പ്രേമസുരഭിലവും
- ഒപ്പീനിയന്‍
ഗോപൻ പഴുവിൽ
"ജീവിതം യൗവന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാല ഘട്ടത്തിൽ......."
ഓർമ്മയില്ലേ..? സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ എന്ന മലയാളത്തിന്റെ സുൽത്താൻ പ്രേമലേഖനം എന്ന കഥയിൽ കേശവൻ നായരെക്കൊണ്ട് സാറാമ്മക്ക് എഴുതിച്ച പ്രേമ ലേഖന വാചകങ്ങൾ. പക്ഷെ ഉള്ളിൽ പ്രണയം ഉണ്ടായിരുന്നെങ്കിലും സാറാമ്മ ഒരിക്കലും അതിനൊരു മറുപടി കൊടുത്തില്ല.
പ്രിയ കൂട്ടുകാരായ എസ്. ആർ ഖാൻ കഥ, തിരക്കഥ സംഭാഷണം എഴുതി സുജിത്ത് കപില സംവിധാനം ചെയ്ത പ്രേമ സുരഭിലവും. എന്ന ചെറു ചലച്ചിത്രം ഇപ്പോൾ ഈ കാലഘട്ടത്തിന്റെ പാട വരമ്പത്ത് നിന്നു കൊണ്ട് സാറാമ്മയെക്കൊണ്ട് കേശവൻ നായർ ആവശ്യപ്പെട്ടത് പോലെ മധുരോദാരമായ മറുപടി എഴുതിക്കാനുള്ള രസകരമായ ശ്രമമാണ് എന്നതാണ് എന്നെക്കൊണ്ട് ഈ കുറിപ്പെഴുതിക്കുന്നതും.
അതിന് സാറാമ്മയെ സഹായിക്കാൻ എത്തുന്നത് ബഷീറിന്റെ സൃഷ്ടികൾ ആയ പാത്തുമ്മയും ആടും മതിലുകൾപ്പുറത്ത് പ്രേമം അനുഭവിച്ച നാരായണിയും മുച്ചീട്ടു കളിക്കാരൻ ഒറ്റക്കണ്ണൻ പോക്കറിന്റെ പുന്നാര മോൾ സൈനബയും കാമുകൻ മണ്ടൻ മുത്തപയും ഒക്കെ ചേർന്നാണ്. വിവിധ കഥകളിലെ കഥാ പാത്രങ്ങൾ ഒരു കഥയിൽ ഒരുമിക്കുന്നത് എന്നെ സംബന്ധിച്ചേടത്തോളം കൗതുകവും പുതുമയും പകർന്നു എന്ന് പറയാതെ വയ്യ.
പ്രേമ സുരഭിലവും എന്ന ഈ ചെറു ചിത്രം ബഷീർ കഥകളുടെ വായനയിലൂടെ ഒരു വായനക്കാരി അറിയുന്ന, കണ്ടെത്തുന്ന അവരുടെ കാഴ്ച്ചപ്പാടാണ്. കേശവൻ നായർക്കൊരു മധുരോദാരമായ മറുപടി നൽകാൻ ഇവിടെയെത്തിയ കഥാ പാത്രങ്ങൾക്ക് സാധിക്കാതെ വന്നപ്പോൾ അതിന്റെ കാരണം വായനയിൽ നിന്ന് തന്നെ വായനക്കാരി കണ്ടെത്തുന്നുണ്ട്.
ബിനീത, സുസ്മിത, മായാലക്ഷ്മി,ശാരി സാരംഗ്, ജിസ് കൈതാരം, അക്ഷയ് തുടങ്ങിയവരാണ് കഥാ പാത്രങ്ങൾക്ക് രൂപ, ഭാവങ്ങൾ നൽകുന്നത്. ഒപ്പം സിനിമ, സീരിയൽ അഭിനേത്രി ആയ സൗമ്യയും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്.
നർമ്മത്തിന്റെ നേർ രേഖയിലൂടെ മലയാള ഭാഷക്ക് ക്ലാസ്സിക്കുകൾ സമ്മാനിച്ച ഭാഷയുടെ ഒരേയൊരു സുൽത്താന്റെ പ്രിയപ്പെട്ട കഥാ പാത്രങ്ങൾ ഒരുമിച്ച് മുമ്പിൽ എത്തുമ്പോൾ ഉണ്ടാകുന്ന ഹൃദയാതുരത എനിക്കിപ്പോൾ നല്ലൊരു അനുഭവമാകുന്നു.അതുകൊണ്ട് മാത്രം ഈ അക്ഷരങ്ങൾ ഫോണിൽ കുത്തേണ്ടി വന്നിരിക്കുന്നു.
ആ അനുഭവത്തിന് കാരണക്കാരായ ഖാനും സുജിത്തിനും അഭിനന്ദനങ്ങൾ. കൂടെ ഇതോടൊപ്പം സഹകരിച്ചവർക്കും.
ഈ ചെറു ചിത്രം എല്ലാവരും കാണാൻ ശ്രമിക്കുക.