ബലിച്ചോറിന്റെ അവകാശികൾ
സുധാകരൻ ചൂലൂർ
ഇന്ന് കർക്കിടകം ഒന്ന്. ചന്തുക്കുട്ടി സൂര്യനുദിക്കുന്നതിന് മുൻപ് തന്നെ എഴുന്നേറ്റു .അമ്മക്ക് ബലിയിടണം. അതിനുള്ള ഒരുക്കങ്ങളൊക്കെ ചെയ്ത് കഴിഞ്ഞപ്പോൾ ചന്തുക്കുട്ടിക്കൊരു സംശയം. താൻ ബലിയിട്ടാൽ ബലിച്ചോറ് തിന്നാൻ കാക്കകൾ വരുമോ ... കൂടുതലൊന്നും വേണ്ട, ഒരു കാക്കയെങ്കിലും വന്നാൽ മതിയായിരുന്നു ... അമ്മ ജീവിച്ചിരുന്ന കാലത്ത് അമ്മയെ വേണ്ട രീതിയിൽ നോക്കാൻ തനിക്ക് കഴിഞ്ഞില്ല. കഴിയാത്തത് കൊണ്ടല്ല തനിക്ക് സമയം കിട്ടിയില്ല. അമ്മ സുഖമില്ലാതെ കിടപ്പിലായപ്പോൾ അമ്മയെ പരിചരിക്കാനും കഴിഞ്ഞില്ല. ഇതൊക്കെ നാട്ടുകാർക്കറിയാം .. ഇന്ന് ബലിച്ചോറ്, കാക്ക എടുത്തില്ലെങ്കിൽ ആളുകൾ അത് പറയും തീർച്ച. പറയാതിരിക്കണമെങ്കിൽ കാക്ക ബലിച്ചോറെടുക്കണം. അതാണ് പ്രശ്നം ... ഇന്നലെ വരെ കാക്കകളെ കാണുന്നിടത്ത് വെച്ചൊക്കെ എറിഞ്ഞ് പറത്തിച്ചിട്ടേ ഉള്ളൂ. ഇന്നലെക്കൂടി ഒരു കാക്കയെ എറിഞ്ഞ് അതിന്റെ ചിറകൊടിച്ചു. അതുകൊണ്ടുതന്നെ കാക്കകൾ വരുമെന്ന് തോന്നുന്നില്ല ... ഏതായാലും കർമ്മങ്ങൾ ചെയ്യുക തന്നെ. ചന്തുക്കുട്ടി ഇല വെച്ച് എള്ളും പൂവും നേതിച്ച് ഉരുള ഉരുട്ടി ബലിച്ചോറ് നാക്കിലയിൽ വെച്ചു. വാൽക്കിണ്ടിയിൽ നിന്ന് വെള്ളം നനച്ച് കൈകൊട്ടി കാക്കയെ വിളിച്ചു ... ഇല്ല കാക്കകളൊന്നും വരുന്നില്ല. കുറച്ച് സമയം കൂടി കാക്കാം ... അതാ മാവിൻ കൊമ്പിലൊരു കാക്ക വന്നിരിക്കുന്നു. കാക്ക മാവിൻ കൊമ്പിലിരുന്ന് ഉരുട്ടി വെച്ച ബലിച്ചോറിലേക്ക് നോക്കി ... ഇത് ഇന്നലെ ഞാൻ എറിഞ്ഞ് ചിറകൊടിച്ച കാക്കയല്ലെ .. ചന്തുക്കുട്ടി ഒട്ടൊരു സഹതാപത്തോടെ കാക്കയെ നോക്കി. കാക്ക മാവിൻ കൊമ്പിൽ നിന്ന് പാറി വന്ന് ബലിച്ചോറ് വെച്ച ഇലയിലിരുന്നു പിന്നെ ചുറ്റും തലവെട്ടിച്ചൊന്നു നോക്കി .പിന്നെ ബലിച്ചോറ് കൊത്തിയെടുത്ത് പറന്നു പോയി ... കാക്ക ബലിച്ചോറ് കൊത്തി പറന്ന് പോയത് തന്റെ കൂട്ടിൽ വിശന്നിരിക്കുന്ന തന്റെ കാക്ക കുഞ്ഞുങ്ങൾക്ക് കൊടുക്കാനായിരിക്കും. കാക്കക്ക് തന്റെ ചിറകെറിഞ്ഞൊടിച്ച ചന്തുക്കുട്ടിയോട് വിരോധമില്ല. കാരണം കാക്കക്ക് വലുത് തന്റേയും കുഞ്ഞുങ്ങളുടേയും വിശപ്പാണ് ... ചന്തുക്കുട്ടിക്ക് വേണ്ടത് താൻ ബലിയിട്ട ചോറ് കാക്ക എടുക്കുക എന്നതും .