റഫീഖ് മംഗലശ്ശേരി ഇ.കെ. അയമുവിനെ കണ്ടുമുട്ടുമ്പോൾ
- ഫെയിസ്ബുക്ക് പോസ്റ്റ്
കരിവെള്ളൂർ മുരളി
നിലമ്പൂരിൽ മെയ് 19 ന്റെ ഇ.കെ. അയമു ദിനത്തിൽ തീർത്തും അസാധാരണമായ ഒരു നാടകാവതരണത്തിനാണ് സദസ്സ് സാക്ഷികളായത്. ഒരേ വേദിയിൽ ആയിരങ്ങൾ കണ്ട ഒരു നാടകം തൊട്ടടുത്ത ദിവസമായ ഇന്നും ജനങ്ങളുടെ നിർബ്ബന്ധത്തിന് വഴങ്ങി അവതരിപ്പിക്കേണ്ടി വരുന്നു എന്നതും അപൂർവ്വവും അസാധാരണവുമാണ്. 1953 ലാണ് മത യാഥാസ്ഥിതിക ശക്തികളെ വിറ കൊള്ളിച്ച ഇ.കെ. അയമുവിന്റെ" ജ്ജ് നല്ല മന്സനാകാൻ നോക്ക്" എന്ന നാടകം നിലമ്പൂർ യുവജന കലാസമിതിയുടെ നേതൃത്വത്തിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ഇ.കെ. അയമുവും കെ.ജി.ഉണ്ണീനും നിലമ്പൂർ ബാലേട്ടനും നിലമ്പൂർ ആയിഷാത്തയും എസ്.എ. ജമീലും ഉണ്ണിയേട്ടനും ഗോപാലകൃഷ്ണനുമെല്ലാം പങ്കാളികളായ അത് ഒരു നാടകം കളിയ്ക്കപ്പുറം ഒരു നാടക പ്പോരാട്ടമായിരുന്നു. മലയാളത്തിലെ ഒരു നാടകത്തിനും അതിനു മുമ്പും പിമ്പും നേരിടേണ്ടി വന്നിട്ടില്ലാത്ത കടന്നാക്രമണങ്ങളും തിരസ്ക്കാരങ്ങളും ആ നാടകത്തിന് നേരിടേണ്ടി വന്നു. കരിങ്കൽച്ചീളുകൾ കൊണ്ടുള്ള കല്ലേറുകൾ മാതമല്ല ഒന്നിലധികം തവണ വെടിവെപ്പുകൾ പോലുമുണ്ടായി." ഞങ്ങൾ അരങ്ങിൽ വന്ന് ഉച്ചരിച്ച ഡയലോഗുകളിൽ കല്ലേറു കൊണ്ടു നെറ്റി പൊട്ടിയൊഴുകിയ ചോരയുടെ ഉപ്പുരസവും കലർന്നിരുന്നു" വെന്ന് നിലമ്പൂർ ആയിഷാത്ത സാക്ഷ്യം പറയുന്നത് ഈ നാടകത്തെക്കുറിച്ചാണ്. അമ്പതുകളിൽ നിലനിന്നിരുന്ന സുന്നി- വഹാബി തർക്കങ്ങളെ മുൻ നിർത്തി പാവപ്പെട്ടവരെ പരസ്പരം തമ്മിലടിപ്പിച്ച്, മത ശക്തികളുടെ കൂട്ടുപിടിച്ച് കർഷകരുടെയും തൊഴിലാളികളുടെയും ന്യായമായ അവകാശങ്ങൾ നിഷേധിക്കുന്ന പുതു മുതലാളിത്ത ശക്തികൾക്കെതിരായി ആശയങ്ങളുടെ ഏറു പടക്കങ്ങളുമായാണ് ഇ.കെ. അയമുവിന്റെ ജ്ജ് നാടകത്തിന്റെ കടന്നുവരവ്. അതിന്റെ അവതരണം തടയാനും നാടകം മുടക്കാനും പരമാവധി ശ്രമിച്ചിട്ടും നടക്കതെ വന്നപ്പോഴാണ് നേരിട്ടുള്ള കടന്നാക്രമണങ്ങൾക്ക് അവർ ഒരുക്കം കൂട്ടിയത്.
അന്ന് കത്തി നിന്നിരുന്ന പല വിഷയങ്ങളെയും അപ്രസക്തമാക്കുന്ന മാറ്റങ്ങൾ ജീവിതത്തിൽ വന്നു ചേർന്നിട്ടുണ്ട്. പക്ഷേ ഒരു വസ്തുത ശക്തിപ്പെടുകയാണ്. തൊഴിലാളികളുടെയും കർഷകരുടെയും നിലനിൽപ്പിനു വേണ്ടിയുള്ള സമരങ്ങളെ ഛിന്നഭിന്നമാക്കാൻ മതത്തെയും ആചാരത്തെയും നിന്ദ്യമായി കൂട്ടുപിടിക്കുകയാണ് ഇപ്പോഴും ഹീന മത ശക്തികൾ. ഒരു കലാസൃഷ്ടിക്ക് എത്രത്തോളം ജനകീയമായിത്തീരാൻ കഴിയുമോ അത്രത്തോളം ജനങ്ങളുടെ സ്വന്തമായിത്തീർന്നു അയമുവിന്റെയും സഖാക്കളുടെയും നാടകം. ഈ കാലത്തും മതത്തിന്റെ മറവിൽ തുടരുന്ന ഹീനമായ ചൂഷണത്തെ തുറന്നു കാട്ടാൻ അരങ്ങിലുയർത്താവുന്ന പ്രതിരോധത്തിന്റെ ഉശിരൻ കോട്ടയാണ് "ജ്ജ് നല്ല മന്സനാകാൻ നോക്ക്.". ഇ.കെ. അയമു ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ റഫീഖ് മംഗലശ്ശേരിയാണ് ആ ചരിത്ര ദൗത്യം നിർവ്വഹിച്ചത്. റഫീഖിന്റെ നാടകങ്ങൾ എല്ലാ മത വർഗ്ഗീയ ശക്തികളെയും നിരന്തരം പ്രകോപിപ്പിച്ചു വരുന്നവയാണ്. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് കൊണ്ട് നമ്മുടെ നാടക കലാകാരന്മാരിൽ വർഗ്ഗീയ ശക്തികളുടെ നോട്ടപ്പുള്ളിയായി മാറിയ നാടകകൃത്തും സംവിധായകനുമാണ് റഫീഖ്. ഇ.കെ. അയമുവിന്റെ ധീര വിപ്ലവ പാരമ്പര്യത്തെ പുതിയ കാലത്തിനിണങ്ങുംവിധം വ്യാഖ്യാനത്തോടെ അവതരിപ്പിക്കുകയാണ് റഫീഖ് മംഗലശ്ശേരി.
സദസ്സിനെ ഒന്നങ്കം ഞെട്ടിക്കുന്ന ഒരു തുടക്കമാണ് നാടകത്തിനുള്ളത്. അമ്പതുകളിലെ ഒരു നാടക അനൗൺസ്മെന്റ് ..നിലമ്പൂർ യുവജന കലാസമിതിയുടെ കർട്ടൻ . "ആശിച്ച പോലെ നടക്കുല്ല." എന്ന പഴയ കെ ജി.ഉണ്ണീൻ എഴുതിയ പാട്ടു തന്നെ. കൊച്ചു പെൺകുട്ടികളുടെ മനോഹരമായ നൃത്തം. അരങ്ങിലേക്ക് കത്തിയും വടിയുമായി അലറിക്കുതിക്കുന്ന ആൾക്കൂട്ടം. പെട്ടെന്ന് നീളുന്ന ഒരു നാടൻ തോക്ക്. നടുക്കുന്ന വെടിയൊച്ച . സർവ്വവും ഇരുട്ടിലാകുന്നു.
"ഏറനാട്ടിലെ പതിമൂന്നുവയസ്സുള്ള ഒരു മുസ്ലീം പെൺകുട്ടി അരങ്ങിലെത്തിയ ആദ്യ നാടകം. വെടിച്ചില്ലുകൾക്കും കല്ലേറിനും അന്ന് പിന്തിരിപ്പിക്കാൻ കഴിയാത്ത ആ പെൺകുട്ടി, ഇന്ന് നമ്മുടെ നാട്ടിന്റെ അഭിമാനമായ നിലമ്പൂർ ആയിഷ ത്താത്ത ഇന്ന് ഈ സദസ്സിലുണ്ട്."
എന്റെ തൊട്ടടുത്ത സീറ്റിൽ ഓർമ്മകളുടെ കുത്തൊഴുക്കിൽ നില കിട്ടാതെ ആയിഷാത്ത ഇരിക്കുന്നു. നാടകവും ജീവിതവും ഒന്നായിത്തീരുന്നു. അരങ്ങും സദസ്സും അതിർവരമ്പുകളില്ലാതെ ലയിക്കുന്നു.
അതിശക്തമാണ് റഫീഖ് മംഗലശ്ശേരിയുടെ ആഖ്യാന രീതി. സംഭാഷണങ്ങളിലൂടെ വികസിച്ചു വന്ന ഒരു നാടകത്തെ ദൃശ്യങ്ങളുടെ ഒരു സമാന്തര ഭാഷയിലൂടെ വളർത്തിയെടുത്തിരിക്കുന്നു. കിഴക്കൻ ഏറനാടിന്റെ മുസ്ലീം ജീവിതത്തിന്റെ ഹൃദയ രേഖകൾ ഈ നാടക ശരീരത്തിന്റെ ഞരമ്പുകളാണ്. പാട്ടും ചുവടുമെല്ലാം ഈ നാടക ശരീരത്തിന്റെ രക്തമാണ്. അപാരമായ അഭിനയ ശേഷിയാണ് തുടക്കക്കാരായ നടീ നടന്മാർ ഇതിൽ പ്രകടിപ്പിക്കുന്നത്. നിരന്തരമായ പരിശീലനത്തിലൂടെ അവർ ആർജ്ജിച്ചെടുത്ത പാത്രാവിഷ്ക്കരണ വൈദഗ്ദ്ധ്യം ഈ നാടകം കണ്ടാൽ മാത്രമേ ബോദ്ധ്യപ്പെടുകയുള്ളൂ. നാടകത്തിനു വേണ്ടി സ്വയം സമർപ്പിച്ച ജീവിതമാണ് റഫീഖ് മംഗലശ്ശേരിയുടേത്. ജീവനും ജീവിതവും ഹോമിച്ച് ഇ.കെ. അയമു നടത്തിയ അരങ്ങിലെ സമരത്തിന്റെ തുടർച്ചതന്നെയാണത്. ഇ.കെ. അയമു ട്രസ്റ്റിന് അഭിമാനിക്കാം. ഈ സാഹസികമായ പരിശ്രമം വൻ വിജയത്തിലെത്തിയിരിക്കുന്നു. ഇനി കേരളത്തിന്റെ മുഴുവൻ വേദികളിലും ഈ നാടകം എത്തിക്കണം. നാടകത്തിന്റെ പ്രസക്തി അപ്പോൾ നമുക്കു ബോദ്ധ്യമാകും. മുഴുവൻ മലയാളികളും കാണണം ഈ മികച്ച നാടകം.