നാടക പ്രവർത്തകനെ ആക്രമിച്ചതായി പരാതി; മൂന്നുപേർ അറസ്റ്റിൽ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
വെള്ളാങ്ങല്ലൂർ നാടകപ്രവർത്തകനെ ആക്രമിച്ചെന്ന പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. വെള്ളാങ്ങല്ലൂർ എട്ടങ്ങാടി ലക്ഷംവീട് കോളനിയിൽ മംഗലത്ത് വീട്ടിൽ സുസ്മിതനെ (42) ആക്രമിച്ച കേസിൽ കോപാറ ചെറുപറമ്പിൽ മിഥുൻ (25), തുറവൻകാട് പുതുക്കാട്ടിൽ സഞ്ജു (28), ഇരിങ്ങാലട കളരിക്കൽ ടിൻസൺ (37) എന്നിവരെയാണ് ഇരിങ്ങാലക്കുട സി.ഐ. എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. രണ്ടുപേർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. ശനിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സുസ്മിതനെ ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
മദ്യപിക്കുന്നതിനെ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് മർദനകാരണമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തെ തുടർന്ന് സുസ്മിതനെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോകുകയും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ ശ്രീലാൽ, അനീഷ്, ചന്ദ്രൻ, പോലീസുകാ രായ അരുൺ, മനോജ്, ജിനീഷ് എന്നിവരുണ്ടായിരുന്നു.
പ്രതിഷേധിച്ചു വെള്ളാങ്ങല്ലൂർ വെള്ളാങ്ങലൂരിലെ നാടകപ്രവർത്തകനായ സുസ്മിതൻ ആക്രമിക്കപ്പെട്ടതിൽ വെള്ളാങ്ങല്ലൂർ ഹാഷ്മി തിയേറ്റർ ഗ്രൂപ്പും വായനശാലയും പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരെ കണ്ടെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഹാഷ്മി തിയേറ്റർ ഗ്രൂപ്പ് പ്രവർത്തകർ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ രാഘവൻ, പഞ്ചായത്തംഗം വർഷ പ്രവീൺ, എം. ബിജു, എം.കെ. ബിജു, യു.കെ. സജി, ബാബു തൈവളപ്പിൽ, ടി.കെ. കബീർ തുടങ്ങിയവർ പ്രസംഗിച്ചു.