പ്രൊഫഷണൽ / കൊമേർഷ്യൽ നാടകങ്ങൾ വാഴുംകാലം അസ്‌തമിച്ചുവോ?
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
കേരളത്തിൽ നവോത്ഥാന നാടകങ്ങളുടെ കാലം 1925-50 ആണെങ്കിൽ പ്രൊഫഷണൽ/ കമ്മേർഷ്യൽ നാടകങ്ങൾ വാഴാൻ തുടങ്ങുന്നത് 1950കൾക്ക് ശേഷമാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തണലിൽ 1950കളിൽ രൂപംകൊണ്ട കെ.പി.എ.സി. 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി'യുമായി ബഹുജനങ്ങളിൽ കമ്മ്യൂണിസ്റ്റ് അവബോധം സൃഷ്ടിക്കുകയുണ്ടായി. പൊതുവെ 1940നു ശേഷം കേരളത്തിലുണ്ടായ യുദ്ധവിരുദ്ധ, മുതലാളിത്ത വിരുദ്ധ-സാമ്രാജ്യത്വ വിരുദ്ധ-ജാതിവിരുദ്ധ സമരങ്ങളുടെ (അന്തിക്കാട് ചെത്തുതൊ ഴിലാളി സമരം, പുന്നപ്ര വയലാർ സമരം, കയ്യൂർ-കരിവള്ളൂർ-മൊറാഴ സമരങ്ങൾ), രാഷ്ട്രീയ സാഹചര്യത്തിനൊപ്പം ഈ തോപ്പിൽഭാസി നാടകമുണ്ടാക്കിയ വൈകാരികതയിൽ 1957ൽ ലോക ചരിത്രത്തിലാദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ആശയത്തിലൂന്നിയ ഇ.എം.എസ്.മന്ത്രിസഭ അധികാരത്തിൽ വരുകയും ചെയ്തത് നാടകത്തിന്റെ പ്രസക്തി ഉയർത്തിപ്പിടിക്കുന്ന ചരിത്ര സംഭവമാണ്.
പി.ജെ.ആന്റണിയുടെ 'ഇങ്ക്വിലാബിന്റെ മക്കൾ' (പ്രതിഭ ആർട്സ് ക്ലബ്-കൊച്ചി), പൊൻകുന്നം വർക്കിയുടെയും എരൂർ വാസുദേവിന്റെയും, നാടകങ്ങൾ ഈ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിൽ കാര്യമായ പങ്കു വഹിച്ചു. സോഷ്യലിസ്റ്റ് സാഹിത്യത്തിന്റെ സ്വാധീനം, കഥ-നോവൽ-കവിതയിലൂടെ ജനങ്ങളുമായി വൈകാരിക ബന്ധം പുലർത്തിയപോലെ ഈ നാടകങ്ങളും ജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അനിവാര്യഘടകമായി മാറി.
തുടർന്ന് ധാരാളം ഗ്രാമീണ-അമേച്വർ വാർഷികോത്സവ നാടകങ്ങൾക്കൊപ്പം പ്രൊഫഷണൽ / കൊമ്മേർഷ്യൽ ട്രൂപ്പുകൾ കേരളമണ്ണിൽ ജൈത്രയാത്ര നടത്തുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഈ നാടകങ്ങൾക്കെല്ലാം തീർച്ചയായും ഇബ്സൺ(സോഷ്യൽ പ്രോബ്ലം പ്ലെയ്സ്) മാതൃകയിലുള്ള പാശ്ചാത്യ നാടക രീതിയിലുള്ള സ്റ്റേജ് കേന്ദ്രീകരിച്ചുള്ള അവതരണങ്ങൾക്കൊപ്പം തമിഴ് സംഗീത-നൃത്ത നാടകങ്ങളുടെ സപ്പോർട്ട് / പ്രചോദനം കൂടിയുണ്ടായിരുന്നു. ഒരു പുതിയ ആസ്വാദന മാധ്യമം കപ്പലു കയറിവരുമ്പോൾ അതിന്റെ മാർക്കറ്റിങ്ങ് സാധ്യതയാണ് ഈ ട്രൂപ്പ് മുതലാളിമാരെ ഇത്തരം നാടക നിർമ്മാണത്തിലേക്കു നയിച്ചത് എന്നത് വ്യക്തമാണ്.
കമ്മ്യൂണിസ്റ്റ്-ഡെമോക്രാറ്റിക്-സെക്യുലർ വിദ്യാഭ്യാസം കൊടുക്കുന്നതിനെക്കാളും മതപരമായ ഉള്ളടക്കം ഇഴചേർത്ത ധാരാളം നാടകങ്ങൾ വെറും പള്ളി-അമ്പലപ്പറമ്പ് കളികൾ ലക്ഷ്യംവച്ച് പടച്ചുവിട്ടത് നമ്മുടെ കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിനുതന്നെ തിരിച്ചടിയായിട്ടില്ലേ? ഒന്നു പുന:പരിശോധിക്കേണ്ടതാണ്? ഇവിടത്തെ സാധാരണക്കാർക്ക് രസിക്കാനായി എങ്ങനെ നാടകങ്ങൾ എഴുതാം, അവതരിപ്പിക്കാം, എന്നതിലുപരി ലോക നാടകവേദിക്കൊപ്പം ലോക രംഗഭാഷയെ നവീകരിക്കാൻ ഈ കച്ചവടയുക്തിയുള്ളവർ ആരും സമയം കണ്ടെത്തിയിരുന്നില്ല എന്ന ആക്ഷേപം എല്ലാ നാടക പണ്ഡിതന്മാരും ഒരേപോലെ ഉയർത്തിയത് തള്ളിക്കളയാനാവില്ല.
1960കൾക്ക് ശേഷം നമ്മുടെ സിനിമാ വ്യവസായം ധാരാളം കുടുംബ കഥകൾ (പുട്ടിന് തരിയിടും പോലെ കുറേ കോമഡിയും നീണ്ട ഡയലോഗുകളും ഏറെ മെലോഡ്രാമയും കൂടെ ദുരന്തങ്ങുടെ കദന കഥകളും) കൈകാര്യം ചെയ്തതുപോലെ പല 'പ്രൊഫഷണൽ' നാടക ട്രൂപ്പുകളും കാര്യമായ സാമൂഹ്യ വിമർശനങ്ങൾ ഉയർത്താത്ത 'രസികൻ' നാടകങ്ങൾ പടച്ചുവിടുക എന്ന സ്ഥിരം പരിപാടിയിൽ മുഴുകി. സെയ്‌ത്താൻ ജോസഫിന്റെ ആലപ്പി തിയറ്റേർസ് & നടൻ കുയിലന്റെ ട്രൂപ്പ് ബൈബിൾ നാടകങ്ങളിൽ മുഴുകി ഹിന്ദുപുരാണ ബാലെയെ വെല്ലുവിളിക്കുന്നതിന് കൂടുതൽ സമയം ചെലവഴിച്ചു! (മുസ്ലിം സമുദായത്തിന് നാടകം ഒരു ആശയ ആവിഷ്കാര മാധ്യമമല്ലല്ലോ... അന്നും... ഇന്നും! അതുകൊണ്ട് ആ ഭാഗത്തുനിന്നും നാടകപ്രചാരണം ഉണ്ടായില്ല!).
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി 1964ൽ പിളർന്നതിനുശേഷം രണ്ടു പാർട്ടികളുടെയും തണലിൽ (സിപിഐ & സിപിഐഎം) തിരുവനന്തപുരം & ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേർസ് അടക്കം പല നാടക സംഘങ്ങളും സാമൂഹ്യ പ്രശ്നങ്ങൾ ഉന്നയിക്കുന്ന ധാരാളം നാടകങ്ങൾ അവതരിപ്പിച്ചു. കെ.പി.എ.സി തോപ്പിൽ ഭാസിയുടെ 'അശ്വമേധം', 'മുടിയനായ പുത്രൻ', 'മൂലധനം', 'കൈയും തലയും പുറത്തിടരുത്', 'സൂക്ഷിക്കുക ഇടതുവശം ചേർന്നുപോവുക', 'സ്വന്തം ലേഖകൻ', പി.ജെ.ആന്റണിയുടെ പ്രതിഭ തീയറ്റേഴ്‌സ് & പി.ജെ.തിയറ്റേഴ്‌സ് അവതരിപ്പിച്ച, 'മണ്ണ്', 'ഉഴവുചാൽ', 'ഭാഗ്യദേവത', 'ജാതകം, 'ദൈവവും മനുഷ്യനും', 'സോഷ്യലിസം', 'സീമ', 'രശ്മി', 'മൂഷികസ്ത്രീ', 'പ്രളയം', 'ചക്രായുധം', 'സോക്രട്ടീസ്', ഇതെല്ലാം വലിയ ആധുനിക, ദാർശനിക, സ്റ്റേജ് ക്രാഫ്റ്റ്-ഫിസിക്കലൈസേഷൻ- രംഗഭാഷാപരീക്ഷണങ്ങൾ സ്റ്റേജിൽ നടത്താതെ ജനങ്ങളെ ചടുലമായ ഡയലോഗുകളും നാടൻ വർത്തമാനങ്ങളും കൊണ്ട് സ്വാധീനിച്ച നാടകങ്ങളാണ്. എൻ.എൻ.പിള്ളയുടെ ഒട്ടു മിക്ക നാടകങ്ങളും, ('കാപാലിക', 'ക്രോസ്സ്ബെൽറ്റ്', ' എൻ.ഓ.സി., 'ദി ഡബിൾ', 'ഈശ്വരൻ അറസ്റ്റിൽ', 'മന്വന്തരം', 'കണക്ക് ചെമ്പകരാമൻ' ഒക്കെ ചാട്ടുളി പോലുള്ള കറുത്ത ഫലിതത്തിലൂടെ സാമൂഹ്യ വിമർശനം നടത്തി സാമ്പത്തികമായി വിജയം വരിച്ച നാടകങ്ങൾ കൂടിയാണ്. (ഒരു വർഷം 400 കളി വരെ കിട്ടിയിരുന്നെന്ന് പറയപ്പെടുന്നു). എൻ.എൻ.പിള്ളയുടെ കുറേയേറെ നാടകങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അധികവും 'പ്ലെയിൻ ലൈറ്റിൽ' അമിതമായ സെറ്റ് സ്വാധീനമില്ലാതെ അവതരിപ്പിക്കുന്ന നാടകങ്ങളായിരുന്നു. ഇവയിലെ സംഭാഷണങ്ങൾ ജനങ്ങളെ രസിപ്പിക്കുന്നതിനൊപ്പം, പ്രകോപിപ്പിക്കുകയും ചിന്തിപ്പിക്കുകയും എല്ലാ യാഥാസ്ഥിതിക ചിന്തകൾക്കെതിരെയും ജനങ്ങളെ നിലപാടെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എസ്.എൽ.പുരം സദാനന്ദന്റെ 'കാട്ടുകുതിര', 'അഗ്നിപുത്രി', 'കാക്കപ്പൊന്ന്' എന്നീ നാടകങ്ങൾ കേരളത്തിന്റെ പുരോഗമന ബോധം നെഞ്ചിലേറ്റിയ നാടകങ്ങളാണ്. കെ.ടി.യുടെ നാടകങ്ങൾ ('ഇത് ഭൂമിയാണ്', 'അണക്കെട്ട്' മുതൽ എല്ലാ നാടകങ്ങളും) രംഗഭാഷയിലുണ്ടാക്കിയ 'ബ്രേക്ക്' പിന്നീടു വന്ന അമേച്വർ നാടക സംഘങ്ങളെവരെ സ്വാധീനിച്ചിട്ടുണ്ട്. 'സൃഷ്ടി', 'സ്ഥിതി', 'സംഹാരം', 'സാക്ഷാത്കാരം ', 'സമന്വയം', 'നാൽക്കവല' ഇതൊക്കെ ഏറ്റവും ലളിതമായ സെറ്റിൽ ബ്ലാക് & വൈറ്റ് അന്തരീക്ഷത്തിൽ ചെറിയ ആർട്ട് വർക്കിന്റെ സൂചനകളിൽ വലിയ പശ്ചാത്തലം ധ്വനിപ്പിക്കുന്ന സൗന്ദര്യശാസ്ത്രം ധീരമായി മുന്നോട്ടു വെച്ചു. അതിനൊക്കെ ധാരാളം കളികളും ലഭിച്ചു.
സ്കൂൾ ഓഫ് ഡ്രാമ വരുന്നതിനുമുൻപേ കച്ചവട നാടക വേദിയിൽ നടത്തിയ നവീകരണ പ്രക്രിയ പിന്നീട് ഭൂരിഭാഗം സമിതികളും തുടർന്നുവെന്ന് അവകാശപ്പെടാനാവില്ല! കച്ചവടസിനിമയുടെയും ബാലെയുടെയും സ്വാധീനം പല ട്രൂപ്പുകളെയും പുറകോട്ടുപോക്കിന് പ്രേരിപ്പിച്ചിട്ടുണ്ട്. ഓരോ കാലഘട്ടത്തിന്റെയും രാഷ്ട്രീയ കാലാവസ്ഥ അതാതു കാലത്തെ കലയിലെ പുരോഗമനപരവും പിന്തിരിപ്പനുമായ സൗന്ദര്യദർശനത്തെ സ്വാധീനിക്കും!
'കലാനിലയം' ഹൈടെക് നാടകങ്ങളോട് വെല്ലുവിളിച്ചാണ് കെ.ടി.യും എൻ.എൻ.പിള്ളയും പി.ജെ.ആന്റണിയും തോപ്പിൽ ഭാസിയും എസ്. എൽ. പുരവും രംഗഭാഷയിലെ വെല്ലുവിളി ഏറ്റെടുത്തതെന്ന് കാണണം. കൊല്ലം 'കാളിദാസ' ചെയ്ത 'റെയിൻബോ' (1986/87) ആണ് ആ പരമ്പരയിലെ ഏറ്റവും മികച്ച അവതരണമെന്ന് നിസ്സംശയം പറയാം. അത് സ്കൂൾ ഓഫ് ഡ്രാമയിൽനിന്നിറങ്ങിയ ജോസ് ചിറമ്മൽ എന്ന നാടക പ്രതിഭയുടെ യഥാർത്ഥ നാടക അവതരണം എന്നതിനെക്കുറിച്ചുള്ള സൂക്ഷ്മജ്ഞാനത്തിന്റെ തെളിവായി കാണണം. ഓ.മാധവന്റെ സംവിധാനത്തിൽ കൊല്ലം കാളിദാസ 'ഡോക്ടർ' പോലുള്ള നാടകങ്ങൾ കളിച്ചു വിജയിച്ചെങ്കിലും രംഗഭാഷയിൽ ഒരു പുത്തനുണർവ്വ് വേണം എന്ന 1980 നു ശേഷമുള്ള പൊതുചർച്ചയുടെ അനന്തരഫലമാണ് 'റെയിൻബോ'യിൽ പൂർത്തീകരിക്കുന്നത്. ജനകീയ സാംസ്‌കാരികവേദിയുടെ നാടകങ്ങളും സ്കൂൾ ഓഫ് ഡ്രാമയുടെ 'ഫിസിക്കൽ തിയറ്റർ' പരീക്ഷണങ്ങളും (ജി. ശങ്കരപ്പിള്ള, പ്രൊഫ.രാമാനുജം) നൂറുകണക്കിന് ഏകാങ്ക നാടക മത്സരങ്ങളും ഗ്രാമീണ നാടക വേദിയിൽ 'ടൈം & സ്പേസി'ന്റെ ഏറ്റവും ചലനാത്മകവും ക്രിയാത്മകവുമായ പ്രയോഗങ്ങൾ നടത്തിയത് ആദ്യം തിരിച്ചറിഞ്ഞത് കൊല്ലം കാളിദാസയായിരുന്നെന്നു മാത്രം. അതിനൊരു കാരണവുമുണ്ട്.
സന്ധ്യ മാധവൻ സ്കൂൾ ഓഫ് ഡ്രാമയിൽ ജോസ് ചിറമ്മലിന്റെ സഹപാഠിയായിരുന്നു (1977-80). ജോസിന്റെ സംവിധാനപ്രതിഭ തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു. സന്ധ്യയുടെ ഭർത്താവ് (പിന്നീട്) ഇ.ഏ രാജേന്ദ്രൻ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ കഴിഞ്ഞ വ്യക്തിയായിരുന്നു. അങ്ങനെയുള്ള ഒരു ഇടത്തിൽ സ്വാഭാവികമായും സംഭവിക്കുന്ന രാഷ്ട്രീയ നാടക ചർച്ചകൾ രംഗവേദിയുടെ നവീകരണത്തിലേക്കും കേന്ദ്രീകരിക്കുമല്ലോ! അതാണ് ജോസ് ചിറമ്മലിലേക്ക് എത്തിയതെന്ന് തിരിച്ചറിയാനാകും. 'റെയിൻബോ' പ്രൊഫഷണൽ രംഗഭാഷയെ ഒന്നുകൂടി ഗുണപരമായി പൊളിച്ചു പണിതു. അതുവരെയുള്ളവർ സെറ്റ് & ഡിസൈനിൽ ഉണ്ടാക്കിയ അയുക്തികമായ സ്ഥൂലതയെ നിരാകരിക്കുകയും ഓരോ രംഗക്രിയയും അർത്ഥപൂർണ്ണമാക്കുകയും ചെയ്യുക. .അതാണ് ജോസ് ചിറമ്മൽ പ്രയോഗിച്ചു വിജയിപ്പിച്ചത്.
എൻ.എൻ.പിള്ള ലളിതമായ രംഗഭാഷയിൽ സാമൂഹ്യ വിമർശനം നടത്തി കയ്യടി നേടിയെങ്കിലും തോപ്പിൽഭാസിയും പി.ജെ.ആന്റണിയും എസ്.എൽ.പുരവും കെ.ടി.യും സമൂഹത്തിന്റെ നീതിബോധവുമായി സംവദിക്കുന്ന നാടകങ്ങൾ അവതരിപ്പിച്ചെങ്കിലും അതൊന്നും സ്റ്റേജിനെ സൂക്ഷ്മമായി അളന്നു മുറിച്ചു ക്രിയാത്മകമായി വിവിധ മാനങ്ങളിൽ പ്രയോഗിക്കുന്നതിൽ ശ്രദ്ധിച്ചിരുന്നില്ല. നല്ല മിടുക്കൻ അഭിനേതാക്കൾ നല്ല 'ടോൺ വേരിയേഷ'നിൽ സംഭാഷണങ്ങൾ നടന്നും ഇരുന്നും ഓടിയും പറഞ്ഞു ഫലിപ്പിക്കുമെന്നല്ലാതെ ഭാഷയും ധ്വനിപാഠവും ചലനവും നിശ്ശബ്ദതയും സ്റ്റേജ് സ്പെയ്സിൽ കൃത്യമായി സമന്വയിപ്പിക്കുന്നതിൽ അവർ ഒട്ടും ശ്രദ്ധിച്ചിരുന്നില്ല എന്ന് കാണാം.
ഒരുപക്ഷേ അമേച്വർ നാടകക്കാർ പ്രയോഗിക്കുന്ന രംഗചലനങ്ങളും രംഗക്രിയയും മൊത്തം ആസ്വാദകരിലുണ്ടാക്കിയ ഉണർവ്വ് കച്ചവട നാടകക്കാരും ശ്രദ്ധിച്ചിരുന്നിരിക്കണം. മാത്രമല്ല ലോക നാടകവേദിയെക്കുറിച്ചുള്ള ചർച്ചകൾ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് അകത്തും പുറത്തും സജീവമായതിന്റെ കാരണം കൂടിയാണ് പ്രൊഫഷണൽ നാടകവേദിക്ക് അനിവാര്യമായ 'മാറ്റ'ത്തിന് സമയമായെന്ന വെല്ലുവിളി ഉയർത്തിയത്! അതും ഒരു 'മാർക്കറ്റിങ്' തന്ത്രംതന്നെയാണ്. ജനങ്ങൾക്ക് സ്ഥിരം ട്രൂപ്പ് നാടകക്കാരോട് താൽപ്പര്യം കുറയുകയും സാംബശിവന്റെ കഥാപ്രസംഗത്തിലേക്കും ഗാനമേളയിലേക്കും മിമിക്സ് പരേഡിലേക്കും വഴിമാറുന്ന1986 ലാണ് കൊല്ലം കാളിദാസയിൽ ജോസ് ചിറമ്മലിന്റെ വരവ്! തിക്കൊടിയന്റെ 'മഹാഭാരതം' നല്ല പ്രതികരണം ഉണ്ടാക്കിയെങ്കിലും ' 'റെയിൻബോ' ഉണ്ടാക്കിയ നവീന രംഗഭാഷയെ മറികടന്നില്ല എന്ന് തുറന്നു പറയേണ്ടിവരും. കെ.പി.എ.സി.ക്കും മൊത്തം പരിശോധനയിൽ രംഗഭാഷയുടെ അർത്ഥസമ്പന്നതയിൽ 'റെയിൻബോ'യെ മറികടക്കാനായിട്ടില്ല. കെ.ടി.ക്കും ഇതേ വിമർശന മാനദണ്ഡം ബാധകമാണ്.
നാടകങ്ങൾ അതിന്റെ സൈദ്ധാന്തിക തലംകൂടി ഉൾക്കൊണ്ടുവേണം സംവിധാനം ചെയ്യേണ്ടത് . സ്കൂൾ ഓഫ് ഡ്രാമ വന്നതിനു ശേഷം അതിൽ നിന്നിറങ്ങിയ മിടുക്കന്മാരായ ജനകീയ നാടകക്കാർ ഗ്രാമത്തിലിറങ്ങിച്ചെന്ന് ചെറുതും വലിയതുമായ നിരവധി നാടകങ്ങൾ ചെയ്ത് വിജയിപ്പിച്ചതിനുശേഷം സാധാരണ കാണികളിലും കാഴ്ച്ചയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തി. ഇന്നലെവരെ ഒരു ട്രൂപ്പ് നാടകം കണ്ട് 'ഗംഭീരം' എന്ന് പറയുന്ന കമന്റുകൾ പിന്നീട് "കൊള്ളില്ല!ബോർ!ആവർത്തനം! ടോട്ടാലിറ്റിയില്ല!" എന്ന് ഒരു പ്രൊഫഷണൽ /കൊമ്മേർഷ്യൽ നാടകത്തിനുശേഷം സധൈര്യം അവർ കമന്റ് ചെയ്യാൻ തുടങ്ങി. ഈ പ്രതിസന്ധിഘട്ടത്തെ പ്രൊഫഷണൽ നാടകവേദി എങ്ങനെ തരണം ചെയ്തു?
കണ്ണൂർ സംഘചേതനയുടെ വരവാണ് 'റെയിൻബോ'ക്ക് ശേഷം എന്തെങ്കിലും പുരോഗതി കച്ചവട നാടക ചരിത്രത്തിന് സംഭാവന ചെയ്തത് എന്നാണ് എന്റെ എളിയ അഭിപ്രായം. മാർക്സിന്റെയും ഗാന്ധിയുടെയും ജീവചരിത്രം നാടകമാക്കിയത് ('ചരിത്രം അവസാനിക്കുന്നില്ല', 'സ്വാതന്ത്ര്യത്തിന്റെ മുറിവുകൾ') ഞാൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. 'സൂര്യപ്പേട്ട്' (തെലുങ്കാനാ സമര ചരിത്രം) ഒരു വിശാലമായ സംഘക്രിയയിലൂടെ മികച്ച നാടകമാക്കി മാറ്റിയിരുന്നു. (20 പേരുണ്ടെങ്കിൽ 200 കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന രീതി... അമേച്വർ നാടകക്കാരെവരെ അത്ഭുതപ്പെടുത്തി!). 'ചെഗുവേര'യും തകർത്തഭിനയിച്ചു! പിന്നീട് ആ ട്രൂപ്പും നിലപാടുകളിൽ വെള്ളം ചേർക്കാൻ തുടങ്ങി. കെ.പി.എ.സി.യിലും, മറ്റ് കൊമ്മേർഷ്യൽ ട്രൂപ്പുകളിലും നാടകമറിഞ്ഞ അമേച്വർ നാടക സംവിധായകർ ഇടപെട്ടപ്പോളെല്ലാം ഗുണപരമായ നല്ല മാറ്റങ്ങൾ സംഭവിച്ചെങ്കിലും യൂറോപ്പ്യൻ തിയറ്ററിനൊപ്പം ചേർത്തുവയ്ക്കാവുന്ന കാര്യമായ അവതരണങ്ങൾ കഴിഞ്ഞ 20 വർഷത്തിനുള്ളിൽ സംഭവിച്ചോ? സംശയമാണ്.
സ്കൂൾ ഓഫ് ഡ്രാമ കഴിഞ്ഞ ശശി നാരായണനും സ്കൂൾ -അമേച്വർ നാടകവേദിയിൽ പ്രതിഭ തെളിയിച്ച മനോജ് നാരായണനും പയ്യന്നൂർ മുരളിയും ഹേമന്തകുമാറും (സംവിധാനം) സാംകുട്ടി പട്ടംകരിയും വിജയൻ കടമ്പേരിയും (ആർട്ട്) സ്റ്റേറ്റ് നാടക മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ മികച്ച നാടകങ്ങൾ സംവിധാനം/ആർട്ട് ചെയ്തെങ്കിലും സൗന്ദര്യദർശനത്തിൽ ജോസ് ചിറമ്മലിന്റെ 'റെയിൻബോ'യെ മറികടന്നുവോ? സംശയം ബാക്കി!?
ഭൂരിഭാഗം നാടകങ്ങളും ഫൈൻ ആർട്സ് സൊസൈറ്റികളെയും ഉത്സവപ്പറമ്പിലെ പാതിരാ കളികളെയും ആശ്രയിച്ചു നിൽക്കുന്ന നാടകങ്ങളാണ്. അന്തർദേശീയ നാടക ഫെസ്റ്റുകളിൽ ക്ഷണം സ്വീകരിച്ചു കളിക്കുന്നവയല്ല! പ്രൊഫഷണൽ/ കച്ചവട നാടകക്കാരുടെ ഭാഷയിൽ പറഞ്ഞാൽ, "അപ്പുറത്ത് മേളം നടക്കുമ്പോൾ ഇപ്പുറത്തു നാടകം കളിക്കണം മാഷേ? വല്ലാണ്ട് പരീക്ഷണം നടത്താൻ എവിടെ സമയം? ഈ ബഹളത്തിനിടയിൽ ഒരേ ദിവസത്തെ രണ്ടാമത്തെ കളിയായിരിക്കും! ഇങ്ങയൊക്കെയേ നടക്കൂ!"... ഈ നാടകങ്ങൾക്കെല്ലാം ഒരു ഓട്ടപ്പാച്ചിലാണ്! അതിനിടയിൽ ലോക നാടക ചരിത്രത്തിലേക്ക് സംഭാവന കൊടുക്കാൻ നാടകമുതലാളിക്കും കൂലി വാങ്ങി സംവിധാനം ചെയ്തവർക്കും കരാർ എഴുതി അഭിനയിക്കാൻ വരുന്നവർക്കും എവിടെ നേരം?
കേരളത്തിലെ മിഡിൽ ക്ലാസ്സ് ബോധം വലിയ പരീക്ഷണങ്ങൾ ഉൾക്കൊള്ളാൻ പൂർണ്ണമായും സജ്ജമല്ല (നാടകത്തിലും, സിനിമയിലും?) , എന്നതും ക്രിയാത്മകമായ പ്രതിസന്ധിയാണ്! ഒരു രജനീകാന്ത് സിനിമ ഇന്നലെ കണ്ടയാൾ ഇന്ന് കണ്ണൂർ സംഘചേതനയുടെ നാടകം കാണുമ്പോൾ, നെറ്റിചുളിക്കുമ്പോൾ, അതാദ്യം തിരിച്ചറിയുക, നാടക മുതലാളിയായിരിക്കും! അയാൾ നാടകകൃത്തിനോട് പറയും: "ഒരു തമിഴ് സിനിമാ മോഡലിൽ ഒരു സ്ക്രിപ്റ്റ് വേണം! പറഞ്ഞ കാശു തരും!" അതേ അങ്ങനെയാണ് ഒരു വർഷം അഞ്ചും ആറും നാടകങ്ങൾ എഴുതുന്ന ചില നാടകകൃത്തുക്കൾ (മികച്ച നാടക ബോധമുള്ളവർ) ഗതികേടുകൊണ്ട് കേരളത്തിൽ വി.ഐ.പി. നാടകക്കാരായി മാറിയത്!
തമാശയെന്തെന്നാൽ ഇവരുടെ നാടകങ്ങൾ ലോക നാടകസാഹിത്യ ചരിത്രത്തിൽ ഇതേവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ്! (നാളെ രേഖപ്പെടുത്താനും സാധ്യതയില്ല!?). ചില സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായ കുറച്ചു നാടകങ്ങളുടെ ചരിത്രം മലയാള നാടക ചരിത്രം എഴുതുമ്പോൾ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നത് സത്യം. പക്ഷേ കച്ചവടനാടക സ്വകാര്യ ഡയറിയുടെ ചരിത്രത്തിലല്ലാതെ ലോക നാടക സാഹിത്യത്തിൽ കേരളത്തിലെ കച്ചവട നാടക വേദിയിലെ ബഹുഭൂരിപക്ഷം നാടക രചനകൾക്കും സ്ഥാനമില്ല എന്നതാണ് യാഥാർഥ്യം!
പക്ഷേ മികച്ച നാടകത്തിന് സംസ്ഥാന അവാർഡ് ലഭിച്ച 'യൗവനങ്ങളുടെ നൊമ്പരം' (രചന - സംവിധാനം : സേവിയർ പുൽപ്പാട്ട്-1983) പോലുള്ള നാടകങ്ങൾ ഇന്നും പ്രസക്തമായ രചനയാണ് എന്നതും എടുത്തുപറയേണ്ടതാണ്. ഞാൻ പണ്ടേ മനസ്സിൽ സൂക്ഷിച്ച നാടകമാണത്. വെറും ബ്ലാക്ക് കർട്ടൻ മാത്രമിട്ട് ഇതൊരു ലോഡ്ജ് മുറിയാണ് എന്ന് കാണികളെ ബോധ്യപ്പെടുത്തി മികച്ച അഭിനയംകൊണ്ട് അവരുടെ മനസ്സ് കീഴടക്കി മികച്ച അവതരണം കരസ്ഥമാക്കിയ നാടകം. പ്രൈസ് കിട്ടിയ കാശുകൊണ്ടാണ് ഒരു മിനിമം സെറ്റ് ഡിസൈൻ ഉണ്ടാക്കിയതെന്ന് സേവിയർ പുൽപ്പാട്ട്തന്നെ എന്നോട് തുറന്നു പറഞ്ഞിട്ടുള്ളതാണ്! 'അമർഷം'-(1977) എന്ന നാടകവും മികച്ച പ്രതികരണങ്ങൾ നേടിയത് അതിന്റെ സമകാലിക പ്രസക്തികൊണ്ടു മാത്രമാണ്.
വിഷയത്തിന്റെ സമകാലികതയാണ് 'ട്രൂത്ത് ഇന്ത്യ ചാനൽ', 'വെയിൽ' എന്നീ നാടകങ്ങളെ മറ്റ് കച്ചവട-സിനിമാറ്റിക് നാടകങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നതെന്ന് ഞാൻ തുറന്നു പറയും! ഞാൻ അധികം പ്രൊഫഷണൽ നാടകങ്ങൾ ഓടിനടന്ന് കാണുന്ന ആളല്ല . കണ്ടവരോട് കാര്യമായി ചോദിച്ചറിഞ്ഞാണ് ഞാൻ നാടകം കാണാൻ പോവുക. അങ്ങനെ ഒരിക്കൽ 'ഒഥല്ലോ' കാണാൻ തൃശ്ശൂർ റീജിയണൽ തിയറ്ററിൽ ചെന്നു. മുല്ലനേഴിയുടെ മനോഹരമായ ഗാനങ്ങൾ ഉണ്ട്. അനുഗൃഹീത നടൻ കെ.പി.എ.സി. പ്രേമചന്ദ്രൻ ഒഥല്ലൊ ആയി അഭിനയിക്കുന്നു. വേണുക്കുട്ടൻ നായർ സംവിധാനം. ഇന്റർവെൽ വരെ ഒരുവിധം സഹിച്ചു. പിന്നെ സ്ഥലം വിട്ടു. കാരണം ഞാൻ അന്ന് ബി.എ. ഇംഗ്ലീഷിന് 'ഒഥല്ലൊ' പഠിപ്പിക്കുന്നുണ്ട്. ലണ്ടൻ തിയറ്റർ അപ്പോഴും (ഇപ്പോഴും) ഷേക്സ്പിയർ നാടകങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അതിന്റെ ചിത്രങ്ങൾ ചില നാടകപഠനഗ്രന്ഥങ്ങളിൽ കണ്ടതിന്റെ ഓർമ്മയിൽ വലിയ പ്രതീക്ഷയോടെ ചെന്ന എനിക്ക് നിരാശ ബാക്കി! പറഞ്ഞിട്ട് കാര്യമില്ല! അതാണ് ഇവിടത്തെ മിഡിൽ ക്ലാസ്സ് ആസ്വാദക പരിമിതി!
വലിയ പരീക്ഷണം നടത്തണമെങ്കിൽ കച്ചവടയുക്തിക്കു പുറത്തേ നടക്കൂ... ഒന്നുകിൽ സ്കൂൾ ഓഫ് ഡ്രാമകളിൽ അല്ലെങ്കിൽ ഗൗരവത്തോടെ സമീപിക്കുന്ന അമേച്വർ നാടകക്കൂട്ടായ്മകളിൽ.1975 മുതലുള്ള എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന നാടകങ്ങളിൽ പി.എം ആന്റണിയുടെ 'കടലിന്റെ മക്കൾ' (KSNAയുടെ ആദ്യത്തെ പ്രൊഫഷണൽ നാടക മത്സരം 1st പ്രൈസ്-1977 ആണെന്ന് തോന്നുന്നു), 'കാട്ടുകുതിര', 'അശ്വമേധം', 'കയ്യും തലയും പുറത്തിടരുത്', 'സ്വന്തം ലേഖകൻ', 'സൃഷ്ടി', സ്ഥിതി', 'സംഹാരം', 'കാപാലിക', 'ഈശ്വരൻ അറസ്റ്റിൽ', 'എൻ.ഓ.സി.', 'റെയിൻബോ', 'മഹാഭാരതം', 'യൗവനങ്ങളുടെ നൊമ്പരം' ,' അമർഷം', 'ഭഗവാൻ കാലു മാറുന്നു', 'അച്ഛന്റെ പൊന്നുമക്കൾ', 'സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം', 'ട്രൂത്ത് ഇന്ത്യ ചാനൽ' അങ്ങനെ വളരെ വിരളമായ ലിസ്റ്റേ നിരത്താനുള്ളൂ!(മറ്റു മികച്ച പല നാടകങ്ങൾ ഞാൻ കണ്ടിട്ടില്ല...).
ലോക നാടക വേദിക്കൊപ്പം പിടിക്കാവുന്ന മികച്ച നടീ-നടന്മാരുള്ള പ്രൊഫഷണൽ നാടക വേദിയിൽ മികച്ച സംവിധായകരുണ്ടെങ്കിലും (കെ.എം.ധർമ്മൻ, വത്സൻ നിസരി, പ്രദീപ് റോയ്, രാജേഷ് ഇരുളം, മനോജ് നാരായണൻ, പയ്യന്നൂർ മുരളി, ഹേമന്ത് കുമാർ,etc), നിർമ്മാതാക്കൾക്ക് അതിസാഹസികമായ പരീക്ഷണങ്ങൾ നടത്തി 'റിസ്ക്' എടുക്കാനുള്ള ചങ്കൂറ്റമില്ലാത്തത് പല സംവിധായകരും വേവലാതിയോടെ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്.
'റെയിൻബോ' തന്നെ സ്റ്റേറ്റ് 1st കിട്ടിയ മത്സരത്തിന് ശേഷം, (ഞാൻ കാണുന്നത് അന്തിക്കാട് വെച്ചാണ്-ഗംഭീര അവതരണമായിരുന്നു!) സ്റ്റേജ് മൂവ്മെന്റ്സ് കുറച്ച് ശരിയായ താളം & ടൈമിംഗ് നഷ്ടപ്പെട്ട് 'വേഗം' പറഞ്ഞു തീർക്കുന്ന അവതരണങ്ങളിലേക്ക് വഴിമാറിയെന്നുള്ള പരാതി, ജോസ് ചിറമ്മൽ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്..
അടിയന്തരാവസ്ഥ പോലുള്ള ആഗോള കൊള്ളയും വർഗ്ഗീയതയുംപോലുള്ള വിഷയങ്ങൾ കച്ചവട നാടകക്കാരെ അന്നും ഇന്നും സ്വാധീനിച്ചിരുന്നില്ല. അവരിൽനിന്നും സിനിമയെ വെല്ലുവിളിക്കുന്ന രംഗഭാഷ കാണാനാണ് കാണികൾക്ക് താൽപ്പര്യം!
ഒന്നുകിൽ കലാനിലയം നാടകശൈലി കടമെടുക്കണം (അതത്ര എളുപ്പവുമല്ല) അല്ലെങ്കിൽ പക്കാ സ്ലാങ്ങിൽ നാട്ടിലെ വിഷയങ്ങൾ ചുട്ട കീറുകീറണം! അത്തരം നാടകങ്ങൾക്ക് ധാരാളം കളി കിട്ടിയിട്ടുമുണ്ട്. ഇതിനിടയിൽ ഏറ്റവും അപകടകരമായ ഒരു പ്രവണതകൂടി പറയാതെ വയ്യ!
നാടകം ബുക്ക് ചെയ്യുന്നതിന് കമ്മീഷൻ ഏജന്റ് രംഗത്ത് വന്നതാണ് പല ട്രൂപ്പുകളുടെയും നടുവൊടിച്ചത്! അമേച്വർ നാടകങ്ങൾ ജനകീയ യുക്തിയിൽനിന്നും തെന്നിമാറി മത്സരം സ്പോൺസർ ചെയ്യുന്നതിലേക്ക് വഴിമാറുകയും ഒരു ഘട്ടം കഴിഞ്ഞപ്പോൾ സ്പോൺസർമാർ പിൻവാങ്ങുകയും ചെയ്തപ്പോൾ വേദികൾ കുറഞ്ഞതു പോലെ പ്രൊഫഷണൽ നാടകക്കാരുടെയും കഞ്ഞിമുട്ടിച്ചത് ഈ ബുക്കിങ് ഏജൻസി രീതിയായിരുന്നു. ഉദാ: 20000 രൂപയ്ക്ക് ബുക്ക് ചെയ്ത് കളിച്ചിരുന്ന നാടകങ്ങൾ ഏജന്റ് പറഞ്ഞാൽ മത്സരത്തിന് വെറും 5000 രൂപ ടിഎ വാങ്ങി കളിക്കാൻ നിർബന്ധിതരാവുന്ന ഗതികെട്ട അവസ്ഥ! 10 മത്സരക്കളി കളിച്ചാൽ 5 ഫുൾ എമൗണ്ട് വാങ്ങിയുള്ള കളികൾ കിട്ടുമത്രേ! 20000×10 നാടകങ്ങൾ =2 ലക്ഷം രൂപ. മൽസരമാണെങ്കിൽ,5000×10 നാടകങ്ങൾ = 50000 രൂപ. 1st കാർക്ക് കുറച്ചുകൂടി കാശ് കിട്ടുമായിരിക്കും. സംഘാടകരുമായുള്ള രഹസ്യ ധാരണയിൽ ഒന്നര ലക്ഷം രൂപ ഏജന്റും സംഘാടകരും പങ്കിട്ടെടുക്കുന്നു! ട്രൂപ്പിന്റെ നിലനിൽപ്പിന് ഇതിലും വലിയ ഭീഷണി വേറെയെന്തുണ്ട്? ഇടത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട 'സീനിയർ' ടീമുകളൊന്നും ഈ മത്സരത്തിൽ പങ്കെടുക്കാറില്ല! അവർക്കറിയാം ഈ ചതിയുടെ അനന്തര ഫലങ്ങൾ!
ഇങ്ങനെയും നിലവിലുള്ള നാടക സംസ്കാരം നശിപ്പിക്കുന്ന പ്രവണത കേരളത്തിലെ കച്ചവടയുക്തിയിൽ വേരോടിയതിന്റെ ഫലമായി ട്രൂപ്പുകളുടെ എണ്ണം 2000ത്തിനുശേഷം 100ൽ നിന്നും 50 ആയി കുറഞ്ഞതിന്റെ കണക്കുകൾ അതിനകത്തുള്ളവർതന്നെ നിരത്തിയിരുന്നു. കെ.പി.എ.സി. പോലുള്ള മെയിൻ ട്രൂപ്പുകൾക്ക് കൊല്ലത്തിൽ ഫുൾ എമൗണ്ടിൽ 300 കളി കിട്ടുമ്പോൾ രണ്ടാംകിട പ്രൈവറ്റ് ടീമുകൾക്ക് ഫുൾ എമൗണ്ടിൽ 100 കളി കിട്ടിയാൽ ഭാഗ്യം! (മത്സരം 100 എണ്ണം വേറേയും! കൊഴുത്തത് ഏജന്റുമാരുടെയും സംഘാടകരുടെയും കീശകളും!).
ഈ കൊറോണ കാലം ട്രൂപ്പ് നാടകക്കാരെ ശരിക്കും വേട്ടയാടിയെന്നത് വാസ്തവം. ഉത്സവപ്പറമ്പുകൾ അടച്ചുപൂട്ടി ഫൈൻ ആർട്സ് സോസൈറ്റികൾ പലതും നേരത്തേതന്നെ ഗാനമേളയിലേക്കും മിമിക്സ് പരേഡിലേക്കും കളം മാറിയിരുന്നു.
ഇപ്പോൾ കേരള ഗവണ്മെന്റ് 2019 ലെ മത്സരങ്ങൾ നടത്താൻ തയ്യാറായതിന്റെ ഉണർവിലാണ് തിരഞ്ഞെടുക്കപ്പെട്ട 10 സമിതികൾ. (അതിലുൾപ്പെടാത്തവർ ഇപ്പോൾ ചരിത്രത്തിലില്ല!).
അടുത്ത വർഷം 4 ലക്ഷം വെച്ച് കുറച്ചു കമ്മേർഷ്യൽ ട്രൂപ്പുകൾക്ക് ഗവണ്മെന്റ് പണം കൊടുക്കുന്നത് മികച്ച നാടകങ്ങളുണ്ടാക്കാൻ അവർ ഉപയോഗിക്കട്ടെ! നാടകങ്ങൾ അതിന്റെ നാനാതരത്തിലുള്ള സാധ്യതകൾ ഉയർത്തിപ്പിടിക്കട്ടെ! മൊത്തം ചെറുതും വലുതുമായ നാടകപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന നാടകവസന്തം സ്വപ്നം കാണുകയെന്നത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന, ഫാസ്സിസത്തെ വെറുക്കുന്ന ഓരോരുത്തരുടെയും ലക്ഷ്യവും മാർഗ്ഗവുമായിരിക്കട്ടെ!
'റെയിൻബോ' (മഴവില്ല്) കൊല്ലം കാളിദാസയുടെ ചരിത്രപരമായ ഇടപെടൽ മാത്രമല്ല ഓരോ നാടകവും മിനിമം ജോസ് ചിറമ്മലിന്റെ പ്രതിഭയ്ക്കു മുൻപിൽ സമർപ്പിക്കുംവിധം ആശയത്തിലും അവതരണത്തിലും നാടക ചരിത്രത്തിൽ ഒരിക്കലും മായാത്ത 'മഴവില്ലു'കളായി മാറുകയും (മാറ്റിപ്പണിയുകയും) വേണം!