പ്രഭാകരൻ പഴശ്ശിയുടെ 'സൗന്ദര്യം നഷ്ടമായ ശൈശവം - തെരഞ്ഞെടുത്ത ഫീച്ചറുകൾ' എന്ന പുസ്തകത്തിൻ്റെ പ്രകാശനം സച്ചിദാനന്ദൻ നിർവ്വഹിച്ചു
- വാർത്ത - ലേഖനം
വിൻസ്റ്റൻ ചർച്ചിലിന്റെ പ്രഭാഷണങ്ങൾക്ക് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതോടെ പ്രഭാഷണം സാഹിത്യത്തിന്റെ മേഖലയിലേക്ക് കടന്നുവരികയും അഗീകാരം നേടുകയും ചെയ്തതു പോലെ ആഴമേറിയ വിജ്ഞാനത്തിൽ നിന്ന് ഉയിരെടുത്തതും പണ്ഡിതോചിതവും സവിശേഷഭാഷാശൈലിയുള്ളതും ചിന്തോദ്ദീപകവും നർമ്മത്തിന്റെ മേമ്പൊടി ചേർത്തതുമായ ഫീച്ചറുകളിലൂടെ സാഹിത്യത്തിന്റെ പരിധി വിപുലമാക്കുകയാണ് പ്രഭാകരൻ പഴശ്ശി ചെയ്യുന്നതെന്ന് സച്ചിദാനന്ദൻ പറഞ്ഞു. സൗന്ദര്യം നഷ്ടമായ ശൈശവം - പഴശ്ശിയുടെ തെരഞ്ഞെടുത്ത ഫീച്ചറുകൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യമെന്താണെന്നത് എക്കാലത്തെയും ചർച്ചാവിഷയമാണ്. ആദ്യകാലത്ത് അത് കാവ്യം മാത്രമായിരുന്നുവെങ്കിൽ, പിന്നീട് നാടകം, കഥ, നോവലുകൾ തുടങ്ങി മറ്റനേകം രൂപങ്ങൾ കൂടി ഈ മേഖലയിലേക്ക് കടന്നു വന്നു. പ്രഭാഷണങ്ങൾ, തിരക്കഥകൾ, ചലച്ചിത്രഗാനങ്ങൾ തുടങ്ങിയ പല സാഹിത്യരൂപങ്ങൾ പോലെ ഫീച്ചറുകളും സാഹിത്യമായറിയപ്പെടുന്നത് ഈയടുത്തകാലത്താണ്.
ചലച്ചിത്ര ഗാനങ്ങൾ പ്രയുക്ത സാഹിത്യമാണെന്ന ഒ എൻ വിയുടെ കണ്ടെത്തൽ പോലെ ഫീച്ചറുകളും പ്രയുക്തസാഹിത്യമാണ്. ദേശചരിത്രം, സംഭവവിവരണം, ആത്മാഖ്യാനം, പരാഖ്യാനം, രാഷ്ട്രീയം, സറ്റയർ എന്നിവ സമന്വയിച്ചും ഇടയ്ക്ക് സരസമായ വാഗ്‌ലീലകൾ ഉൾക്കൊള്ളിച്ചും പഴശ്ശി രചിച്ച ഫീച്ചറുകൾ സാഹിത്യ ഗുണമുള്ള സാരവത്തായ കൃതികളാണെന്നും സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു. ഡോ.പി വി കൃഷ്ണനായർ പുസ്തകം ഏറ്റുവാങ്ങി.കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യ അക്കാദമി സെക്രട്ടറി പൊഫ. സി.പി അബൂബക്കർ അധ്യക്ഷത വഹിച്ചു. ഡോ.എം.എൻ വിനയകുമാർ പുസ്തക പരിചയം നടത്തി. ആലംകോട് ലീലാകൃഷ്ണൻ, എം.കെ മനോഹരൻ എന്നിവർ സംസാരിച്ചു. ഡോ. പ്രഭാകരൻ പഴശ്ശി നന്ദി പറഞ്ഞു. പച്ച മലയാളം ബുക്സാണ് കൃതി പ്രസിദ്ധീകരിച്ചത്.