നാടക ദ്വീപിലെ രണ്ടാം ദിവസത്തെ നാടകത്തെക്കുറിച്ച്
- ഫെയിസ്ബുക്ക് പോസ്റ്റ്
അശോകൻ വി.പി
നിലനിൽക്കുന്ന വ്യവസ്ഥിതിയെ പ്രതിരോധിക്കാനുതകുന്ന ഉദാത്തമായ കലാരൂപമായതുകൊണ്ടാകണം നാടകം ഒരു പ്രതിരോധ കലയായി മാറിത്തീർന്നത്. നൈസർഗ്ഗിക ചോദനകളുടെ നിരാകരണത്തിൽ നിന്ന് കലയിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാനുള്ള കലാകാരൻ്റെ ജ്വാലാ കലാപമായി എക്കാലത്തെയും നാടകം മാറിത്തീർന്നിട്ടുണ്ട്. നാടക ദ്വീപിൽ ഇന്ന് അവതരിപ്പിക്കപ്പെട്ട എലിക്കെണി എന്ന നാടകം കാലത്തിന് മുന്നേ സഞ്ചരിക്കുന്ന കലാകാരന്മാരുടെ താക്കീതായിരുന്നു. നാടകക്കാരന് ജനങ്ങളോട് ചിലത് തുറന്നു പറയേണ്ടി വരുമ്പോൾ സാമ്പ്രദായിക രീതികൾ ഉപേക്ഷിച്ച് ഭാവഗാനങ്ങളും പരിചിത താളക്രമവും ഉത്തരം തേടലുകളും ആവശ്യമായി വരുന്നു. ഒരു ഗ്രാമം ഒരു കർഷകൻ, കർഷകൻ്റെ ഭാര്യ, വളർത്തുമൃഗങ്ങൾ കൂടാതെ ഒരു എലി എന്നിവയുടെ സ്ഥൂലവും സൂക്ഷ്മവുമായ ഭാവവ്യതിയാനങ്ങൾ അർത്ഥശങ്കയ്ക്കിടമില്ലാതെ രംഗത്തവതരിപ്പിച്ചത് നിഖിൽ ദാസ് നിജിൽദാസ് എന്നീ നാടക പ്രതിഭകളായിരുന്നു. എലിക്കെണി കണ്ട് ഭയപ്പെടുന്ന എലി സഹ ജീവികളോട് വരാനിരിക്കുന്ന ദുരന്തത്തിൻ്റെ ആപൽ സൂചനകൾ നൽകുന്നുണ്ട്. എലിക്കെണി എലിയെ ഉദ്ദേശിച്ചു മാത്രമാണെന്നും, ഞങ്ങൾ സുരക്ഷിതരാണെന്നുമുള്ള മിഥ്യാബോധത്തിൽ ജീവിക്കുന്ന ഇന്ത്യൻ ജനതയുടെ പ്രതിനിധികളായിത്തീരുന്നു വീട്ടിലെ മറ്റു വളർത്തുമൃഗങ്ങൾ. നാടകാന്ത്യത്തിൽ വീടും പറമ്പും വിറ്റ് ചികിത്സ നടത്തിയിട്ടും ജീവൻ രക്ഷിക്കാൻ കഴിയാതെ പോയ ഭാര്യയുടെ ശവമടക്കാൻ ഒരു തുണ്ടു ഭൂമിയില്ലാതെ നിസ്സഹായനായിപ്പോകുന്ന കർഷകൻ സ്വന്തം ഗ്രാമത്തിൽത്തന്നെയില്ലേ എന്ന് പ്രേക്ഷകർ സ്വയം ചോദിച്ചു പോകുന്നു. ഇവിടെ കർഷകൻ മാത്രമല്ല ഓമനിച്ചു വളർത്തിയ മൃഗങ്ങൾ ഇറച്ചിവെട്ടുകാരന് വിൽക്കപ്പെടുകയും കാവൽക്കാരനായ പട്ടി ആർക്കും വേണ്ടാതെ കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധിയായി മാറിത്തീരുകയും ചെയ്യുന്നു. സ്വന്തം നിസ്സംഗതയിൽ ശീതീകരിക്കപ്പെട്ട തലച്ചോറുമായി പ്രതികരണമില്ലാതെ ഷണ്ഡീകരിക്കപ്പെട്ട ഒരു ജനതയുടെ മേൽ കോർപ്പറേറ്റുകൾ പിടിമുറുക്കുന്നതിനെ, ആശുപത്രി ബിൽ കഴുത്തിൽ കുരുങ്ങി നിശ്ചലനായിപ്പോകുന്ന കർഷകനിലൂടെ സംവിധായകൻ തുറന്നു കാണിക്കുന്നു. നാടകത്തിൻ്റെ ലയ സാന്ദ്രതയ്ക്കു വേണ്ടി അവർ തന്നെ ചിട്ടപ്പെടുത്തിയ നാടോടിപ്പാട്ടുകൾ പ്രേക്ഷകരെ പ്രമേയത്തിൻ്റെ ഗൗരവത്തോട് ചേർത്തു നിർത്തുന്നുണ്ട്.
ഈ ലോകം കെണികളുടേതാണെന്ന് ഒരു കർഷകൻ്റെ ജീവിത പതനത്തിലൂടെ നാടകം വെളിവാക്കുന്നു. പുതിയ കാലത്തെ കെണികൾ തിരിച്ചറിയാൻ പ്രാപ്തനല്ലാതായിപ്പോകുന്ന മൂന്നാം ലോകരാജ്യത്തെ മനുഷ്യരുടെ ജീവിതദുരന്തം ഇങ്ങനെ ലളിതമായി ആവിഷ്ക്കരിക്കാൻ കഴിയുന്നത് നാടകം ജീവിതത്തോട് ചേർന്നു നിൽക്കുമ്പോഴാണ്. സർക്കാർ സബ്സിഡിയിലൂടെ (സബ്സിഡിയും ഒരു കെണി) എലിക്കെണി വാങ്ങുന്ന കർഷകൻ്റെ കെണിയിൽ വാൽ അകപ്പെടുന്ന പാമ്പ് കർഷകൻ്റെ ഭാര്യയെ കടിക്കുകയും ആശുപത്രി എന്ന മറ്റൊരു കെണിയിലേക്ക് കർഷകൻ അകപ്പെട്ടു പോവുകയും ചെയ്യുന്നു. ശശിധരൻ നടുവിലിൻ്റെ സംവിധാന മേന്മയിൽ നിഖിൽ ദാസും നിജിൽ ദാസും അരങ്ങിനെ മറ്റൊരു പൊളിച്ചെഴുത്തിലൂടെ ലളിതമായി പാകപ്പെടുത്തിയെടുക്കുകയായിരുന്നു.