സത്യയുടെ ഓർമ്മകളിലില്ല ജീവിതവും നാടകവും.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട്ഃ ആറരപ്പതിറ്റാണ്ടുപിന്നിട്ട ജീവിതം, അഞ്ചരപ്പതിറ്റാണ്ടുപിന്നിട്ട നാടകജീവിതം-- അതിന്റെ ആരവങ്ങളൊന്നും ഓര്‍മ്മയില്‍ എത്തുന്നില്ല ഇപ്പോള്‍ ഈ കലാകാരിക്ക്. അയ്യായിരത്തിലേറെ അരങ്ങുകളില്‍ പ്രേക്ഷകരെ ആഹ്ളാദിപ്പിച്ച സത്യാരാജന്‍ എന്ന അഭിനേത്രിയാണ് മസ്തിഷ്ക മുഴയുടെ ആഘാതത്തില്‍ കിടപ്പായിപ്പോയത്. രണ്ടാമത്തെ ശസ്ത്രക്രിയ ഇക്കൊല്ലം മാര്‍ച്ചില്‍ ആയിരുന്നു. അതില്‍പ്പിന്നെ അവരൊന്നും ഉരിയാടിയിട്ടില്ല. കണ്ണുകള്‍ക്കു മാത്രമുണ്ട് ചലനം . മൂക്കില്‍ ഘടിപ്പിച്ച കുഴലിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. പന്ത്രണ്ടാം വയസ്സില്‍ അരങ്ങിലെത്തിയ നടിയാണ് സത്യവതിയെന്ന സത്യാരാജന്‍. വേങ്ങേരിയിലെ പ്രസിദ്ധ നാടകപ്രവര്‍ത്തകരായ സുകുമാരന്റെയും ശ്രീനിവാസന്റെയും ഇളയ സഹോദരി. കെ.ടി .മുഹമ്മദ് മുതല്‍ എ.ശാന്തകുമാര്‍ വരയുള്ള പ്രതിഭകളുടെ കഥാപ്രാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കലാകാരി. മുംബൈ, ചെന്നൈ, ഗോവ എന്നിവിടങ്ങളിലൊക്കെ നാടകം അവതരിപ്പിച്ചു. സുന്ദരന്‍ കല്ലായിയുടെ കാദംബരി തീയേറ്റേഴ്സ് മുതല്‍ ഇബ്രാഹിം വേങ്ങരയുടെ ചിരന്തന വരെ എത്രയെത്ര നാടക സമിതികള്‍. വേങ്ങേരിയിലെ പൊന്നി എന്ന വീട്ടില്‍ ഒന്നും ഓര്‍ക്കാനാവാതെ, മിണ്ടാനാവാതെയുള്ള കിടപ്പിന് നെഞ്ചുപൊള്ളി കാവലിരിക്കുകയാണ് ഭര്‍ത്താവ് വി.പി. രാജനും മകള്‍ ദിവ്യയും സഹോദരന്‍ യതീന്ദ്രനും.
2020 ഡിസംബറില്‍ കുഴഞ്ഞു വീണതോടെയാണ് സജീവവും പ്രസന്നവുമായ ജീവിതം ആകെ മാറിമറിയുന്നത്. ആദ്യത്തെ ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്ന സന്തോഷത്തിലിരിക്കുമ്പോള്‍ കഴിഞ്ഞ ഡിസംബറില്‍ വീണ്ടും കുഴഞ്ഞുവീണു. രണ്ടാം ശസ്ത്രക്രിയയ്ക്കു ശേഷം അനങ്ങാനാവാതെ കിടപ്പിലായി. മൂന്നര സെന്റ് ഭൂമിയും വീടും അതില്‍ കുറെ കടവുമാണു ബാക്കി.
അസുഖം ആക്രമിച്ചപ്പോഴും തളരാതെ നിന്നത് അരങ്ങിലേക്കുള്ള തിരിച്ചുവരവ് എന്ന പ്രതീക്ഷയിലായിരുന്നു. എ.ശാന്തകുമാറിന്റെ മരംപെയ്യുന്നു എന്ന രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള നാടകം വീണ്ടും അരങ്ങിലെത്തിക്കുന്നതിന്റെ ഒരുക്കത്തിനിടയിലാണ് രോഗം പിന്നെയും എത്തിയത്. തെങ്ങില്‍നിന്നു വീണ് അരയ്ക്കു താഴെ തകര്‍ന്ന അജയനും സത്യയും ഒന്നിച്ചഭിനയിച്ച് അഭിനന്ദനങ്ങള്‍ നേടിയ നാടകമാണത്. അജയനും ശാന്തകുമാറും ഇന്നില്ല. ആ നാടകം പുനരാവിഷ്കരിക്കാന്‍ സതീഷ് കെ.സതീഷ് ആണ് സത്യയെ തേടിയെത്തിയത്. നാടകം പഠിച്ചു കഴിഞ്ഞപ്പോഴേക്കും രോഗം വീണ്ടുമെത്തി.
അരങ്ങുകളുടെ ആവേശത്തിലേക്കുള്ള ഈ കലാകാരിയുടെ തിരിച്ചുവരവിന് പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുന്നത് കുടുംബം മാത്രമല്ല, നാടകരംഗത്തെ സഹപ്രവര്‍ത്തകരും പ്രേക്ഷകരും കൂടിയാണ്.രോഗത്തിന്റെ ആക്രമണത്തില്‍ നിശ്ശബ്ദമായിപ്പോയ ആ ശരീരം ചലിക്കുമെന്നും വാക്കും ഭാവവുംകൊണ്ട് അരങ്ങില്‍ വീണ്ടും വസന്തം ഒരുക്കുമെന്നുമാണ് ആഗ്രഹം.