ഫ്ലോട്ടിങ് ബോഡീസ് അവതരണം ബേപ്പൂരിൽ നടന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പലായനത്തിൻ്റെ നിസ്സഹായതയുമായി ഫ്ലോട്ടിങ് ബോഡീസ് അവതരണം നടന്നു. പുറത്താക്കപ്പെടുന്ന മനുഷ്യന്മാരുടെ വേദനയും, പേടിയും, പ്രതീക്ഷയും വരച്ചുകാട്ടിയ ശരീരങ്ങൾ.
അവർ വെള്ളത്തിലും കരയിലുമായി ചലിക്കുന്നു. ആദ്യമധ്യാന്തങ്ങളില്ലാത്ത ഞെട്ടലുണ്ടാക്കുന്ന ചിട്ടപ്പെടുത്താത്ത നാടകീയമല്ലാത്ത ഒരുപാട് നിശ്ചലതകൾ നിറഞ്ഞതായിരുന്നു അവതരണം. ബേപ്പൂർ കലാഗ്രാമിൽ ഞായറാഴ്ച വൈകീട്ട് 7 .30 pm നും 10pm നും നടന്ന 'ഫ്ലോട്ടിങ് ബോഡീസ്' എന്ന അവതരണമാണ് പ്രമേയപരമായും രൂപപരമായും ഇത്തരത്തിലുള്ള പുതിയ അനുഭവം കാഴ്ച്ചവെച്ചത്. മ്യാന്മറിൽ നിന്നും പുറത്താക്കപ്പെട്ട റോഹിൻഗ്യൻ അഭയാർഥികളുടെ ജീവിതം ഒരു സമകാലിക അവതരണമാക്കി മാറ്റിയത് ടെക്നോ ജിപ്സി എന്ന സംഘമാണ്. അഭയാർഥികളുടെ ഫോട്ടോഗ്രാഫുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 'ഫ്ലോട്ടിങ് ബോഡീസ്' എന്ന പേരിലുള്ള സമകാലിക അവതരണം അഭീഷ് ശശിധരനാണ് ആശയാവിഷ്കാരം നടത്തിയിരിക്കുന്നത്. കൊറിയോഗ്രാഫറും മൂവ്മെൻറ് ആർട്ടിസ്റ്റുമായ ഫവാസ് അമീർ ഹംസ, തീയേറ്റർ ഫോട്ടോഗ്രാഫർ സുധീർ സി എന്നിവരായിരുന്നു അരങ്ങിൽ. അവർ പലായനത്തെ സമാന്തരമായി സ്വന്തം ശരീരങ്ങളിലൂടെ അവതരിപ്പിച്ചു. ശബ്‍ദത്തിൻ്റെ സാധ്യതകളുപയോഗിച്ച് ആ അവസ്ഥയെ അന്വേഷിക്കുന്ന സൗണ്ട് ആർട്ടിസ്റ്റ് ലാമി ഒപ്പമുണ്ട്. കുമാരദാസ് റ്റി എൻ ക്രിയേറ്റീവ് ഇൻപുട്സും, ശ്രീദേവി ഡി ക്രിട്ടിക്കൽ ഇൻപുട്സും, പ്രജീഷ് എ ഡി പോസ്റ്റർ, ബ്രോഷർ എന്നിവ നിർവഹിച്ചു. നിസ്സഹായതയും, നിശ്വാസങ്ങളും, നിർവ്വികാരതയും കലാഗ്രാമത്തിലും പുറത്തെ കുളത്തിലെ വെള്ളത്തിലും അവതരണ ഘടകങ്ങളായി . ശരീരവും, വസ്തുക്കളും, സ്ഥലവും, സമയവും, ഫോട്ടോഗ്രാഫി സാങ്കേതികതയും ചേർന്ന അവതരണം ആസ്വാദകർക്ക് പുതു അനുഭവം നൽകി. കേരളത്തിനകത്തും പുറത്തും തുടർന്നും അവതരണങ്ങൾ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു