മൃതശരീരങ്ങൾ
- ചെറുകഥ
സുധാകരൻ ചൂലൂർ
അമ്മ വെള്ളം ചോദിക്കുന്നത് സൊപ്നം കണ്ടാണ് പുലർച്ചക്ക് ഉണർന്നത്. ഇന്നലെ അവിടുന്ന് പോരുമ്പോൾ കിടപ്പിലാണെങ്കിലും അമ്മക്ക് മറ്റു കുഴപ്പമൊന്നും ഇല്ല. ഒരുപാട് സംസാരിക്കേം ചെയ്തു ഒടുക്കം അച്ഛൻ ഇടപെട്ട്
"മതി രുഗ്മിണീ ഇനി അവൻ പൊയ്ക്കോട്ടെ അവിടെ കുട്ട്യളും മിനിം കാത്തിരിക്കും...'' അത് കേട്ടപ്പോൾ അമ്മ പൊയ്ക്കോളാൻ അനുവാദം തന്നു. പിന്നെന്തേ പുലർച്ചക്ക് ഇങ്ങനൊരു സൊപ്നം? ഏതായാലും അവിടം വരെ പോകാം. വേഗം പ്രഭാതകൃത്യങ്ങളക്കെ കഴിച്ചു. പോകാൻ ഷർട്ട് ഇടുമ്പോൾ മിനി ചോദിച്ചു
"നിങ്ങളെങ്ങോട്ടാ രാവിലെ തന്നെ...?"
ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.
"ഇന്നെന്താ ദിവസം ന്നറിയോ..."
തിരിഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കി. അവൾ ഒരു നാണത്തോടെ പറഞ്ഞു :
"നമ്മുടെ വിവാഹ വാർഷികം"
അവള് പറയാതെ തന്നെ അറിയാം.
"ങാ ഞാനൊന്ന് തറവാട് വരെ പോയി വരട്ടെ..."
അവളുടെ മറുപടിക്ക് കാത്തു നിന്നില്ല പിന്നിൽ നിന്ന് അവൾ പറയുന്നത് കേട്ടു.
"എന്നാ പിന്നെ ഇന്നലെ അവിടെത്തന്നെ കൂട്യാപ്പോരായ്നോ...? എന്തിനേ ങ്ങോട്ട് പോനത്..."
അതെ ഞാനവിടെത്തന്നെ നില്ക്കണം സുഖമില്ലാത്ത അച്ഛനേയും അമ്മയേയും നോക്കി. അവർക്ക് മറ്റാരാണുള്ളത് ഞാനല്ലാതെ.
കല്യാണം കഴിഞ്ഞ് അധികകാലം ഞാനവിടെ നിന്നിട്ടില്ല. മിനിക്ക് ഒരിക്കലും തന്റെ അച്ഛനോടും അമ്മയോടും പൊരുത്തപ്പെട്ട് കഴിയാൻ പറ്റിയില്ല അതുകൊണ്ട് അവൾ അവളുടെ വീട്ടിലേക്ക് പോന്നു. കൂടെ ഞാനും. അല്ലാതെ നിവൃത്തി ഇല്ലായിരുന്നു. ഈ അടുത്താണ് അമ്മ എഴുന്നേല്ക്കാൻ പറ്റാതെ കിടപ്പായത്. അച്ഛനും പ്രായത്തിന്റെ അവശതകളുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ അവിടെച്ചെന്ന് വേണ്ടത് ചെയ്ത് പോരും.
കവലയിൽ ബസ്സിറങ്ങി ഇടവഴിയിലൂടെ തറവാട്ടിലേക്ക് നടന്നു. അച്ഛൻ വരാന്തയിൽ ചാരു കസേരയിൽ കിടപ്പുണ്ട്.
"ങാ... കുട്ടാ, നീ വന്നോ ഇന്നലെ രാത്രി അമ്മ നിന്നെ ഒരു പാട് തിരക്കി."
അതെന്തിന് ഞാനിന്നലെ ഇവടുന്ന് പോയതല്ലെ ഉള്ളൂ!
"കുട്ടനെവിടെ? അവനോടെനിക്കിത്തിരി വെള്ളം തരാൻ പറയ്ന്ന്..."
അച്ഛൻ പറഞ്ഞത് മുഴുവൻ കേട്ടില്ല തുറന്നിട്ട വാതിൽ കടന്ന് അകത്തേക്ക് ചെന്നു. ഉള്ളിൽ നിന്ന് ഒരു നടുക്കം. കൈകാലുകൾ തളരുന്ന പോലെ... കട്ടിലിൽ നിശ്ചലയായി അമ്മ! അമ്മയുടെ വായ അപ്പോഴും തുറന്ന് കിടന്നിരുന്നു. തൊട്ടടുത്ത് മേശപ്പുറത്ത് ജഗ്ഗിൽ വെള്ളം. അതെടുത്ത് അമ്മയുടെ തുറന്ന് കിടന്ന വായിലേക്ക് ഒഴിക്കാൻ നോക്കിയതും അച്ഛന്റെ ശബ്ദം കേട്ടു
"വേണ്ട കുട്ടാ, ജീവിച്ചിരിക്കുമ്പോൾ ചെയ്യേണ്ടത് മരിച്ച് കഴിഞ്ഞിട്ടെന്തിനാ"
പുറത്തേക്ക് കടന്നു. അച്ഛന്റെ അടുത്ത് നിലത്തിരുന്നു.
"അച്ഛാ... മാപ്പ്..."
അച്ഛൻ വിദൂരതയിലേക്ക് നോക്കി പറഞ്ഞു
"എന്നോടല്ല കുട്ടാ നിന്റെ അമ്മയോട്"