വെളിച്ചമുള്ള രാത്രി
- ചെറുകഥ
സന്തോഷ് കുഞ്ഞപ്പൻ
അമ്മ കൂലിപ്പണിക്ക് പോകുന്നതുകൊണ്ട് സ്കൂളിലെ സംശയങ്ങൾ എല്ലാം ചേച്ചി ആയിരുന്നു അവൾക്കു പറഞ്ഞു കൊടുത്തിരുന്നത് ..
അന്നും പതിവുപോലെ തകര ഷീറ്റിട്ടുള്ള കുഞ്ഞുകൂരയിൽ അവൾ ആകാശത്തേക്ക് നോക്കി, തലേന്ന് സ്കൂളിൽ പഠിപ്പിച്ച പാഠഭാഗത്തിലെ സംശയങ്ങൾ ചേച്ചിയോട് ഉറക്കെ വിളിച്ചു ചോദിച്ചു ...
ചേച്ചി..." എന്താണ് നിലാവ്" ?!!
ആരും കാണാതെ കൂരയിലെ ഇരുണ്ട മൂലയിൽ, അണ്ണന്റെ മടിയിൽ ഇഷ്ടമില്ലാതെ ഇരുന്ന അവളുടെ ചേച്ചി , ഉറക്കെ വിളിച്ചു പറഞ്ഞു ..
“ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ ഭൂമിയിലേക്ക് പതിക്കുന്നതിനെയാണ് "നിലാവ്" എന്ന് വിളിക്കുന്നത്”
നിലാവിന്റെ അർത്ഥമോ പര്യായമോ ഒന്നും മനസ്സിലായില്ലെങ്കിലും രാത്രിയുടെ ആ നല്ല വെളിച്ചത്തിൽ തന്റെ കൂരയിൽ നിന്നും അവളുടെ അണ്ണൻ ഓടിമറയുന്നത് അവൾ കണ്ടിരുന്നു.
പിറ്റേന്നും പതിവുപോലെ സൂര്യരശ്മികൾ ആകാശത്തിൽ ഒളിഞ്ഞിരിക്കുന്ന കാർമേഘങ്ങളെ വകഞ്ഞുമാറ്റി പരസ്പരം മത്സരിച്ചു ഭൂമിയിലേക്കുള്ള പ്രയാണത്തിൽ ആയിരുന്നു …..പക്ഷേ ഇത്തവണ തകരഷീറ്റിനിടയിലൂടെ രണ്ടു കുഞ്ഞിളം കണ്ണുകളിൽ ആയിരുന്നു ആ കിരണങ്ങളുടെ യാത്ര അവസാനിച്ചത് .
വെളിച്ചം കണ്ണിലടിച്ച അവൾക്കു നേരം പുലർന്നു എന്ന് മനസ്സിലായെങ്കിലും അവളുടെ നോട്ടം കൂരയിലെ ഷീറ്റിനിടയിൽ നിന്നുമുള്ള വെളിച്ചത്തിലായിരുന്നില്ല. പകരം ആദ്യനോട്ടം കൂരയിലെ കഴുക്കോലിലേക്ക് ആയിരുന്നു ..
“എട്ടടി ഉയരത്തിൽ ഉള്ള കഴുക്കോലിൽ തൂങ്ങിയാടുന്ന നാലടി ഉയരമുള്ള സ്വന്തം ചേച്ചി .. !!!!!
കുറെ നേരം ചിരിയോടെ നോക്കി, ഒന്നും മനസ്സിലാകാത്ത മട്ടിൽ ചേച്ചിയോട് ഉറക്കെ ചോദിച്ചു
“ പൊക്കമില്ലാത്ത ചേച്ചി, ഇത്ര ഉയരത്തിൽ എങ്ങനെ ഊഞ്ഞാലാ കെട്ടി ” ?! ,
“കുടുക്ക് മുറുകാത്ത ഷാളിൽ എങ്ങനെ കഴുത്തിൽ കെട്ടി തൂങ്ങിയാടുന്നു” ?!!
പക്ഷേ ഇത്തവണ ഉത്തരം തരാനുള്ള ചേച്ചിയുടെ കുഞ്ഞിളം ചുണ്ടുകൾ കീറിപ്പൊളിഞ്ഞു രക്തം ഇറ്റിറ്റു വീഴുന്നത് മാത്രമേ അവൾ കണ്ടുള്ളു…… .
അവൾ പേടിയോടെ കൂരയുടെ മൂലയിൽ ഒളിച്ചു.
മുറ്റം നിറച്ചും ആളുകൾ , കൊമ്പൻ മീശയുള്ള ഏമാന്മാർ ...
അച്ഛൻ അടുത്ത് വന്നു ചോദിച്ചു ...
എന്താ നീ കണ്ടത് ??!!!
അത് .. ഞാൻ .. കണ്ടത് .. ആ വെളിച്ചമുള്ള രാത്രിയിൽ ..
ചേച്ചി പഠിപ്പിച്ച ആ നിലാവിൽ ...
“അണ്ണൻ കൂരയിൽ നിന്നും ഓടിമറയുന്നതു ഞാൻ കണ്ടതാ”
അതേ വാചകം പല ഏമാന്മാരോടും അവൾ പറഞ്ഞു
അവളുടെ വാക്കുകൾ ആരും ശ്രദ്ധിച്ചില്ല ,
എങ്കിലും കേൾക്കേണ്ട കാതുകളും, കാണേണ്ട കഴുകൻ കണ്ണുകളും ഇതിനോടകം അവളെ നോട്ടമിട്ടത് അവൾ അറിഞ്ഞതേയില്ല.
പിന്നീടുള്ള പല രാത്രികളിലും അവൾക്കു സംശയങ്ങൾ മാത്രം , ഉത്തരം പറഞ്ഞു തരാൻ അവളുടെ ചേച്ചി കൂടെ ഇല്ല ..ഉറക്കം തനിച്ചായിരുന്നു .സ്വപ്നം കണ്ട് അവൾ ഞെട്ടി എണീക്കുമായിരുന്നു ..
നേരം പുലർന്നാൽ അവൾക്കു പേടിയില്ല കാരണം അച്ഛനും അമ്മയും ജോലിക്കു പോയാൽ “മാമനും അണ്ണനും വരും”
മാമൻ എന്നും അവൾക്കു മിഠായി കൊണ്ടുവരും , അവളെ മടിയിൽ പിടിച്ച് ഇരുത്തും, ദേഹത്ത് എല്ലാം അഴുക്കാണെന്നു പറഞ്ഞു സ്നേഹത്തോടെ ഉടുപ്പെല്ലാം മാറ്റി കൈകൾ കൊണ്ട് തുടച്ചു തരും... എന്തോ മാമനോട് കൂട്ടുകൂടുമ്പോൾ പതിയെ പതിയെ അവൾക്കു പേടി കുറഞ്ഞു തുടങ്ങും , മാമൻ സ്നേഹത്തോടെ കെട്ടിപ്പിടിക്കും , ഉമ്മ തരും പലതരം കളികൾ കാണിച്ചു തരും ...
നേരെ മറിച്ച് അണ്ണനെ അവൾക്കു പേടിയായിരുന്നു , മാമനോട് മാത്രം കൂട്ടുകൂടുന്നതിൽ മാമനും അണ്ണനും പരസ്പരം തല്ലു കൂടുമായിരുന്നു
ഒരിക്കൽ മാമൻ വരാൻ വൈകിയ സമയം സ്വന്തം കൂരയിൽ ഒറ്റയ്ക്ക് കളിച്ചുകൊണ്ടിരുന്നപ്പോൾ അണ്ണൻ പശുവിനെ കഴുത്തിൽ കുരുക്കിട്ട് വിളിച്ചോണ്ട് വരുന്നു .. പശുവിനെ കണ്ട അവൾ കൗതുകത്തോടെ മാമനോട് ചോദിച്ചു..
"എന്തിനാ അണ്ണാ പശുവിന്റെ കഴുത്തിൽ കയറിട്ടിരിക്കുന്നെ" ?? !!!
അണ്ണൻ സ്നേഹഭാവത്തോടെ അവളുടെ അടുത്ത് വന്നിട്ട് കുഞ്ഞിളം മേനിയിൽ തഴുകി കൊണ്ട് കുഞ്ഞു ചുണ്ടിൽ ഉമ്മ വച്ചിട്ട് പറഞ്ഞു
പശു മൃഗമല്ലേ അത് ഓടിപ്പോകാതിരിക്കാൻ അല്ലേ കഴുത്തിൽ കുരുക്കിട്ടിരിക്കുന്നത് ,
അവളുടെ കുഞ്ഞുടുപ്പിനകത്തുകൂടെ വിരലുകൾ ഓടിച്ചു കൊണ്ട് അണ്ണൻ പറഞ്ഞു,
"മോള് കണ്ടിട്ടില്ലേ .ആടിനും , പോത്തിനും,എരുമയ്ക്കും, കാളയ്ക്കുമെല്ലാം കഴുത്തിൽ കയറുണ്ടല്ലോ" ..
അവൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ചുമ്മാ മനസ്സിലായ മട്ടിൽ തലയാട്ടി .
ഈ മൃഗങ്ങൾക്കു മാത്രമേ കഴുത്തിൽ കയറിടുകയുള്ളു ?? !! ,
മനുഷ്യർക്ക് കഴുത്തിൽ കയറിടുമോ ??!!
എപ്പോഴാ എന്റെ കഴുത്തിൽ -കയറിടുന്നെ ?? !!
അണ്ണൻ അന്ന് ആദ്യമായി അവളെ ആർത്തിയോടെ വീണ്ടും വീണ്ടും ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു മൃഗങ്ങളെ പോലെ നീ ഓടിപ്പോയാൽ നിന്റെ കഴുത്തിലും കയറിടും
ഇത് കേട്ട് അണ്ണന്റെ മടിയിൽ ഇരുന്ന് അവൾ മന്ത്രിച്ചു. '
ഒരുദിവസം ഞാനും ഓടും അതും വെളിച്ചമുള്ള രാത്രിയിൽ ,
ആ രാത്രിക്ക് എന്താ അണ്ണാ പറയുന്നേ , ചേച്ചി എനിക്ക് അവസാനമായി ആ പേര് പറഞ്ഞു തന്നിട്ടാ ഊഞ്ഞാലാടിയത് ...
ഞാൻ മറന്നു പോയി ..
ചേർത്തുപിടിച്ചിരിക്കുന്ന അണ്ണന്റെ കൈകൾ തട്ടി അവൾ ചോദിച്ചു
അണ്ണൻ ഓർക്കുന്നോ ... ???
“അണ്ണൻ”
ഓടിപ്പോയ ആ വെളിച്ചമുള്ള രാത്രി ..
ചേച്ചിയുടെ കഴുത്തിൽ ഷാളിട്ട ആ ദിവസം…… അണ്ണൻ ഓടിപ്പോയ ആ വെളിച്ചമുള്ള രാത്രിയുടെ പേരെന്താ????
അവൾ ദേഷ്യത്തോടെ അണ്ണനെ കുലുക്കി വിളിച്ചു ചോദിച്ചുകൊണ്ടേയിരുന്നു
അവളെ കാണുമ്പോൾ എന്നും കൊതിയോടെ വെട്ടിത്തിളങ്ങുന്ന അണ്ണന്റെ കണ്ണുകൾ പകൽ വെളിച്ചത്തിൽ കത്തി ജ്വലിക്കുന്നത് അവൾക്കു മനസ്സിലായില്ല
അണ്ണൻ അവളുടെ കഴുത്തിൽ ഉമ്മ വച്ചിട്ട് പറഞ്ഞു ,
“അണ്ണനെ കണ്ട രാത്രി , അതേ വെളിച്ചമുള്ള രാത്രി ആ രാത്രിയുടെ പേര് മോൾക്കറിയേണ്ടേ”
വേണം എന്ന് പറയാൻ അവളുടെ കഴുത്തിലെ കുരുക്കിൽ മുറുകിയ നാവ് സമ്മതിച്ചില്ല
അണ്ണന്റെ കൈകൾ അപ്പോൾ അവളെ വിട്ടു കുരുക്കിന്റെ കെട്ടു മുറുക്കുകയായിരുന്നു
എന്നാലും പുഞ്ചിരിയോടെ അവൾ അണ്ണനെ നോക്കി മനസ്സിൽ മെല്ലെ പറഞ്ഞു
“അണ്ണാ എനിക്ക് ചേച്ചിയെ കാണാം” …..
ചേച്ചിയോട് ചോദിച്ചു ചേച്ചി പറഞ്ഞു തന്നു….
ചേച്ചിയുടെ കഴുത്തിൽ ഷാളിട്ട ദിവസം….
“അണ്ണൻ ഓടിപ്പോയ ആ രാത്രി” …..
“നിലാവ്” അഥവാ “വെളിച്ചമുള്ള രാത്രി”
ഇമകൾ അടയുന്നതിനുമുമ്പ് ഒരിക്കൽക്കൂടി അവൾ അണ്ണനെ നോക്കി ..
പുതിയ കുരുക്കുമായി ഓടിമറയുന്ന അണ്ണൻ നിലാവിലേക്ക് അഥവാ വെളിച്ചമുള്ള രാത്രിയിലേക്ക് ....