സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
- വാർത്ത - ലേഖനം
തിരുവനന്തപുരം: പ്രശസ്ത സാഹിത്യകാരി സാറാ തോമസ് (89) അന്തരിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയാണ്. 17 നോവലുകളും നൂറിലേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1934 ൽ തിരുവനന്തപുരത്താണ് സാറാ തോമസിന്റെ ജനനം. 'ജീവിതം എന്ന നദി' ആണ് ആദ്യനോവൽ. സാറാ തോമസിന്റെ 'മുറിപ്പാടുകൾ' എന്ന നോവൽ പിഎ ബക്കർ മണിമുഴക്കം എന്ന സിനിമയാക്കി. സാറാ തോമസിന്റെ അസ്തമയം, പവിഴമുത്ത്, അർച്ചന എന്നീ നോവലുകളും ചലച്ചിത്രങ്ങൾക്ക് പ്രമേയങ്ങളായിട്ടുണ്ട്.
നാർമടിപ്പുടവ, ദൈവമക്കൾ, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാർ, നീലക്കുറിഞ്ഞികൾ ചുവക്കും നേരി, ഗ്രഹണം, തണ്ണീർപ്പന്തൽ, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികൾ. നാർമടിപ്പുടവ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. സാറാ തോമസിന്റെ സംസ്കാരം നാളെ പാറ്റൂർ മാർത്തോമാ പള്ളി സെമിത്തേരിയിൽ നടക്കും.