സർക്കാരിന്റെ പരസ്യം അച്ചടിച്ച പുസ്‌തകങ്ങൾ; വിവാദങ്ങൾക്ക് പിന്നാലെ വിൽപന തടഞ്ഞ് സാംസ്കാരിക വകുപ്പ്
- വാർത്ത - ലേഖനം
തൃശൂർ: രണ്ടാം പിണറായി സർക്കാരിന്റെ പരസ്യം അച്ചടിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങളുടെ വിൽപന നിർത്തിവെക്കാൻ സാംസ്കാരിക വകുപ്പിന്റെ നിർദേശം. പരസ്യം അച്ചടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. "കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം" എന്ന ലോഗോ പതിച്ച് കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ 30 സാഹിത്യഗ്രന്ഥങ്ങളുടെ വിൽപനയാണ് ഇതോടെ റദ്ദായത്.
ഡോ. എം ലീലാവതിയുടെ മലയാള കവിതാ സാഹിത്യ ചരിത്രം, ഡോ. വയലാ വാസുദേവപിള്ളയുടെ മലയാള നാടക സാഹിത്യ ചരിത്രം 2005, കെഎ ജയശീലന്റെ സമാഹരിച്ച കവിതകൾ, കെപി ജയശങ്കർ എഴുതിയ ജീവിതോത്സാഹനത്തിന്റെ ഉപനിഷത്ത്, വൈലോപ്പിള്ളി കവിതാ പാഠങ്ങൾ തുടങ്ങിയ 30 പുസ്തകങ്ങളുടെ പുറംചട്ടയിലാണ് രണ്ടാം വാർഷികാഘോഷങ്ങളുടെ പരസ്യമുള്ളത്.
സർക്കാർ വാർഷികത്തിന്റെ ഭാഗമായി നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളാണിവ. സാഹിത്യരചനകളുടെ പുറംചട്ടയിൽ സർക്കാരിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച ലോഗോ അച്ചടിച്ചത് വിവാ ദമായിരുന്നു. വിഷയത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ ഉൾപ്പെടെ സർക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാംസ്കാരിക വകുപ്പിന്റെ ഇടപെടൽ. എന്നാൽ ലോഗോ പതിച്ച് സാഹിത്യ അക്കാദമി പുറത്തിറക്കിയ പുസ്തകങ്ങൾ ഇനി വിറ്റഴിക്കരുതെന്ന ഉത്തരവു ലഭിച്ചെട്ടില്ലെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ പറഞ്ഞു. ലോഗോ സംബന്ധിച്ചു ഉയർന്നു വന്ന വിവാദം അവസാനിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.