ശാന്തകുമാർ അനുസ്മരണ നാടകോത്സവം ഡിസംബർ 3, 4 തീയതികളിൽ.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ തിരശ്ശീല വീണ കോഴിക്കോട് നാടക അരങ്ങ് വീണ്ടും സജീവമാകുന്നു. കോഴിക്കോടിന്റെ അഭിമാനമായിരുന്ന നാടകകൃത്തും സംവിധായകനുമായ എ. ശാന്തകുമാറിന്റെ സ്മരണാർത്ഥം ഡിസംബർ 3, 4 തീയതികളിൽ കോഴിക്കോട് തിയറ്റർ കൾച്ചർ സംഘടിപ്പിക്കുന്ന ശാന്തനോർമ്മ പരിപാടിയുടെ ഭാഗമായാണ് എട്ട് നാടകങ്ങൾ അരങ്ങിലെത്തുന്നത്.
കോഴിക്കോട് നഗരത്തിലെ പ്രശസ്ത നാടക സംഘങ്ങളായ എടക്കാട് നാടക ഗ്രാമം, വെള്ളിമാടിക്കുന്ന് റെഡ് എങ്‌സ് മഞ്ചാടിക്കുരു, നാടകം പൂക്കുന്ന കാട്, കോഴിക്കോട് തിയറ്റർ ലാവേഴ്സ്, പറമ്പിൽ റിപ്പർട്ടി തിയറ്റർ, ആക്റ്റർസ് ഗ്രൂപ്പ് എക്സ്പ്ലോറേഷൻ, മണ്ണൂർ ക്രിയേറ്റിവ് ഗ്രൂപ്പ്, പിലാത്തറ നാടകത്തറ തുടങ്ങിയ സംഘങ്ങളുടെ കൂട്ടായ്മയിൽ രൂപം കൊണ്ടതാണ് തിയറ്റർ കളച്ചർ.
തീൻ മുറിയിലെ ദുരന്തം, അവാർഡ്, ആരോ ഒരാൾ, മ്യൂസിയം ഓഫ് ലവ്, കത്തി, ചേർ, കൊതി, നമുക്ക് ജീവിതം പറയാം എന്നീ നാടകങ്ങൾ അവതരിപ്പിക്കും. നാടക ഇടവേളകളിൽ പ്രമുഖ നാടക പ്രവർത്തകരുടെ വർത്തമാനവും ഉണ്ടായിരിക്കും. ശാന്ത നോർമ്മയുടെ ഭാഗമായി ഡിസംബർ 2ന് നഗരത്തിലെ പഴയകാല നാടക പ്രവർത്തകരുടെ ഭവനങ്ങൾ സന്ദർശിച്ച് അവർക്ക് ഉപഹാരങ്ങൾ നൽകുന്ന തിയറ്റർ വോക്ക് എന്ന പരിപാടിയും ഒരുക്കുന്നുണ്ട്.
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും പ്രശസ്ത നാടക സംവിധായകനുമായ ശ്രീ. സുവീരൻ ഡിസംബർ 3 നു രാവിലെ 10 മണിക്ക് നാടകോത്സവ ഉദ്ഘാടനം നിർവ്വഹിക്കും.
ഡിസംബർ 3നു അവാർഡ് ജേതാക്കളായ ശ്രീജിത്ത് പൊയിൽക്കാവ്, സി എസ് മീനാക്ഷി, ഓ പി സുരേഷ്, അബുബക്കർ എന്നിവരെ ആദരിക്കും.
4 ന് ഉച്ചക്ക് ശേഷം നടക്കുന്ന എ ശാന്തകുമാർ അനുസ്മരണ സമ്മേളനത്തിൽ നാടക പ്രവർത്തകനും ചലച്ചിത്ര സംവിധായകനുമായ ഷൈജു അന്തിക്കാട് മുഖ്യ പ്രഭാഷണം നടത്തും.
ശാന്തനോർമ്മ നാടകോത്സവത്തിനു ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ സ്നേഹാഭിവാദ്യങ്ങൾ.