നാടകക്കാരെ ബഹളം
പണ്ട് കാസർഗോഡ് ഒരു മലയോര ഗ്രാമത്തിൽ ഒരു നാടകം ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിൽ മറക്കാനാവാത്ത ഒരു 'കഥ' നടക്കുന്നത്. ഒരു ആട്സ് ആന്റ് സ്പോട്സ് ക്ലബ്ബാണ് നാടകം സംഘടിപ്പിക്കുന്നത്.കേരളോത്സവ മത്സരത്തിനാണ്.നാടകത്തിന്റെ റിഹേർസൽ ക്ലബ്ബിന്റെ കുടുസ് ഒറ്റമുറിയിൽ.രാത്രിയാണ് റിഹേർഴ്സൽ പന്ത്രണ്ട് മണി മുതൽ ഒരു മണി വരെ റിഹേർഴ്സൽ നീളും.നാടകം ചെണ്ടയും, വാദ്യങ്ങളുമായി രസകരമായി റിഹേഴ്സൽ മുന്നോട്ട് പോകുമ്പോൾ രസച്ചരട് അറത്ത് ഒരു ശബ്ദം വന്നു.
''എന്നാ ചുറ്റുവട്ടത്തെ പുള്ളര്ക്കൊന്നും പഠിക്കണ്ടായോ…"?
റിഹേർഴ്സൽ നിന്നു.ചെണ്ട കൊട്ടു നിന്നു.നിശബ്ദത.
ക്ലബ്ബിലേക്ക് സിനിമാ നടൻ പ്രദീപ് കോട്ടയത്തിനെ പോലെ ഒരു പ്ലാന്റെർ കനകൻ എന്റെർ ചെയ്തു.
വെള്ള മുണ്ട്- ജുബ്ബ - സ്വർണ്ണമാല - സ്വർണ്ണ മോതിരം- കഷണ്ടി - സ്വർണ്ണ ഫ്രയിമുള്ള കണ്ണട എന്നുവേണ്ട ഒരു മാന്യന് വേണ്ട എല്ലാ ലക്ഷണവുമൊത്ത മാന്യൻ.
മാന്യൻ ഭവ്യതയോടെ പറഞ്ഞു.
'മോളെ പത്തിലാ. എസസൽസി'. 'അവക്ക് പഠിക്കണം.നിങ്ങക്കെന്നാ ഇതൊക്കെ പകലാക്കിക്കൂടെ. എന്നാ ബഹളാ!!!
ആരും പിന്നീട് ഒന്നും മിണ്ടാതെയായി. മാന്യൻ അതും പറഞ്ഞ് തിരിഞ്ഞ് നടന്നു.
ഞങ്ങൾ തീരുമാനിച്ചു ഇനി ബഹളം ഉണ്ടാക്കാതെ രാത്രി നാടകം വായിക്കാം. ശനിയും,ഞായറും ആരും പണിക്ക് പോകാതെ പകല് റിഹേർഴ്സൽ എടുക്കാം. ഞങ്ങൾ അന്ന് പിരിഞ്ഞു. പക്ഷേ പ്ലാന്റെർ പിറ്റേ ദിവസം പോലീസിൽ പരാതി കൊടുത്തു. കളക്ടർക്കും പരാതി പോയി.
നാടകക്കാരുടെ ബഹളം നാട്ടിലെ ചായക്കടയിൽ വരെ ചർച്ചയായായി.എന്നിരുന്നാലും ക്ലബ്ബുകാർ വീട്ടില്ല.നാടകം ചെയ്തേ പറ്റു.ഞങ്ങൾ മൂന്ന് ദിവസം കൊണ്ട് നാടകം പകൽ റിഹേർഴ്സൽ വെച്ച് തീർക്കാൻ തീരുമാനിച്ചു.വൈകീട്ട് ആറ് മണിക്ക് അവസാനിപ്പിക്കാം. ശനിയാഴ്ച ആ ഞങ്ങൾ റിഹേർഴ്സൽ ചെയ്തു കൊണ്ടിരിക്കുമ്പോൾ പ്ലാന്റെറുടെ മോള് ഓടി വന്ന് അച്ഛൻ ബോധമില്ലാതെ കിടക്കുന്നു എന്നും പറഞ്ഞ് കരച്ചിലോടെ കരച്ചില്.ഞങ്ങൾ അയാളുടെ വീട്ടിലേക്ക് ഓടി. കൊട്ടാരം പോലത്തെ എന്ത് ചെയ്യണമെന്നറിയാത്ത ഭാര്യ.കൂട്ടിൽ കടിച്ച് കീറാൻ നിൽക്കുന്ന വിദേശ ബ്രീഡ് പട്ടി.അയാളെ താങ്ങി ഒന്നരക്കിലോമീറ്റർ ഞങ്ങൾ നടന്ന് റോട്ടിലെത്തിച്ചു.മെയിൻ റോഡിൽ നിന്ന് ഒരു ഓട്ടോയിൽ മെഡിക്കൽ കോളേജിലേക്ക്.പോകും വഴി ഓട്ടോ പഞ്ചറയി.മറ്റൊരു ലോറിയിൽ ഞങ്ങളയാളെ ഓട്ടോയിൽ മെഡിക്കൽ കോളേജിലെത്തിച്ചു.ക്രിട്ടിക്കലാണ്.മൂന് ദിവസം ഞങ്ങൾ ഉറങ്ങാതെ ആ കുടുംബത്തെ സഹായിച്ചു. മൂന് ദിവസം കഴിഞ്ഞ് അയാൾക്ക് ഏതാണ്ട് സുഖമായി തുടങ്ങിയപ്പോൾ ഞങ്ങൾ തിരിച്ച് ക്ലബ്ബിൽ വന്നു. അന്ന് വൈകീട്ടാണ് നാടകം.ഞാൻ ഉറപ്പിച്ചു പറഞ്ഞു നമുക്ക് നാടകം കളിക്കണ്ട.കാണാൻ പോകാം.അങ്ങനെ ഞങ്ങൾ അന്ന് ജില്ലാ കേരളോത്സവം കാണാൻ പോയി.രണ്ടാമത്തെ നാടകം നടക്കുമ്പോൾ എന്റെ ഫോണിൽ ഒരു പരിചയമില്ലാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നു. അയാളായിരുന്നു.അയാൾ നന്ദി പറഞ്ഞു.
'നാടകം എന്നാ ആയി..? കളി കഴിഞ്ഞോ? ഇനി കളിയുണ്ടേ പറയണം കെട്ടോ…!!
അയാളങ്ങിനെ പറഞ്ഞ് കൊണ്ടേയിരുന്നു.അപ്പുറത്ത് രണ്ടാമത്തെ നാടകത്തിന്റെ ക്ലൈമാക്സ് സീനിന്റെ ബഹളത്തിൽ പിന്നെ അയാൾ പറയുന്നത് എനിക്ക് കേൾക്കാൻ പറ്റാണ്ടായപ്പോൾ ഞാൻ ഫോൺ കട്ട് ചെയ്തപ്പോൾ
''തൽക്കാലം ഈ നാടകം ഇവിടെ തീരുന്നു. പക്ഷേ ഈ കഥ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ" അതിനാടകീയമായ ഡയലോഗിൽ രണ്ടാമത്തെ നാടകത്തിന് തീരശ്ശീല വീണു.
വെളിച്ചം പരന്നു...
ശ്രീജിത്ത് പൊയിൽക്കാവ്