"മരണമുറിയിൽ നിലയ്ക്കാത്തത് " ചാക്കോ ഡി അന്തിക്കാഡിന്റെ നാടക വിശേഷങ്ങൾ തുടരുന്നു.
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
"മരണമുറിയിൽ നിലയ്ക്കാത്തത്!" (90 മിനിറ്റ്)
രംഗഭാഷ & സംവിധാനം: ശശിധരൻ നടുവിൽ
(എ.ശാന്തകുമാറിന്റെ 10 നാടകങ്ങളിലൂടെയുള്ള യാത്ര)
ബ്രോഷറിൽ പറയുന്നത് ആദ്യം വായിക്കട്ടെ:
"പണ്ടൊരു മുടിയനായ പുത്രൻ അമ്മയുടെ കരളിനായി വാശിപിടിച്ചു.
അവൻ അമ്മയുടെ കരൾ പറിച്ചോടവെ, മുറ്റത്തെ കൂർത്ത കല്ലിൽ തടഞ്ഞു വീണു.
മോനേ!...
അമ്മ വിലപിച്ചു...
കരൾ പറിച്ചോടിയ മകനു വേണ്ടി വിലപിക്കുന്ന അമ്മയാണ് നാടകമെന്ന് അടിവരയിട്ട ശാന്തകുമാറിന്റെ നാടകങ്ങളും കഥാപാത്രങ്ങളും ജീവിതവും ചേർത്ത് മരണമുറിയിലെ ഒടുക്കത്തെ ഓർമ്മകളായ്, നോവുകളായ്.
"മരണമുറിയിൽ നിലയ്ക്കാത്തത്!"
ജീവിതസംഘർഷം, അതിജീവനം, നിരാശ, അസ്തിത്വ ജീവിത പ്രതിസന്ധി, ചെറുത്തുനിൽപ്പ്...
എത്രയെത്ര കഥാപാത്രങ്ങൾ... വൈകാരികതയുടെ മൂർച്ചയേറിയ മുഹൂർത്തങ്ങൾ!
വ്യക്തമായ നിലപാടുകളുള്ള വാക്കുകൾ... വാചകങ്ങൾ... ബിംബങ്ങൾ...
എല്ലാം വിദഗ്ധമായ എഡിറ്റിങ്ങിലൂടെ മാറിമാറി, ഒട്ടും ബ്ലാക്ക്ഔട്ട് ലാഗ് ഇല്ലാതെ ഒഴുകിയെത്തുമ്പോൾ... കാണികളുടെ മനസ്സിൽ എന്നും മിന്നിത്തെളിയുന്ന പ്രതിഷേധത്തിന്റെ കനലുകൾ, എതിർപ്പിന്റെ കാട്ടുതീയായി ആളിപ്പടരുന്നത് തൊട്ടറിയാം!
ഇത് അരങ്ങിന്റെ ചോരയും വിയർപ്പും കാണികൾക്ക് സമർപ്പിക്കലാണ്!
ഒരുപാട് കെട്ടിക്കാഴ്ച്ചകളിലേയ്ക്ക് (ഡിസൈൻ ആശയക്കുഴപ്പത്തിന്റെ പേരിൽ)
കൂപ്പുകുത്തിയ നാടക പരീക്ഷണങ്ങളിൽനിന്ന് യഥാർത്ഥ നാടകത്തെ-അഭിനയത്തെ, 'തിയറ്റർ ഇന്റിമസി'യെ, തിരിച്ചുപിടിക്കുക എന്ന നാടക 'നവീകരണ ദൗത്യം' എല്ലാവരും ഏറ്റെടുത്തെപറ്റൂ...
1980-90 കാലത്തെ മികച്ച നാടക അവതരണങ്ങൾക്കൊപ്പം (Eg: പി.എം.താജ്, ജോസ് ചിറമ്മൽ, പി.എം.ആന്റണി നാടകങ്ങൾ) നാടകവേദി വീണ്ടും കരുത്തോടെ, ക്ലാരിറ്റിയോടെ മുന്നേറും എന്നതിന്റെ സൂചനകൾ ഞാൻ ഈ അടുത്തകാലത്ത് കണ്ട പല നാടകങ്ങളെയും മുൻനിർത്തി എടുത്തു പറഞ്ഞിട്ടുണ്ട്!
സമകാലിക ജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന നേർക്കാഴ്ച്ചയെ കാലത്തിലേയ്ക്ക് ചേർത്തുവെയ്ക്കാൻ വെമ്പൽ കൊള്ളുന്ന, പുരോഗമന രാഷ്ട്രീയനിലപാടുള്ള
ഒരു നാടകകൃത്തിന്റെ ജാഗ്രതയുള്ള മനസ്സ് വീണ്ടും രംഗവേദിയെ ജ്വലിപ്പിച്ചത്, ഒട്ടും സാങ്കേതിക ജ ഡിലതയില്ലാതെ പകർത്താൻ
കഴിഞ്ഞതാണ് ശശിധരൻ നടുവിൽ എന്ന സംവിധായകന്റെ മിടുക്ക്!
ഈ അവതരണത്തിൽ ഒരിക്കൽപ്പോലും കഥാപാത്രങ്ങൾ വെളിച്ചത്തിന്റെ 'കളർ ഓവർ ഫീഡിങ്ങി' ൽ മുങ്ങിമരിക്കുന്നില്ല! (ജോസ് ചിറമ്മൽ എന്ന നാടക പ്രതിഭ അത് പണ്ടേ തെളിയിച്ചിട്ടുള്ളതാണ്)...
താജും, ജോസ് ചിറമ്മലും, ശാന്തകുമാറും ഉണ്ടായിരുന്നെങ്കിൽ, അവർ ശശിധരൻ നടുവിൽ എന്ന സംവിധായകനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുമായിരുന്നു!
നാടകമെന്നാൽ ഹോളിവുഡ് സിനിമയെ വെല്ലുവിളിക്കലല്ല, അഭിനേതാക്കളുടെ ടോട്ടൽ നവരസ സാധ്യതയുടെ അരണി കടഞ്ഞെടുക്കലാണ് എന്ന പക്ഷക്കാരനാണ് ഞാൻ!
അഭിനേതാക്കൾ എന്നത് നവരത്നമോതിരത്തിലെ 9 കല്ലുകളുടെ പ്രോജക്ഷൻ പോലെയായിരിക്കണം!
സെറ്റ് & ഡിസൈൻ എന്ന സ്വർണ്ണക്കെട്ടിന്റെ പ്രോജക്ഷൻ ആകരുത്!
അത് എനിയ്ക്ക് ഒരിക്കൽക്കൂടി ഊന്നിപ്പറയാൻ ഈ സെപ്റ്റംബർ 18 ലെ വല്ലച്ചിറയിലെ അപൂർവ്വ നാടകക്കാഴ്ച്ച പ്രേരണ നൽകി!
ഒട്ടും സ്ഥൂലതയില്ലാത്ത കുറേ കണ്ണാടികൾ നിരത്തിയ പോലെയുള്ള ഡിസൈനിൽ, വിവിധ 'മാനങ്ങളിൽ' (ഡൈമെൻഷൻസ്) പ്രയോഗിക്കപ്പെടുന്ന രംഗക്രിയയിലൂടെ, എല്ലാവരും സത്യസന്ധമായി അഭിനയിച്ചു... കഥാപാത്രങ്ങൾക്ക് ജീവനേകി!
മനസ്സിൽ തങ്ങിനിൽക്കുന്ന ചരിത്രമുഹൂർത്തമായി!
അരങ്ങിൽ:
പി.ടി.മനോജ്, സത്യജിത്, ഗോപി ഞെരുവിശ്ശേരി, സുമേഷ് മണിത്തറ, അഖിലേഷ് പാലിയൻ, നിഖിൽ ദാസ്, നിജിൽദാസ്, ജയമോഹൻ, പ്രസാദ് കിഴക്കൂട്ട്, ഗോപിനാഥ് ചേർപ്പ്, സന്ദീപ് സതീഷ്, രാജേഷ് മയൂരം, ഡോ നിജി മനോജ്, ആതിര, ശ്രീലത, ശ്രീദേവി, സ്നേഹ ഹരിത, നിള മനോജ്, ശ്രീജി പ്രസാദ്, പ്രസാദ്, ബിജു കുറ്റൂക്കാരൻ, ദാസ് മോസ്കോ, അടക്കം എല്ലാവരും- (മൊത്തം 22 നടീനടന്മാർ...) അതിഗംഭീരമായി നിറഞ്ഞാടിയപ്പോൾ നാടകദ്വീപിലെ ഈ നാടകപ്രതിഭകളുടെ സ്മരണ ഹൃദയസ്പർശിയായി!
അണിയറയിൽ
സെറ്റ്: സാംകുട്ടി പട്ടംകരി
സംഗീതം: സത്യജിത്
പ്രകാശം: മുരളീധരൻ തയ്യിൽ
ഗ്രാഫിക്സ്: ഹെൻസൻ സലീഷ്
ചമയം: ശശി നാട്ടിൻപുറം
സെറ്റും, പ്രോപ്സും, രംഗോപകരണങ്ങളും: രാജേഷ് മയൂരം, സുമേഷ് മണിത്തറ & അഖിലേഷ് പാലി
രംഗാധിപർ: ദിലീപ് എൻ.എം. വിശ്വനാഥൻ ദിബി, സിജോ ഇടപ്പിള്ളി.
നിർമ്മാണം: ബിജു രായ്രോത്ത്
അവതരണം: റിമംബ്രൻസ് തിയറ്റർ ഗ്രൂപ്പ്-ജോസ് ചിറമ്മൽ നാടക ദ്വീപ്-വല്ലച്ചിറ.
മുരളിയുടെ മികച്ച ലൈറ്റിംഗ് & സത്യജിത്തിന്റെ, ഉൾപ്പിരിവുള്ള, തീമിന് ചേർന്ന മൂഡ് നിലനിർത്തുന്ന, മ്യൂസിക് പാറ്റേൺസ്!
'ഭൂപടം മാറ്റിവരയ്ക്കുമ്പോൾ', 'പെരുംകൊല്ലൻ',
'പെണ്ണമ്മ', 'അവസാന ചുംബനം', 'ഒറ്റ രാത്രിയുടെ കാമുകിമാർ', 'സ്വപ്നവേട്ട',
'സ്വപ്നമാർഗ്ഗം', 'സുഖനിദ്രകളിലേയ്ക്ക്',
'ഒരു ദേശം നുണപറയുന്നു' (എല്ലാം 1998 മുതൽ, എ. ശാന്തകുമാർ, ടി. സുരേഷ് ബാബു, ഷൈജു അന്തിക്കാട്, ജിനേഷ് ആമ്പല്ലൂർ, എന്നീ സംവിധായകരുടെ ക്രാഫ്റ്റിൽ, ഞാൻ ഒറ്റയ്ക്ക് കണ്ടിട്ടുള്ള, അനുഭവിച്ചിട്ടുള്ള, നാടകങ്ങൾ!)
അതിലെ കഥാപാത്ര വൈവിദ്ധ്യം ഇന്നും എന്നും കാണികളെ അത്ഭുതപ്പെടുത്തും!
2022 സെപ്റ്റംബർ 18 ന് 8pm -10pm നുള്ളിൽ, നിറഞ്ഞ സദസ്സിൽ റിമംമ്പറൻസ് തിയറ്ററിന്റെ അവതരണത്തിൽ, വല്ലച്ചിറയുടെ, മലയാള നാടക വേദിയുടെ അഭിമാനമായി മാറി... ഈ അവതരണം!...
കോഴിക്കോട് പുകസയുടെ ശാന്തനോർമ്മയിൽ അവതരിപ്പിച്ചപ്പോൾ മികച്ച അഭിപ്രായം ലഭിച്ച ഈ അവതരണം കാണാൻ കാത്തിരിക്കയായിരുന്നു!
ഈ നാടകത്തിന്റെ അവസാനത്തിൽ എ. ശാന്തകുമാറിന്റെ നാടകങ്ങളിലെ പ്രത്യേകതയെന്ത്?
എന്ന അഭിനേതാക്കളുടെ ഒരു തുറന്ന ചർച്ച (മനോധർമ്മ സാധ്യത) കൂട്ടിച്ചേർത്താലും, അത് അവതരണത്തിന്റെ ഔന്നത്യം ഇരട്ടിയാക്കും എന്ന അഭിപ്രായവും. ഡേവിസ്സും ഞാനും ഞങ്ങളുടെ വീട്ടിലെ തുടർ ചർച്ചയിൽ ഉയർത്തിയതും ഇവിടെ പങ്കുവെയ്ക്കുകയാണ്.
ശാന്തന്റെ നാടകങ്ങളെ പരിചയപ്പെടുത്തിയത് ഗംഭീരമായപ്പോൾ, ആ മഹാപ്രതിഭയായ നാടകസുഹൃത്തിന്റെ രചനാതന്ത്രങ്ങളും ഒരു തുറന്ന ചർച്ചയുടെ അവസാന യൂണിറ്റിലൂടെ സാധ്യമാക്കാമായിരുന്നു എന്ന് ഒരു എളിയ നിർദ്ദേശം മാത്രം!
അതും രംഗഭാഷയുടെ ഒരു 'എക്സ്റ്റൻഷൻ'- ഇടപെടൽ-ആവുമല്ലോ!
മൊത്തം ടീമിനും സംവിധായകൻ ശശിധരൻ നടുവിലിനും അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ!
ഈ നാടകം കേരളത്തിലെ പ്രബുദ്ധ നാടകപ്രേമികൾ, കലാസമിതികൾ ഏറ്റെടുക്കട്ടെ... നിറയെ അവതരണങ്ങൾ ലഭിക്കട്ടെ!
ശാന്തനെ ഓർക്കാൻ ഈ നാടകത്തിന്റെ തുടർ അവതരണങ്ങൾക്കാണ് വേദിയൊരുക്കപ്പെടേണ്ടത്!
ഇനിയും മികച്ച നാടകങ്ങൾ നാടകദ്വീപിൽനിന്നും 'നാടകജലകന്യക'മാരായി ഉയർന്നു വരട്ടെ!