പുതുവർഷം
- ചെറുകഥ
തോമസ് എസ് ടി
നാളെ പുതുവർഷമാണ്. എല്ലായിടത്തും ആഘോഷങ്ങൾ പൊടി പൊടിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. മഹാനഗരത്തിലെ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന തകരം മേഞ്ഞ ഒരു കൂടാരത്തിന്റെ ഒരു ഒറ്റ മുറിയിൽ ഇരുന്നു ബാബു ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അവനു സങ്കടം തോന്നി.ഒരാഴ്ചയായി ഒരു പണി കിട്ടിയിട്ട്. പുതുതായി വരുന്നവർക്ക് വല്ലപ്പോഴുമേ പണി കിട്ടൂ. കിട്ടിയാൽ തന്നെ തുച്ഛമായ കൂലിയും. നല്ലൊരു തുക മേസ്തിരിമാർ അടിച്ചു മാറ്റും. ഇതുവരെ പിടിച്ചു നിന്നു. ആണ്ടറുതി ആയിട്ട് എന്തെങ്കിലും കഴിക്കണമെങ്കിൽ ഭിക്ഷ എടുക്കേണ്ട ഗതികേടിലാണ് താനിപ്പോൾ.
എന്ത് ചെയ്യാം. ഒരു തോന്നാ ബുദ്ധിക്കു അപ്പൻ മരുന്ന് വാങ്ങാൻ തന്ന പണവുമായി സ്വാതന്ത്ര്യം തേടി നാടുവിട്ടു പോന്നവനാണ് താൻ. നാട്ടിലായിരുന്നപ്പോൾ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പഠിക്കാത്തത് കൊണ്ടു അപ്പൻ ഇത്തിരി മോശമായി പെരുമാറി എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാലും ഭക്ഷണത്തിനു ഒരു കുറവും ഉണ്ടായിരുന്നില്ല. ഇഷ്ടം പോലെ നല്ല കൂട്ടുകാർ. ആഘോഷങ്ങൾ എല്ലാം എല്ലാവരും ചേർന്നു സന്തോഷത്തോടെ ആഘോഷിക്കുമായിരുന്നു. അന്നൊക്കെ എന്തൊരു സുഖമായിരുന്നു, സന്തോഷമായിരുന്നു. അപ്പനോട് ചെയ്ത ചതി ഓർത്തപ്പോൾ അവന്റെ നെഞ്ചു വിങ്ങി. ഇപ്പോൾ അപ്പന്റെ അവസ്ഥ എന്തായിരിക്കും? അമ്മച്ചി എന്ത് ചെയ്യുകയാവും? അമ്മച്ചിക്ക് തന്നോട് വളരെ സ്നേഹമായിരുന്നു. അപ്പൻ വഴക്ക് പറയുമ്പോൾ അമ്മച്ചി ആശ്വസിപ്പിക്കുമായിരുന്നു. പോട്ടെടാ ബാബു, അപ്പനല്ലേ, നിന്റെ നന്മക്കു പറയുന്നതല്ലേ, അങ്ങനെ കരുതിയാ മതി. പക്ഷെ അന്ന് അതൊന്നും തന്റെ തലയിൽ കറിയില്ല. നാടുവിട്ടു പോയി പണിയെടുത്തു പണക്കാരനായി തിരിച്ചു വന്നു അവരുടെ മുൻപിൽ ഞെളിഞ്ഞു നിൽക്കണമെന്നായിരുന്നു ആഗ്രഹം. അതിനു പത്താം ക്ലാസ് പോലും പാസാകാത്ത തനിക്കെന്തു ജോലി കിട്ടാൻ. ഈ മഹാനഗരത്തിൽ ആകെ കിട്ടുന്നത് കെട്ടിടം പണിക്കു മൈക്കാട് പോകുന്ന പണിയാണ്. അതും ഒരാഴ്ച കിട്ടിയാൽ രണ്ടാഴ്ച കിട്ടില്ല. നല്ലൊരു ഷർട് വാങിയിട്ടു ഏത്ര നാളായി. നല്ല ഭക്ഷണം കഴിച്ചിട്ട് എത്ര നാളായി. എന്തായാലും ഇനി രക്ഷപ്പെടാൻ പോകുന്നില്ല. പാണക്കാരനാകാൻ പോയിട്ട് പട്ടിണി കിടക്കേണ്ട ഗതികേടിലാണ് താനിപ്പോൾ. നാടുവിടാൻ തോന്നിയ ആ നിമിഷത്തെ അവൻ ശപിച്ചു.
വൈകുന്നേരം വരെ വിശപ്പു സഹിച്ചു അവൻ അവിടെ ഇരുന്നു. ഒരേഴു മണിയോടെ അവൻ റോട്ടിലേക്കിറങ്ങി. കുറെ ദൂരം നടന്നപ്പോൾ അവൻ ആഘോഷം നടക്കുന്ന ഒരു വലിയ ഹോട്ടലിന്റെ മുൻപിലെത്തി. അവിടെ മുറ്റത്തെ പന്തലിൽ ഭക്ഷണം ഒക്കെ വിളമ്പുന്നുണ്ടായിരുന്നു. അവൻ അങ്ങോട്ട് കയറിച്ചെന്നു. സെക്യൂരിറ്റി അവനെ തടഞ്ഞു. വളരെ മാന്യന്മാർ വരുന്ന ഇടത്തിൽ പിച്ചക്കാരനെ പോലെ ഒരുത്തൻ വന്നാൽ എന്തായിരിക്കും അവസ്ഥ.മുന്നോട്ടാഞ്ഞ അവനെ കഴുത്തിനു കുത്തിപ്പിടിച്ചു അയാൾ പുറത്തേക്കു തള്ളി. അവൻ റോഡിൽ വന്നു വീണു.കരഞ്ഞു കൊണ്ടു എഴുന്നേറ്റ അവൻ കുറെ ദൂരം മുൻപോട്ടു നടന്നു. ഒടുക്കം ഒരു വൃത്തികെട്ട കോളനിയിൽ എത്തിപ്പെട്ടു. അവിടെ ഒരു കൂരയിൽ പാട്ടും ബഹളവും കേൾക്കുന്നുണ്ടായിരുന്നു. എല്ലാവരും വൃത്തികെട്ട വേഷം വേഷം ധരിച്ചവർ.താടിമുടി നീട്ടി വളർത്തിയവർ. മേലാകെ വൃണങ്ങൾ ഉള്ളവർ.എല്ലാവരും മദ്യം കഴിക്കുന്നു. ഒരുപാത്രത്തിൽ നിന്നും വാരി തിന്നുന്നു. അവനെ കണ്ടപാടേ ഒരാൾ വന്നു അകത്തേക്ക് കൂട്ടി കൊണ്ടുപോയി. ഒരു ഗ്ലാസ്സിൽ മദ്യം ഒഴിച്ചു അവനു കൊടുത്തു. അവൻ അതു കുടിച്ചു. അവരുടെ പാത്രത്തിൽ നിന്നും ഭക്ഷണം എടുത്തു കഴിച്ചു.അവർ വീണ്ടും മദ്യം ഒഴിച്ചു കൊടുത്തു. ബോധം മറഞ്ഞു എപ്പോഴോ അവൻ അവിടെത്തന്നെ കിടന്നുറങ്ങി. കണ്ണ് തുറന്നപ്പോൾ നേരം വെളുത്തിരുന്നു. മുറിയിൽ ആരെയും കാണുന്നില്ല. അപ്പോൾ മൂലയിൽ നിന്നും ഒരാൾ ഇറങ്ങി വന്നു അവന്റെ കയ്യിൽ പിടിച്ചു അയാൾ അവനോടു പറഞ്ഞു
HAPPY NEW YEAR