കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകോത്സവങ്ങൾക്ക് മെയ് 13 ന് വടകരയിൽ ഭരതവാക്യം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീത നാടക അക്കാദമി ആവിഷ്‌കരിച്ച അമേച്വര്‍ നാടകസംഘങ്ങള്‍ക്കുള്ള 50 ലക്ഷം രൂപ ധനസഹായപദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവത്തിന് കോഴിക്കോട് തിരശ്ശീലവീഴും.
കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട നാടകമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാടകോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ 11 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ ഒടുവിലത്തെ വേദിയാണ് കോഴിക്കോട് വടകര മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍.
വടകര എഫാസുമായി സഹകരിച്ചാണ് വടകര മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ പരിപാടി സംഘടിപ്പിക്കുന്നത്. മെയ് ഒന്‍പതിന് വൈകീട്ട് ആറിന് നാടകോത്സവത്തിന്റെ ഉദ്ഘാടനം സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നിര്‍വഹിക്കും. അക്കാദമി വൈസ്ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. വടകര നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു, നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ എന്നിവര്‍ സംസാരിക്കും. അക്കാദമി നിര്‍വാഹക സമിതി അംഗം വി.ടി മുരളി സ്വാഗതവും നാടകോത്സവം സ്വാഗതസംഘം കണ്‍വീനര്‍ വത്സകുമാര്‍ സി നന്ദിയും പറയും.
മെയ് ഒന്‍പതിന് ആരംഭിക്കുന്ന നാടകോത്സവം മെയ് 13 ന് സമാപിക്കും. കാസര്‍കോട് നടക്കാവ്, തൃശ്ശൂര്‍ വേലൂര്‍, കൊടുങ്ങല്ലൂര്‍, കണ്ണൂര്‍ മയ്യില്‍, എറണാകുളം ഇടപ്പള്ളി, തൃശ്ശൂര്‍ എടക്കളത്തൂര്‍, കൊല്ലം നീരാവില്‍, തിരുവനന്തപുരം വെഞ്ഞാറമൂട്, എറണാകുളം ഞാറയ്ക്കല്‍, പാലക്കാട് ചുഡുവാലത്തൂര്‍ എന്നീ പത്ത് കേന്ദ്രങ്ങളിലാണ് അക്കാദമിയുടെ അമേച്വര്‍ നാടകോത്സവം പൂര്‍ത്തിയായത്.
25 അമേച്വര്‍ നാടകസംഘങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ അക്കാദമി സംഘടിപ്പിച്ച അമേച്വര്‍ നാടകോത്സവത്തെ കേരളത്തിലെ കലാസ്വാദകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചതെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ജനാര്‍ദ്ദനന്‍ കെ പറഞ്ഞു.