"ദി ലാസ്റ്റ് സല്യൂട്ട്"; നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം. ഒന്നാം ദിവസം.
- ഒപ്പീനിയന്‍
എൻ കെ വീരമണി
നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം; ജയൻ തിരുമന രചിച്ച് ബേബിക്കുട്ടൻ കൊയിലാണ്ടി സംവിധാനം ചെയ്ത് നാടകം "ദി ലാസ്റ്റ് സല്യൂട്ട്".
"ഇന്ത്യ മരിച്ചിട്ട് നമ്മൾ ജീവിച്ചിരുന്നിട്ടെന്ത് കാര്യം"
ഇന്ത്യാക്കാരായ നാടക പ്രേക്ഷകരുടെ ഉളളിലേക്ക് കോരിയിട്ട ചോദ്യമാണിത്. കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമ നടത്തുന്ന പ്രൊഫസർ നരേന്ദ്ര പ്രസാദ് നാടക ഉത്സവത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട നാടകമായിരുന്നു "ദി ലാസ്റ്റ് സല്യൂട്"
രാജ്യ സുരക്ഷയും, ദേശാഭിമാനവും, മതനിരപേക്ഷതയുമായിരുന്നു നാടകത്തിന്റെ വിഷയങ്ങൾ. കാർഗിൽ മലയടി വാരത്ത് തമ്പടിച്ച ഇന്ത്യൻ പട്ടാളക്കാരും അവിടത്തെ പ്രദേശവാസികളും കഥാപാത്രങ്ങളായ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകം വിരസമാക്കാതെ കൊണ്ടുപോകാൻ നല്ല ശ്രമം സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
മാജിക്കുകൾ ഒന്നുമില്ലാത്ത കമേഴ്സ്യൽ രീതിയിൽ നിർമ്മിക്കപ്പെട്ട മൂല കഥയിൽ ഡാലിയ എന്ന കഥാപാത്രം രംഗത്ത് വരുമ്പോൾ നാടകം കത്തിക്കയറുന്നുണ്ട്. ഈ നാടകത്തിലെ ആ നടിയുടെ വിശ്രമരഹിതമായ ചലനം പ്രേക്ഷകന്റെ ആശ്വാസമാണ്.
യുദ്ധവും, ചാര പ്രവർത്തനവും, ഡ്രഗ്സും, തീവ്രവാദവും പ്രമേയമാക്കി ഈ നാടകത്തെ മറ്റൊരു തലത്തിലേക്ക് കൂടി കൊണ്ടുപോകുന്നുണ്ട്
പതിനഞ്ചാം വയസ്സിൽ സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ യിൽ ചേരാൻ ആഗ്രഹിച്ച്, കർഷകനായി ജീവിക്കുന്ന "ജയ് ജവാൻ ജയ് കിസാൻ" എന്ന് അഭിമാനത്തോടെ സംസാരിക്കുന്ന നാടകത്തിലെ അച്ഛൻ കഥാപാത്രം ഇതിന്റെ സംവിധായകൻ കൂടി ആയ ബേബിക്കുട്ടനിൽ ഭദ്രം ആയിരുന്നു. ക്യാപ്റ്റൻമാരും മക്കളുമായി അഭിനയിച്ച ഷാനവാസും, ജിജോയും അവരുടെ വേഷവും മികച്ചതാക്കി. പ്രത്യേകിച്ച് ഡ്രഗ്സ് ഉപയോഗിക്കുന്ന സമയത്ത് ഷാനവാസ് നടത്തിയ മിതത്വനടനം ഈ നടനിൽ നിന്നും ബഹ്റൈൻ നാടക ലോകത്തിന് ഇനിയും ചില കഥാപാത്രങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ നൽകുന്നു. അമ്മയായി അഭിനയിച്ച ദുർഗ്ഗ കാശിനാഥും നല്ല രീതിയിൽ കഥാപാത്രത്തോട് നീതി പുലർത്തി. പിന്തിരിഞ്ഞ് നടന്ന് പോകുന്ന സീനുകളിൽ പ്രായത്തിന്റെ ചെറിയ വൈഷമ്യം കൂടി പ്രകടിപ്പിച്ച് പോവാമായിരുന്നു എന്ന് തോന്നി.
കേണൽ നമ്പ്യാർ ആയി അഭിനയിച്ച നടൻ അനിൽ ഐസക്ക് ആ കഥാപാത്രം നന്നായി ചെയ്യാൻ ശ്രമിച്ചെങ്കിലും വേഗത കൂടിയ സംഭാഷണത്തിനെ ഒന്ന് കൂടി നിയന്ത്രിച്ചിരുന്നെങ്കിൽ മികച്ച രീതിയിൽ പ്രേക്ഷകർ അദ്ദേഹത്തിന്റെ കഥാ പാത്രത്തെ ഉൾക്കൊള്ളു മായിരുന്നു എന്ന് തോന്നി.
മുസ്ലിം വൃദ്ധനെ രംഗത്ത് അവതരിപ്പിച്ച സജീഷ് എന്ന നടനും തന്റെ പരിമിതികളെ കുടഞ്ഞെറിയുന്ന നല്ല അഭിനയം കാഴ്ച വെച്ചു. തന്റെ പട്ടാളക്കാരനായ മകനെ കൊന്ന തീവ്രവാദിയായ ജബ്ബാറിന് വേണ്ടി അദ്ദേഹം സൂക്ഷിക്കുന്ന കത്തി ഓരോ തീവ്രവാദിക്ക് നേരെയും ഓരോ ഇന്ത്യൻ പൗരനും കാത്ത് വെയ്ക്കുന്നതാണ്. തങ്ങളുടെ രാജ്യ സ്നേഹം തെളിയിക്കാൻ തങ്ങൾ നെറ്റി കുത്തുന്ന ഈ രാജ്യത്തോട് തന്നെയാണ് കൂറ് എന്ന് കൂടെക്കൂടെ പറയേണ്ടി വരുന്നത് രാജ്യത്ത് മതന്യൂനപക്ഷം നേരിടുന്ന ആശങ്കയാണ് ചൂണ്ടികാണിക്കുന്നത്. അത് ഈ നാടകത്തിലും നമുക്ക് കാണാവുന്നതാണ്. കാശ്മീരി പെൺകുട്ടിയായി വന്ന ലൈലയും നന്നായി അഭിനയിച്ചിട്ടുണ്ട്.
തീവ്രവാദിയായി വന്ന നടൻ ആകാരം കൊണ്ട് ഗംഭീരമായപ്പോൾ അഭിനയത്തിന്റെ ചിലയിടങ്ങളിൽ സംവിധായകൻ പറഞ്ഞത് ആത്മാവില്ലാതെ സ്റ്റേജിൽ പകർത്തി വെയ്ക്കുകയാണോ എന്ന് തോന്നിപ്പോയി.
നാടകത്തിൽ ഉടനീളം മൈക്കിന് അടുത്ത് വന്ന് അലറി വിളിക്കുന്ന സ്വഭാവം മിക്ക നടൻമാരിലും കണ്ടത് കേൾവി സുഖം ഇല്ലാതാക്കി എന്ന് പറഞ്ഞാൽ ഇതിന്റെ അണിയറ ശില്പികൾ ക്ഷമിക്കണം. ഏറ്റവും പ്രയാസപ്പെട്ട പ്രവാസത്തിൽ രണ്ട്മാസത്തോളം പരിശീലനം നടത്തി നമ്മൾ ചെയ്യുന്ന നാടകം ഒരിക്കൽ സംഭവിക്കുന്ന തെറ്റുകൾ തിരുത്തി വീണ്ടും അവതരിപ്പിക്കാൻ സാധിക്കുന്നില്ലല്ലോ എന്ന ദു:ഖം എല്ലാ നാടക പ്രവർത്തകർക്കൊപ്പം ഞാനും പങ്ക് വെയ്ക്കുകയാണ്.
സമാജത്തിൽ ഇപ്രാവശ്യം നടത്തിയ ലൈറ്റ് ക്രമീകരണം നടീ നടൻമാരുടെ മുഖഭാവവും കണ്ണിന്റെ ചലനവും സൂക്ഷ്മമായി ഒപ്പിയെടുക്കാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടുണ്ട്. രംഗം ആവശ്യപ്പെട്ട രീതിയിൽ ഏറ്റവും നല്ല രീതിയിൽ വെളിച്ചം തെളിക്കാൻ വിഷ്ണു നാടക ഗ്രാമത്തിന് കഴിഞ്ഞിട്ടുണ്ട്.
പശ്ചാത്തല സംഗീതവും മികച്ചതായിരുന്നു. ഇടയ്ക്ക് സംഭാഷണങ്ങളെ ഓവർ ലാപ് ചെയ്തു പോയ സംഗീതം പ്രേക്ഷകരിൽ നീരസത്തിന് ഇടയാക്കിയിട്ടുണ്ടാവണം. അത് പോലെ പട്ടാളക്കാരുടെ ജീവിത കഥ പറയാൻ ശ്രമിച്ച നാടകത്തിന് ശോകമൂകമായ സംഗീതം കൊടുത്ത് പട്ടാളക്കാരുടെ ഉശിരിനെ കുറച്ച് കാണിച്ചോ എന്നും സംശയമുണ്ട്. പട്ടാള ബാന്റിന്റെ ബീറ്റിന്റെ കീഴിൽ ആ ശോകമൂക സംഗീതം നേർപ്പിച്ചു വെച്ചിരുന്നെങ്കിൽ ഇത്തിരി കൂടി ഇമ്പം കൂടുമായിരുന്നില്ലേ എന്ന് ഞാൻ ആശിച്ചു പോയി.
ദി ലാസ്റ്റ് സലൂട്ടിന്റെ ശില്പികൾക്ക് ബിഗ് സലൂട്ട്.
P C: വി പി നന്ദകുമാർ