സെക്രട്ടറിയുടെ ഭരണമികവ്. നല്ല നാളേക്കായി കേരള സംഗീത നാടക അക്കാദമിയും മാറുന്നു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
24 വര്‍ഷം പഴക്കമുള്ള നാട്യഗൃഹം പൊളിച്ചുപണിത് ആധുനിക രീതിയിലുള്ള മിനി തിയറ്റര്‍ നിര്‍മ്മിക്കാന്‍ കേരള സംഗീത നാടക അക്കാദമി തീരുമാനിച്ചു. ഒരു വ്യാഴവട്ടക്കാലത്തെ ഉപയോഗം മുന്‍നിര്‍ത്തി ഗോപിനാഥ് കോഴിക്കോട് ഡിസൈന്‍ ചെയ്തതായിരുന്നു നാട്യഗൃഹം. എന്നാല്‍ അതിന്റെ രണ്ടുമടങ്ങു കാലം ഈ തിയറ്റര്‍ ഉപയോഗയോഗ്യമാക്കുകയുണ്ടായി. പിന്നീട് ചില ഭേദഗതികളോടെ ബ്ലാക്‌ബോക്‌സ് തിയറ്ററായും തോപ്പില്‍ ഭാസിയുടെ സ്മാരകമായും മാറുകയുണ്ടായി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശിയുടെ അദ്ധ്യക്ഷതയില്‍ , ഗോപിനാഥ് കോഴിക്കോട്, ഡോ.അഭിലാഷ് പിള്ള, ഡോ.ഷിബു എസ്. കൊട്ടാരം എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ്, ഉപയോഗശൂന്യമായ ബ്ലാക് ബോക്‌സ് പൊളിച്ചുപണിയാനും ആധുനിക രീതിയിലുള്ള മിനി തിയറ്റര്‍ നിര്‍മ്മിക്കാനും ശുപാര്‍ശ ചെയ്തത്. നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി, പൊളിഞ്ഞുവീണ അക്കാദമി മതില്‍ കലാപരമായ രീതിയില്‍ പൈതൃകമതിലായി പുനര്‍നിര്‍മ്മിക്കാനും തീരുമാനമായി. ഒപ്പം നടന്‍ മുരളി തുറസ്സരങ്ങിന്റെ കാലഹരണപ്പെട്ടതും നാശോന്മുഖവുമായ ഗാലറി പുതുക്കിപ്പണിയാനും തീരുമാനിച്ചു. അക്കാദമി ഓഫീസിന്റെയും ആര്‍ട്ടിസ്റ്റ് കോട്ടേജിന്റെയും മുകള്‍ നിലകള്‍ മ്യൂസിയം, ആര്‍ക്കൈവ്‌സ്, ഡിജിറ്റല്‍ ലൈബ്രറി എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാൻ അനുമതിയായിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഇതിന്റെ നോഡല്‍ ഏജന്‍സിയായി കേരളം മ്യൂസിയത്തെ ചുമതലപ്പെടുത്തി. ആധുനികരീതിയിലുള്ള കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് വിപുലീകരണം, ഡിജിറ്റൈസിംഗ് എന്നിവ മറ്റു പദ്ധതികളാണ്. അക്കാദമി ക്യാമ്പസ്സിന്റെ സൗന്ദര്യവത്കരണവും പുസ്തകശാലയും ജോസ് ചിറമ്മല്‍ സംവാദവേദിയുമടക്കം നിരവധി മാറ്റങ്ങള്‍ക്കാണ് കേരള സംഗീത നാടക അക്കാദമി വേദിയാകുന്നത്.മാറിവന്ന സംഗീത നാടക അക്കാദമി സെക്രട്ടറി പ്രഭാകരൻ പഴശ്ശിയുടെ ഭരണ മികവും, ഉൾക്കാഴ്ചയുമാണ് അക്കാദമിയുടെ ഈയിടെയുള്ള നിരവധി പ്രവർത്തനങ്ങൾക്ക് കാരണം എന്നാണ് നാടക പ്രവർത്തകരുടെ വിലയിരുത്തൽ.