഗുന്താപ്പി ഗുലുഗുലു, മറുമരുന്ന്, മനസ്സറിയും യന്ത്രം, റോസ്മേരിക്ക് പറയാനുള്ളത്, ചാത്തുമാന്റെ ചെരിപ്പ്, ബസന്തി, പൊറോട്ട, മരക്കാപ്പിലെ തെയ്യങ്ങൾ, കടുവ, നാസർ നിന്റെ പേരെന്താണ്?, തുന്നൽ, തങ്കം, കാഴ്ച്ച, മാവോയിസ്റ്റ്, ക്ല...ക്ലൂ...ക്ലൂ, സമയത്താഴ്ച്ച, സുമേഷ്, ഭർർർ!!!, വീടുകൾക്കെന്തു പേരിടും?, ഒരിടത്ത് ഒരിടത്ത്, തടവ്, വലിയതാവാൻ കുറേ ചെറുതാവണം, പലഹാരപ്പന്തയം, നഗ്നനായ തമ്പുരാൻ, കൊട്ടേo കരീം, ബദിയടുക്ക, ആൻഫ്രാങ്ക് ഡയറി , ഹെലൻ കെല്ലർ, പഞ്ചമി, ആർത്തിപ്പണ്ടാരം, സദാചാരം, ക്യാമറയിലെ പെൺകുട്ടി, മറഡോണ, ബിരിയാണി, വാൾപോസ്റ്റ്, തുണി, (ചില നാടകങ്ങളുടെ പേരുകൾ ഓർമ്മയിൽ വരുന്നില്ല ,ക്ഷമിക്കുക) എന്നീ നാടകങ്ങൾ അവതരണത്തിന്റെ ശക്തികൊണ്ടും മികച്ച നടീനടന്മാർക്കുള്ള അവാർഡുകൾ നേടിക്കൊടുത്തും കാണികളുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. പല അപ്പീൽ നാടകങ്ങളും അതാതു ജില്ലയിലെ 'ഒന്നാം സ്ഥാന'(?)ക്കാരെക്കാൾ, മികച്ചതായിരുന്നുവെന്നതിന്റെ തെളിവായി സംസ്ഥാനതലത്തിൽ അപ്പീൽ നാടകങ്ങൾക്ക് ലഭിച്ച സ്ഥാനക്കയറ്റം സൂചിപ്പിക്കുന്നു. (പ്രത്യേകിച്ച് പാലക്കാട് - കോഴിക്കോട് - മലപ്പുറം ജില്ലകൾ ). ഇത് 'നാടകാന്തം വിവാദം' ഇനത്തിൽ ഉൾപ്പെടുത്തി അടുത്ത വർഷത്തെ വിധിനിർണ്ണയം കുറ്റമറ്റതാക്കാൻ ശ്രമിക്കുകയെന്നേ ഇപ്പോൾ നിർദ്ദേശിക്കാനാവൂ...
സി.ഡി.കൾ കണ്ട് കോടതികൾ അപ്പീൽ അനുവദിക്കുന്നതിനുള്ള സാവകാശം കൊടുത്താൽ പല ഇനങ്ങളിലും 'ഒന്നാംസ്ഥാന'ക്കാർക്ക് 'സ്ഥാന ഇറക്കം' ലഭിക്കുമെന്ന് തീർച്ച! എങ്കിലും നേരത്തേ സൂചിപ്പിച്ച മികച്ച അവതരണങ്ങൾക്കു പുറകിൽ കേരള സംഗീത നാടക അക്കാദമി വിജയികളായ മികച്ച രചയിതാക്കളും സംവിധായകരും മാറ്റുരയ്ക്കുന്ന വേദിയായി ഉത്തരവാദിത്വപൂർണ്ണമായ നാടക ബോധത്തിന്റെ ഉറവിടമായി സംസ്ഥാന സ്കൂൾ നാടക മത്സരം മാറിക്കഴിഞ്ഞിരിക്കുന്നു. വിധികർത്താക്കളുടെ പക്ഷപാതിത്വവും മുൻവിധിയും കോഴ വിവാദവും 'പാതിരാ-പുലർച്ച വിധിനിർണ്ണയ ഉറക്ക'വും 'നോ ഗ്രേഡ്' (സ്റ്റേറ്റിൽ മത്സരിക്കുന്ന നാടകങ്ങൾക്ക് 50 ൽ താഴെ മാർക്കിടുന്ന ക്രൂരത!) മാർക്കിടലും തീർച്ചയായും അവസാനിപ്പിക്കേണ്ടതാണ്.
സംവിധായകനിരയിൽ എ. ശാന്തകുമാർ (അടുത്ത് അന്തരിച്ചു), ടി.സുരേഷ് ബാബു, സതീഷ് കെ.സതീഷ്, ജിനോ ജോസഫ്, സുനിൽ ജി.വക്കം, റഫീഖ് മംഗലശ്ശേരി, അരുൺ ലാൽ, പാർത്ഥസാരഥി, ഷൈജു അന്തിക്കാട്, രാജേഷ് നാരായണൻ, പ്രിയദർശൻ കാൽവരി, ജിനീഷ് ആമ്പല്ലൂർ, ബാബു ആലുവ, നിഖിൽദാസ്, നിജിൽ ദാസ്, മണിപ്രസാദ്, പ്രശാന്ത്, ശ്രീജിത്ത് പൊയിൽക്കാവ്, ശിവദാസ് പൊയിൽക്കാവ്, കൊടുമൺ ഗോപാലകൃഷ്ണൻ, ബിച്ചൂസ് ചിലങ്ക, മോഹനകൃഷ്ണൻ അങ്കമാലി, വിനോദ് കാലടി, അമൽരാജ് ദേവ്, രാജേഷ് ശർമ്മ, പോൾസൺ താണിക്കൽ, എം.ജി.ശശി, പ്രദീപ് മണ്ടൂർ, ഗിരീഷ് പി.സി. പാലം, വിജേഷ് കോഴിക്കോട്, കെ.വി.ഗണേഷ്, വിനോദ് വടക്കാഞ്ചേരി, രതീഷ് കാടകം, മണിവർണ്ണൻ, ഗഫൂർ അഭിനയ, ജോസ് കോട്ടയം, സലീഷ് ശ്രീനാരായണപുരം, ജോയ് പി.പി., എൽദോസ് പെരുമ്പാവൂർ, മണിയപ്പൻ ആറൻമുള, നൂറനാട് സുകു, സജീവൻ മൂരിയാട്, സജീവൻ തളിക്കുളം, പ്രവീൺ, അസ്സീസ് ആറങ്ങോട്ടുകര, ജോബ് മഠത്തിൽ, ഗിരീഷ് കാരാടി, ഹുസൈൻ കൊച്ചി, സുരേഷ് ഊരകം,(കുറേ പേരുകൾ ഓർമ്മയിൽനിന്നും വിട്ടു പോയിട്ടുണ്ട്...ക്ഷമിക്കുക), എന്നിവർക്കൊപ്പം പുതിയ തലമുറയിലെ നാടകവിദ്യാർഥികൾ വരെ സജീവമായി അണിയറയിലുണ്ട്.
മോണോ ആക്ട്, സ്കിറ്റ്, മൈം പരിശീലകരായ കലാഭവൻ നൗഷാദ്, ശ്രീജിത്ത് പുറനാട്ടുകര, അനീഷ് രവീന്ദ്രൻ, ശ്രീകുമാർ എറണാകുളം, മനോജ് രാമചന്ദ്രൻ ചേർത്തല, സുരേഷ് എറണാകുളം, ബിജു ചാലക്കുടി എന്നിവരുടെ പരിശീലനങ്ങളും നിശ്ശബ്ദ ഇടപെടലുകളും നിർദ്ദേശങ്ങളും സംഘാടന മികവും നടീനടന്മാരെ കൂടുതൽ നാടക അഭിനയ മെയ് വഴക്കത്തിന് തൽപ്പരരാക്കിയിട്ടുണ്ട്!
ലോകനാടക വേദിയിലെ 100 ശതമാനം 'പ്രൊസീനിയം' രംഗഭാഷയും കൊച്ചു കുട്ടികൾ 'ലോകമേ നാടകം നാടിന്നകം നാടകം' എന്ന മുദ്രാവാക്യത്തെ ന്യായീകരിക്കുംവിധം മാറ്റി മറിച്ചു പ്രയോഗിച്ചുകൊണ്ടിരിക്കുന്നു! കഴിഞ്ഞ 12 വർഷക്കാലമായി തൃശ്ശൂർ കേന്ദ്രീകരിച്ചുള്ള 'ഇറ്റഫോക്ക്' ലോകനാടക വേദിയിലെ ശരിതെറ്റുകളും, ഉൾക്കരുത്തും, ഉൾക്കാമ്പില്ലായ്മയും, തിരിച്ചറിയാൻ സ്കൂൾ- കോളേജ്-അമേച്വർ നാടക സംവിധായകരെ വേണ്ടുവോളം സഹായിച്ചിട്ടുണ്ട്. (കുറേ പേരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുമുണ്ട്!).
ഇന്നലത്തെ നാടകപ്രതിഭ ഇന്നത്തെയും നാളത്തെയും സിനിമാപ്രതിഭകൂടിയാണെന്നും മലയാള നാടക സിനിമാ ചരിത്രം തെളിയിച്ചുകൊണ്ടേയിരിക്കുന്നു. ഈ അഭിനയ പ്രതിഭകൾക്ക് കഴിഞ്ഞ അഞ്ചാറു വർഷങ്ങളായി (2014 ൽ പാലക്കാട് സ്കൂൾ സ്റ്റേറ്റ് കലോത്സവം വന്നതു മുതൽ, കോഴിക്കോട്-2015, തിരുവനന്തപുരം-2016, കണ്ണൂർ -2017, തൃശ്ശൂർ -2018-ജനുവരി , ആലപ്പുഴ-2018-ഡിസംബർ ), ഭരത് പി.ജെ.ആന്റണി സ്മാരക അഭിനയ പ്രതിഭ അവാർഡ്(HS & HSS-മികച്ച നടനും നടിക്കും), പാർട്ട്-ഓ. എൻ.ഓ.ഫിലിംസ് തൃശ്ശൂരിന്റെ സംഘാടനത്തിൽ തൃശ്ശൂർ ബിന്നി ഇമ്മട്ടി ഫിലിംസും പ്രസ്സ് ക്ലബ് മീഡിയ സെന്ററും അതാത് ജില്ലയിലെ ഒരു കലാസമിതിയും ചേർന്ന് നൽകി വരുന്നുണ്ട് എന്നതും അഭിമാനപൂർവ്വം എടുത്തു പറയട്ടെ!
കൊറോണയ്ക്കു ശേഷമുള്ള അതിജീവന ഘട്ടത്തിൽ ഈ കുരുന്നുപ്രതിഭകൾ മുൻവർഷങ്ങളുടെ ഗുണപരമായ പാഠം ഉൾക്കൊണ്ട് തികച്ചും സംവാദാത്മകമായ ഒരു ജനകീയ നാടക വേദിക്കുവേണ്ടി ശ്രമിക്കട്ടെ. സിനിമകളിൽ പിന്തിരിപ്പൻ യാഥാസ്ഥിതിക സൗന്ദര്യബോധത്തെ, തനി കച്ചവട സംസ്‌കാരത്തെ , 'ന്യൂ ജെൻ' സിനിമകൾ ലളിതമായ രചനാ-സംവിധാന-അഭിനയ-പ്രതിഭാ വിളയാട്ടംക്കൊണ്ട് തിരുത്തിക്കുറിക്കുന്നതിനു തുല്ല്യമായ നവീന ഭാവുകത്വം സിനിമയെ അതിലംഘിച്ചുള്ള സ്കൂൾ നാടക അനുഭവങ്ങളിൽനിന്നും ഊർജ്ജം ഉൾക്കൊണ്ട് വരും തലമുറ ധീരമായി നാടകവേദിയിലും പരീക്ഷിക്കട്ടെ!
ആസ്വാദനത്തിൽ സമൂലമാറ്റത്തിനു വേണ്ടിയുള്ള കഠിനാധ്വാനം-കരുതിയിരിക്കൽ-കൂടിയിരിക്കൽ-നാടക കൂടപ്പിറപ്പുകളെ തിരിച്ചറിയൽ അടക്കമുള്ള പുത്തൻ ജനാധിപത്യ മൂല്യബോധമുൾക്കൊണ്ട് അവരുടെ പ്രായത്തിലും പക്വതയിലും ഉറച്ചുനിന്നുകൊണ്ട് എല്ലാ വിവാദങ്ങൾക്കുമുപരിയായി ദീർഘദൃഷ്ടിയോടെ ഇടപെട്ട് മുന്നേറട്ടെ!
2018-19 മഹാപ്രളയങ്ങൾക്കുശേഷവും 2020-21ലെ കൊറോണ മഹാമാരിക്കുശേഷവും ഉയർന്നു വരേണ്ട നാടകവേദി പരസ്പര കൂട്ടായ്മകൊണ്ടും മനുഷ്യത്വ-മതേതര-ജനാധിപത്യ മൂല്യബോധം ഉയർത്തിപ്പിടിച്ചും സമകാലിക വിഷയങ്ങളുടെ തിരഞ്ഞെടുപ്പുകൊണ്ടും 'ലളിതം-വജ്രസമാനം' എന്ന 'മോട്ടോ' ഉയർത്തിപ്പിടിച്ചും (വെറും സോപ്പുവെള്ളംകൊണ്ട് നമ്മൾ കൊറോണ വൈറസിനെ തുടക്കംമുതലേ നേരിടുന്ന ഒരു പ്രതിരോധ യുക്തിപോലെ) സ്ഥൂലമായ രംഗഭാഷയുടെ നിരാസംകൊണ്ടും അമിതമായ സെറ്റ് ഡിസൈൻ അലങ്കാര ഭ്രമത്തിൽനിന്നും സ്വയം മോചനം നേടിയിരിക്കണം! ഒരു നവീന നാടക നവോത്ഥാന ബോധം, ഉൾക്കാഴ്ച്ച, ജനകീയ സൗന്ദര്യദർശനം ഭാവി തലമുറയ്ക്ക് 'മികച്ച നാടകങ്ങളെ പ്രണയിച്ചവർ' എന്ന ഓമനപ്പേർ സമ്പാദിക്കാൻ നിമിത്തമാകട്ടെ എന്നാശംസിക്കുന്നു! അഭിവാദ്യങ്ങൾ