തൃശ്ശൂർ ജില്ലയുടെ നാടക വിശേഷങ്ങൾ - ഭാഗം 3
- ലേഖനം
ചാക്കോ ഡി അന്തിക്കാടിന്റെ നാടക വർത്തമാനങ്ങൾ (ലക്കം 14)
നാടകം 'അതിജീവനസമര'ത്തിന്റെ തോറ്റംപ്പാട്ടായി കാണുന്നത് കൊണ്ടായിരിക്കണം, ഗ്രാമങ്ങൾ നിലനിൽപ്പിന്റെ, അതിജീവനത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്തു മുന്നേറുമ്പോഴും,
കൂടെ നാടകങ്ങളെയും ചേർത്തു പിടിച്ചത്.
*സാധാരണക്കാർക്ക് അവരുടെ സർഗ്ഗപ്രക്രിയ ഉയർത്തിപ്പിടിക്കാൻ ക്ലാസ്സിക്കൽ കലകളിലേയ്ക്ക്
എളുപ്പം ചേക്കേറാൻ കഴിയില്ല എന്ന തിരിച്ചറിവ്, അവരുടെ ലോകപരിചയത്തിന്റെ മൂശയിൽ വാർത്തെടുത്ത,
സ്വയം 'പരിമിതി'യുടെ ഭാഗമായ സ്വയം സാക്ഷരതയുടെ
തെളിവ് കൂടിയാണല്ലോ.
ആ പരിമിതിയെ തങ്ങളുടെ അഭിനയ ശേഷികൊണ്ട് മറികടക്കാം എന്നതാണ്
അവരുടെ അസ്തിത്വത്തെ,
ലോക നാടക സാക്ഷരതയുമായി
കണ്ണി ചേർക്കപ്പെടുത്തുന്നത്.
*അപ്പോൾ അവർക്ക് രസിക്കാനും മറ്റുള്ളവരെ രസിപ്പിക്കാനും, കൂട്ടത്തിൽ ചിന്തിപ്പിക്കാനും സഹായിക്കുന്നത്, തങ്ങളുടെ അഭിനയ ശേഷിയിൽ അറിഞ്ഞു പ്രയോഗിക്കാവുന്നത്, 'നാടകം' എന്ന വിശ്വകലയാണെന്ന സത്യം ആർക്കും നിഷേധിക്കാനാവില്ല.
*കോടിക്കണക്കിനു ഗ്രാമീണ നടീ-നടന്മാർ ഓരോ വർഷവും ആടിത്തീർക്കുന്ന കഥാപാത്രങ്ങളുടെ കണക്കെടുത്താൽ, മൃഗങ്ങളെക്കാളും മനുഷ്യന്റെ മഹത്വം നൂറിരട്ടിയാണെന്ന് സമ്മതിക്കേണ്ടി വരും. നമ്മളെക്കാൾ പത്തിരട്ടി കായിക ശേഷിയുള്ള മൃഗങ്ങൾക്ക് ഒരു കലയും വഴങ്ങാതിരുന്നത് മനുഷ്യന്റെ കലാവാസന വികസിപ്പിക്കുന്നതിന്
നിമിത്തമായി എന്നും പറയാം. അല്ലെങ്കിൽ മൃഗങ്ങൾ നാടകം കളിക്കുന്നത് ഒന്നു സങ്കൽപ്പിച്ചു നോക്കു...നമ്മൾ അവരെ നാടകത്തിലൂടെ, അഭിനയ പരിശീലനത്തിലൂടെ അനുകരിക്കുന്നുണ്ട് എന്നത്
പാവം മൃഗങ്ങൾക്ക്
അറിയില്ലല്ലോ!(അറിഞ്ഞിരുന്നെങ്കിൽ അവർ പ്രതികാരം ചെയ്യില്ല എന്ന് ആരുകണ്ടു?) ഭാഗ്യം!
അത്തരം യുക്തി ബോധം മനുഷ്യൻ മാത്രം ആർജ്ജിച്ചതാണ്!
*ഇതൊക്കെ ഗ്രാമീണരെ നാടകത്തിലൂടെ പഠിപ്പിക്കാൻ, ശരിയായ അർത്ഥത്തിൽ നാടകം സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നോ, 'സ്കൂൾ ഓഫ് ലൈഫി'ൽ നിന്നോ വന്നവർ (എന്നെപ്പോലെ സ്വയം വായനയിലൂടെ, പ്രയോഗത്തിലൂടെ, വിമർശനത്തിലൂടെ, നോൺ-അക്കാദമിക് ആയി പരിശീലനം ആർജ്ജിച്ച അനേകം സംവിധായകർ) അവരെ കലാബോധവും സൗന്ദര്യ ശാസ്ത്രവും ക്ഷമയോടെ
പറഞ്ഞു കൊടുത്ത് സഹായിക്കാൻ തയ്യാറായി
എന്നത് മലയാള ഗ്രാമീണ നാടക ചരിത്രരേഖ തയ്യാറാക്കുമ്പോൾ മറക്കാൻ പാടില്ലാത്ത കാര്യമാണ്.
*അധ്വാനത്തിലൂടെ വിശപ്പു മാറ്റി ജീവിച്ചു തീർക്കുന്നതിനിടയിൽ അവർക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ച് തുറന്നു പറയാൻ നാടകമല്ലാതെ മറ്റ് മാധ്യമങ്ങൾ കണ്ടെത്താനാവുന്നില്ല എന്നത് ഒരു ചരിത്ര സത്യമാണ്. കലാസമിതികൾ, വായനശാലകൾ എല്ലാം നാടകച്ചർച്ചയുടെ വേദികൂടിയായത് തികച്ചും സ്വാഭാവികം മാത്രം.
*നാട്ടിലെ ഏതെങ്കിലും അദ്ധ്യാപകൻ നേതൃത്വം കൊടുക്കുന്ന ഒരു ഗ്രൂപ്പ്, ചിലവ് ചുരുക്കി ഒരു നാടകം വാർഷികത്തിന് അവതരിപ്പിക്കുക...അതിലൂടെ ഒരുപാട് നടീ - നടന്മാർ ജനങ്ങളുടെ ആരാധന പിടിച്ചു പറ്റുക...'കണ്ണിലുണ്ണി'കളായി മാറുക! കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ
മറ്റ് കലകൾക്കൊപ്പം നാടകത്തിന്റെ സ്പേസ് ഒരു പൈതൃകവും അവകാശപ്പെടാതെ സമരം ചെയ്ത് നേടിയെടുത്തതാണ്.
*ക്ലാസിക്കൽ കലകൾക്കും ക്ലാസ്സിക്കൽ സംഗീതത്തിനും നൃത്തത്തിനും, അമ്പലങ്ങളും, ഭക്തിയുടെ ഭാഗമായ പ്രസ്ഥാനങ്ങളും സംരക്ഷണം കൊടുത്തപ്പോൾ, ജനകീയ നാടകപ്രസ്ഥാനത്തിന്റെ രക്ഷാകവചം, ഈ തൊഴിലാളി - തൊഴിൽരഹിത കൂട്ടായ്മതന്നെയാണ്.
ഒരു രാത്രി ഒരു ഗ്രാമം മാസങ്ങളോളം ഉണർന്നിരിക്കുന്നത് ഒരു നാടക ക്യാമ്പ് സജീവമായാൽ മാത്രമാണ്.
*പെരുന്നാൾ, പൂരം, വേല, ശിവരാത്രി എന്നൊക്കെ കേൾക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം, അല്ലെങ്കിൽ ഒരാഴ്ച്ച ആളുകൾ ഉറക്കം കളയുമായിരിക്കും.
ഒരു വിവാഹച്ചടങ്ങിനും
മാക്സിമം രണ്ട്/മൂന്ന് രാത്രികൾ പൂർണ്ണമായും ഉണർന്നിരിക്കും! മരണവീടിന്റെയും അവസ്ഥയും അതുതന്നെ.
*എന്നാൽ ഗ്രാമത്തിൽ
ഒരു നാടകം റിഹേഴ്സൽ തുടങ്ങിയാൽ പിന്നെ ഒച്ചയും ചർച്ചയും ബഹളവുമൊക്കെയായി ആകെ ഒരു ഉത്സവലഹരിയാണ് . രാത്രി കള്ളന്മാർ പുറത്തിറങ്ങാൻ ഭയക്കുന്നത് നാടക റിഹേഴ്സൽക്യാമ്പ് ഉണർന്നിരിക്കുന്ന പഞ്ചായത്തിലായിരിക്കും. കട്ടൻകാപ്പിയും കപ്പ പുഴുങ്ങിയതുമായി സൈക്കിളുകൾ ഇരുട്ടിലൂടെ പായുന്നത് ഒരു സ്ഥിരം കാഴച്ചയായിരുന്നല്ലോ!
പിന്നീടത് ബൈക്കും ഓട്ടോറിക്ഷയും കാറും ഏറ്റെടുത്തപ്പോൾ ഏറ്റവും കൂടുതൽ ശാപം കള്ളന്മാരിൽനിന്നും കിട്ടിയത് നാടകക്കാർക്കായിരിക്കണം!
*കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നാടക ഡയലോഗുകൾ കൂടി ചേർന്നത് ഒരു ബദൽ വിദ്യാഭ്യാസത്തിന്റെ മാതൃകയായിരുന്നു.
ലോക നാടക ആചാര്യന്മാർ നമ്മുടെ അയൽവാസികളെപ്പോലെ നിത്യ സംഭാഷണത്തിൽ കടന്നു വന്നത് എത്ര രസകരമായാണ് ഗ്രാമീണർ ഉൾക്കൊണ്ടിരുന്നത്.
*തീർച്ചയായും അൽപ്പം കള്ളുകുടിയും തർക്കവും, പിണക്കങ്ങളും, ഇണക്കങ്ങളും ഇല്ലാതെ ഗ്രാമത്തിലെ ഒരു നാടകവേദിക്കും പൂർണ്ണത കൈവരിക്കാനാവില്ല. (സദാചാര വാദികൾ പൊറുക്കുക!?)
ഓരോ റിഹേഴ്സൽ ക്യാമ്പുകളും ഓരോ ജനകീയ വിചാരണ നടക്കുന്ന കോടതികളോ...എല്ലാം തുറന്നു പറയുന്ന കുമ്പസ്സാരകൂടുകളോ ആയി പരിണമിച്ചിരുന്നു!
*വീടുകളിൽ തുറന്നു പറയാൻ പറ്റാത്ത പല പ്രശ്നങ്ങളും റിഹേഴ്സൽ ഇടങ്ങളിൽ ആരോഗ്യകരമായ സംവാദങ്ങളായി മാറിയത് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അന്നന്നത്തെ പത്രങ്ങളിൽ വരുന്ന സമകാലിക സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങൾ അൽപ്പം തുറന്നു പങ്കുവെച്ചിട്ടേ ഏതൊരു നാടകത്തിന്റെയും റിഹേഴ്സൽ ആരംഭിക്കുക!
*മാത്രമല്ല, അടുത്ത വീട്ടിൽ ഒരു നിലവിളിയുയർന്നാൽ ആദ്യം ഓടിയെത്തിയിരുന്നത് നാടകക്യാമ്പിലുള്ളവർ ആയിരുന്നു ( നാടകമുള്ളിടത്ത് ഇപ്പോഴും ആ സാധ്യതയുണ്ട്. ) എന്നത് അത്രമാത്രം ചാരിതാർഥ്യത്തോടെ ഇന്നും ഓർക്കപ്പെടുണ്ട്!
രക്തദാനം മുതൽ ലോൺ സഹായംവരെ നാടകക്യാമ്പിലുള്ളവർ ആത്മാർത്ഥമായി ചെയ്തിരുന്നത് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്!
*ഒന്നാമതായി, അമേച്വർ നാടക പ്രസ്ഥാനം ഒരിക്കലും കച്ചവടയുക്തിയിൽ ഒന്നും ചെയ്തിരുന്നില്ല. എല്ലാം മതേതര - ജനാധിപത്യ - സോഷ്യലിസ്റ്റ് യുക്തിയുടെ കൂട്ടായ്മയിലാണ് സംഭവിച്ചിരുന്നത്. നാടകത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കുകയായിരുന്നു പ്രധാനലക്ഷ്യം! കലയുടെ മർമ്മം തൊട്ടറിയുകയായിരുന്നല്ലോ പ്രധാന അജണ്ട!
*അതിന് മിടുക്കന്മാരായ, ഗ്രാമങ്ങളിലൂടെ അലയാൻ തയ്യാറായ ഇഷ്ടംപോലെ സംവിധായകർ എപ്പോൾ വിളിച്ചാലും ഇറങ്ങിവരാൻ റെഡിയായിരുന്നു. അങ്ങിനെ മികച്ച സംവിധായകർ സ്വന്തം ഗ്രാമമായി, വീടായി കണ്ട ഒരു ഗ്രാമത്തെക്കുറിച്ചാണ് ഞാൻ ഇവിടെ വിശദീകരിക്കുന്നത്.
*അത് ഇടത് സഹയാത്രികനായിരുന്ന, ഭഗത് സിങ്ങിനെ ആരാധിച്ചിരുന്ന, ഉറച്ച കമ്മ്യൂണിസ്റ്റ് ആയിരുന്ന സഖാവ് എം. എൻ. നായരുടെ, പ്രശസ്ത കഥാകൃത്ത് അഷ്ടമൂർത്തിയുടെ, പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻമാസ്റ്റരുടെ, അനുജൻ നടേശന്റെ, നിയോ റിയലിസിറ്റ് സിനിമാ സംവിധായകൻ (ന്യൂസ് പേപ്പർ ബോയ്) പി. രാമദാസിന്റെ, നോവലിസ്റ്റ് വല്ലച്ചിറമാധവന്റെ, ദേശീയ അവാർഡ് ജേതാവ് നാടക - സിനിമാ സംവിധായകൻ പ്രിയനന്ദനന്റെ, പ്രശസ്ത നാടക സംവിധായകൻ ശശിധരൻ നടുവിലിന്റെ സ്വന്തം വല്ലച്ചിറ ഗ്രാമം തന്നെയാണ്!
*അവിടെ ഓണാഘോഷത്തിന് നാടകം ചെയ്യാൻ കേരളത്തിലെ ഏറ്റവും മികച്ച സംവിധായകർക്ക് ഇടം ലഭിച്ചത് ആ ഗ്രാമത്തിന്റെ പുണ്ണ്യം. ജോസ് ചിറമ്മലിന്റെ, നരിപ്പറ്റ രാജുവിന്റെ നാടക പരീക്ഷണ ശാലയായി 1985 മുതൽ തന്നെ ഈ ഗ്രാമം മാറിയത്, അവിടെയുള്ള സാധാരണ മനുഷ്യരുടെ, തൊഴിലാളികളുടെ മഹത്വമല്ലാതെ മറ്റെന്തിനോടാണ് ഉപമിക്കുക!
*ഒരു ഗ്രാമം അറിവിന്റെ അഗ്നിപകർന്ന പ്രോമിത്ത്യൂസ്മാരെ നാടകത്തിലൂടെ, നാടൻ കലകളിലൂടെ വാർത്തെടുക്കാൻ തയ്യാറായി എന്നത് മറ്റു ഗ്രാമങ്ങൾക്ക് അന്നും ഇന്നും മാതൃക തന്നെയാണ്.
*ഈ ഗ്രാമത്തിൽ സുരാസുവിന്റെ
'മൊഴിയാട്ട'ത്തിനും (സൂരായണം), ഒരിക്കൽ വേദിയൊരുക്കിയിരുന്നു.
മറ്റു ജില്ലകളിലെ നാടകക്കാർക്ക്
മാറ്റുരയ്ക്കാൻ സംഘടിപ്പിക്കപ്പെട്ട
അമേച്വർ നാടക മത്സരത്തിൽ ഞാനും പങ്കെടുത്ത് അവാർഡ് വാങ്ങിയിട്ടുണ്ട്. രാധാമണി, ബാബു ആലുവ, എം. ജി. ശശി, പോൽസൺ താണിക്കൽ, സുർജിത്, പ്രബലൻ വേലൂർ, തുടങ്ങി, എത്രയോ പ്രഗത്ഭർ, ജഡ്ജസ്സായും, സംവിധായകരയും
എത്തിയിരിക്കുന്നു. ടെസ്സി പഴുവിൽ, രേവതി, സീമ, സ്നേഹ,
രജനി, അടക്കം അനേകം
നടികൾ ഓണാഘോഷ നാടക
മത്സരത്തിൽ മികച്ച നടികൾക്കുള്ള അവാർഡുകൾ
കരസ്ഥമാക്കിയിരിക്കുന്നു!
*കഴിഞ്ഞ 60 വർഷത്തിലധികമായി ഓണാഘോഷം സജീവമായി സംഘടിപ്പിക്കപ്പെടുന്ന അപൂർവ്വം ഗ്രാമങ്ങളിൽ ഒന്നാണ് വല്ലച്ചിറ! തീർച്ചയായും ഗവർമെന്റ് അത് മാത്രം പരിഗണിച്ച് എല്ലാ വർഷവും നല്ലൊരു തുക ഈ പരിപാടിയുടെ പുരോഗതിക്കായി മാറ്റിവെക്കേണ്ടതാണ്. ചുരുങ്ങിയത് നാടക മത്സരത്തിനെങ്കിലും
നല്ലൊരു തുക പ്രോത്സാഹനമായി കൊടുക്കേണ്ടതാണ്.
*ഇനി ഇവിടെ കഴിഞ്ഞ
50 വർഷകാലമായി അവതരിപ്പിക്കപ്പെട്ട പ്രധാന നാടകങ്ങളിലേയ്ക്ക് വരാം.
*സംവിധായകൻ:
സി. ഡി. ജോസ്:*
1- മത്സരം (വാസുപ്രദീപ്),
2-അഗ്നി (വയലാ വാസുദേവൻപിള്ള),
3-ശവംത്തീനികൾ ( കാർത്തികേയൻ പാടിയത്ത്),
4-പൂവും ചന്ദനവും (കെ. തായാട്ട്),
5-തലസ്ഥാനത്തുനിന്നും ഒരു വാർത്തയുമില്ല (പി. എം. താജ്).
*സംവിധായകൻ ജോസ് ചിറമ്മൽ:*
1-കുടകൾ ( ചന്ദ്രശേഖര പാട്ടീൽ),
2-മുദ്രാ രാക്ഷസം ( വിശാഖ ദത്തൻ
* ഈ നാടകം ദേശീയ അവാർഡ് കരസ്ഥമാക്കി. തുടർന്ന് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ അവാർഡ് സാധ്യതയ്ക്ക് പരിഗണിച്ചെങ്കിലും, കോടതിയിൽ കേസും സ്റ്റേയുമായി ആ വർഷം -1997/98- വിധി പ്രഖ്യാപനം നടന്നില്ല!?!).
*സംവിധായകൻ: ശശിധരൻ നടുവിൽ:*
1-കാലനെത്തീനി (കാവാലം നാരായണപ്പണിക്കർ),
2-ഡെത് വാച്ച് (ഴാങ് ഷെനെ),
3-ഗോറ &
4-യുദ്ധം (ശശിധരൻ നടുവിൽ ),
5-കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം
&
6-രാവുണ്ണി ( പി. എം. താജ് ),
7-സുഖ നിദ്രകളിലേയ്ക്ക് (എ. ശാന്തകുമാർ ),
8-പശി ( ഇന്ദിര പാർത്ഥസാരഥി ),
9-സൃഷ്ടി ( കെ. ടി. മുഹമ്മദ് ),
10-ഗോപുരനടയിൽ (എം. ടി.),
11-ഗലീലിയോ (ബ്രഹ്റ്റ്), 12-മർഡർ ഇൻ ദി കത്തീഡ്രൽ ( ടി. എസ്. ഏലിയട്ട്),
13-മുക്തധാര (ടാഗോർ), 14-ലൂക്കലസിന്റെ വിചാരണ ( ബ്രഹ്റ്റ്),
15-ഗ്രീൻ റൂം ( സതീഷ് കെ. സതീഷ് ),
16-ദീപസ്തംഭം മഹാശ്ചര്യം ( കെ. ടി. മുഹമ്മദ് ),
17-തെണ്ടി അഥവാ ചത്ത നായ് (ബ്രഹ്റ്റ് ),
18-ആഷാഢത്തിൽ ഒരു ദിവസം (മോഹൻ രാകേഷ് ),
19-ഈഡിപ്പസ് ( സോഫോക്ലസ്),
20-മെൻ വിതൗട്ട് ഷാഡോസ് ( ഴാങ് പോൾ സാർത്ര്),
21-കല്ല്യാണ സൗഗന്ധികം ( കാവാലം)...*
(ക്ഷമിക്കുക - ഈ ലിസ്റ്റ് അപൂർണ്ണം. പിന്നീട് ശശിധരൻ നടുവിൽ ചെയ്ത മുഴുവൻ നാടകങ്ങളുടെയും ലിസ്റ്റ് പ്രസിദ്ധീകരിക്കും.)
*2020 ഫെബ്രുവരിയിൽ ശശിധരൻ നടുവിലിന്റെ നേതൃത്വത്തിൽ തന്റെ ഗുരുവായ നാടകാചാര്യൻ ജോസ് ചിറമ്മലിന് സമർപ്പിച്ചുകൊണ്ട് ലോകനാടക വേദിക്ക് മാതൃകയായി നാടകദ്വീപ് രൂപംകൊണ്ടത്, മലയാള ഗ്രാമീണ നാടക വേദി ഒരിക്കലും അന്യംനിന്ന് പോകില്ല എന്നതിന്റെ തെളിവായി കാണണം. 'റിമെംബ്രൻസ് തിയേറ്റർ ഗ്രൂപ്പ്' 2010 മുതൽ കേരളത്തിലും, ഇന്ത്യയിലും സജീവമായിരുന്നതിന്റെ പൂർത്തീകരണം ( Culmination ) ആയി ഈ 'നാടക ദ്വീപി'നെ കാണണം. ഇനിയുള്ള കാലം ഇവിടെ നാടക വസന്തം സ്ഥിരമായി തമ്പടിക്കും എന്നത് സത്യം! എല്ലാം കാലം കരുതിവെച്ച നാടകഋതുവിന്റെ വിളവെടുപ്പ് എന്നത് അഭിമാനപൂർവ്വം പറയട്ടെ!
*ഇവിടെ 2020 ഫെബ്രുവരിയിൽ കളിച്ച, കിഴവനും കടലും, ഹിഗ്വിറ്റ, ബാൽക്കണി, സമ്പൂർണ്ണ, പിത്തള ശലഭം, എല്ലാം മികച്ച നാടകങ്ങൾ തന്നെ!
*ഇപ്പോൾ 10 നാടകങ്ങളുടെ റിഹേഴ്സൽ നടക്കുന്നുണ്ട് ( 10 കഥകൾ നാടകമായി രൂപാന്തരം പ്രാപിക്കുകയാണ്- സംവിധാനം : ശശിധരൻ നടുവിൽ).
*സംവിധായകൻ പ്രിയനന്ദനൻ:*
1-ജൂലിയസ് സീസർ ( വില്ല്യം ഷേയ്ക്ക്‌സ്പീയർ ),
2-തീന്മേശയിലെ ദുരന്തം ( സുലൈമാൻ കക്കോടി ),
3-പ്രിയപ്പെട്ട അവിവാഹിതൻ ( പി. എം. താജ് ),
4-പ്രേമലേഖനം ( ബഷീർ ),
5-സമയം (സേതു ),
6-സങ്കടൽ ( ജോയ് മാത്യു - കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമേച്വർ നാടക മത്സരം - മികച്ച രചന & നടി രണ്ടാം സ്ഥാനം-1996),
7-ബോധേശ്വരൻ (ശിഹാബുദിൻ പോയ്ത്തിൻക്കടവ് ),
8-ഇത്രമാത്രം &
9-ഒറ്റവരി ( പി. എം. താജ്)
*( ഈ ലിസ്റ്റ് പൂർണ്ണമല്ല ).
*സംവിധായകൻ ബാബു കടലാശ്ശേരി:*
1-ഗാന്ധി ( സച്ചിദാനന്ദൻ ),
2-ചെമ്പക രാമൻ ( രാജ് തോമസ് ),
3-വലിയ ചെകുത്താൻ ചെറിയ ചെകുത്താൻ ( ടി. വി. കൊച്ചുവാവ ).
*സംവിധായകൻ സുവീരൻ:*
1-ഭാസ്ക്കര പട്ടേലരും തൊമ്മിയുടെ ജീവിതവും ( സക്കറിയ).
*സംവിധായകൻ രാജേഷ് വല്ലച്ചിറ:*
1-രാജാവിന്റെ ചെണ്ട (സഫ്ദർ ഹാശ്മി ),
2-പാവം ഉസ്മാൻ ( പി. ബാലചന്ദ്രൻ ).
*സംവിധായകൻ സജീവൻ വള്ളിശ്ശേരി:*
1-വർത്തമാനം ( ബ്ലൂമെൻ ഫെഡ് ).
*സംവിധായകൻ ചാക്കോ ഡി അന്തിക്കാട്:*
1-സഹയാത്രികർ ( സ്വന്തം രചന),
2-രാത്രിയുടെ കാവൽ ( അലൻ മങ്ക് ഹൗസ്- സ്വന്തം പരിഭാഷ & അഡാപ്റ്റേഷൻ ),
3-രാമരാജ്യത്തിലെ വിശേഷങ്ങൾ ( സ്വന്തം രചന ).
*സംവിധായകൻ ഷൈജു അന്തിക്കാട്*
1-ന്റെ പുള്ളിപൈ കരയാണ് &
2-ഒരു ദേശം നുണപറയുന്നു ( എ. ശാന്തകുമാർ ).
*സംവിധായകൻ പി. എം. ആന്റണി:*
1-സ്പാർട്ടക്കസ് ( സ്വന്തം രചന).
*റാഫി പുത്തൻപുരയ്‌ക്കലിന്റെ നാടകങ്ങളും, ആന്റോ കൂടല്ലിയുടെ കുട്ടികളുടെ രംഗാവതരണങ്ങളും പ്രത്യേക പ്രശംസ നേടിയിരുന്നു.
*പ്രിയനന്ദനന്റെ അഭിപ്രായത്തിൽ 1975നു ശേഷം രാമചന്ദ്രൻ വല്ലച്ചിറ നാടകപ്രവർത്തകർക്ക് ഊർജ്ജം പകർന്ന സംവിധായകനായിരുന്നു. സഖാവ് എം. എൻ.നും സജീവ സംഘാടകൻ തന്നെ!
*വല്ലച്ചിറയുടെ നാടക ചരിത്രത്തിലെ നാഴികക്കല്ലായി മാറിയത് ഒരു മെഗാ നാടക സംരംഭമാണ് (1986/87). ശേഖർ അത്താണിക്കൽ രചനയും, രാജു നരിപ്പറ്റ സംവിധാനവും നിർവ്വഹിച്ച 'പ്രവാചകരെ കല്ലെറിയുന്നവൾ' എന്ന നാടകമാണത്.
*പഞ്ചായത്ത് ഓഫീസിന്റെ മുൻപിലുള്ള മൈതാനം മുഴുവൻ ഉപയോഗിച്ചുള്ള അവതരണമായിരുന്നു. നാലു വശത്തും രംഗവേദി. നടുക്കും ചുറ്റിനും ജനങ്ങൾ. 20 അടിയോളം ഉയരം വരുന്ന കവുങ്ങിൻക്കാലിൽ ഉയർത്തപ്പെടുന്ന ക്രിസ്തുവിന്റ രൂപം (നടൻ പ്രിയനന്ദനൻ - അന്ന് പ്രിയൻ വല്ലച്ചിറ ).
*മലയാള നാടക വേദിയെ ഇലക്ട്രോണിക്സ് മാധ്യമങ്ങൾ എങ്ങനെ കുരിശ്ശിൽ തറച്ചാലും, നാടകത്തിന്റെ മഹത്വം- രക്തസാക്ഷിത്വം ഉയർന്നുനിൽക്കുമെന്ന് പ്രഖ്യാപിക്കപ്പെടുന്ന ഉയർന്ന മാനങ്ങളുള്ള അന്ത്യരംഗം!
*പക്ഷേ, പിന്നീട് ആ സ്പിരിറ്റ് പൊതുവെ ഗ്രാമീണ നാടക വേദിയിൽ കുറഞ്ഞു വരുന്നതായി കാണാം. ജനങ്ങൾക്കിടയിൽ ആഘോഷമായി മാറേണ്ട നാടകക്കൂട്ടായ്മ ജീവിത പ്രശ്നങ്ങളുടെ പേരിൽ ശിഥിലീകരിക്കപ്പെടുകയും, നെടുവീർപ്പുകൾ മാത്രമായി ഗ്രാമീണ നാടക സമിതികൾ മാറ്റപ്പെടുകയും ചെയ്യുന്നത്
വളരെ ഹൃദയ വേദനയോടെ മാത്രമേ ഓർക്കാൻ കഴിയുള്ളൂ.
*തികച്ചും മതേതര സ്വഭാവമുള്ള കലാ സമിതികൾ നിഷ്‌ക്രിയമായെങ്കിലും,
മത - ജാതി സംഘടനകൾ അവരുടെ അണികളെ-കലാ പ്രതിഭകളെ കലയുടെ പേരിൽ പങ്കു വെച്ചെടുത്തത് ഇവിടുത്തെ ഇടത് - പുരോഗമന കണ്ണുകൾ കാണാതെപ്പോയത്, സാംസ്ക്കാരിക രംഗത്തെ ദുരന്തമായി രേഖപ്പെടുത്തപ്പെടും...തീർച്ച!
*പുരോഗമന ചിന്തയുടെ, സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ, ഏറ്റെടുക്കലിൽനിന്നും വഴിമാറി, വെറും ശാരീരികമായ ആനന്ദത്തിലേയ്ക്കും, സ്പോർട്സ് & ഗെയിംസിലേയ്ക്കും ചീട്ടുകളി, കാരംസ്കളി എന്നിവകളിലെക്കും, KSNA ഗ്രാന്റ് ലഭിച്ചു കെട്ടിടം പണിതാൽ, പിന്നെ ടി. വി.ക്കു മുൻപിൽ ആദ്യം സ്ഥലം കൈയ്യടക്കുന്നതിലേയ്ക്കും
നാടക കലാ സമിതികളുടെ 'വിപ്ലവ-റിബൽ-ക്രിയാത്മകത' ചുരുങ്ങിയത് കാണാം.
*2000 ആയപ്പോഴേയ്ക്കും, ലക്ഷങ്ങൾ മുടക്കിയുള്ള 'മെഗാനാടകങ്ങ'ളുടെ ആധിപത്യം ഗ്രാമീണ നാടക മനസ്സിനെ തളർത്തികളഞ്ഞു എന്നും കൂട്ടി വായിച്ചേ പറ്റൂ...
*1989/90ൽ സോവിയറ്റ് യൂണിയന്റെ പതനശേഷം 'വിപ്ലവ സ്പിരിറ്റ്' കുറഞ്ഞു വരുന്ന, വളരെ 'നോൺ ക്രിയേറ്റീവ്' ആയ നാടക പരിസരക്കാഴ്ചയാണ് സംഭവിച്ചത്. സോഷ്യലിസ്റ്റ് സ്വപ്നം ഇല്ലെങ്കിൽ, ജീവിത ഗന്ധിയായ സമകാലിക നാടകവേദിയുടെ അതിജീവനം അസാധ്യമായിരിക്കും എന്നതാണ് ഈ പ്രതിഭാസത്തെ ചുരുക്കിപറയുമ്പോൾ വരുന്ന വിശദീകരണം.
കൂടുതൽ ആഴത്തിൽ പഠിക്കേണ്ട വിഷയമാണ്.
*എങ്കിലും ഇപ്പോൾ ഓണാഘോഷത്തിന്റെ ഭാഗമായി വല്ലച്ചിറ ഗ്രാമത്തിലേയ്ക്ക്
നാടകം ചെയ്യാനായി വരാൻ സ്വപ്നം കാണുന്നുണ്ട്... കേരളത്തിലെ മികച്ച സംവിധായകർ!...അതിനുള്ള പരിസരം 'റിമെമ്പ്രൻസ് തിയറ്റർ ഗ്രൂപ്പ്' & പഞ്ചായത്തിലെ മറ്റു സമിതികൾ ഒത്തുചേർന്ന് ഒരുക്കും എന്ന് പ്രതീക്ഷിക്കട്ടെ!
*ഇന്ന് ലോകം അറിയുന്ന പ്രിയനന്ദനനും ശശിധരൻ നടുവിലും ഒത്തുപിടിച്ചാൽ ഈ 'നാടകക്കൊടുമുടി' (Drama Everest എന്ന് എന്റെ ഉപമ) സ്വന്തം മുടിയിൽ ചൂടാവുന്നതേയുള്ളൂ...
*ഗ്രാമത്തിലെ സെക്യൂലർ - ഡെമോക്രാറ്റിക് നാടക ഓർമ്മകൾ തമസ്‌ക്കരിക്കുന്നതാണ് / നശിപ്പിക്കുന്നതാണ്...ആധുനിക കോർപറൈറ്റ് - ഫാസ്സിസ്റ്റ് - വർഗ്ഗീയ തന്ത്രം! അത് തിരിച്ചറിയാത്തവർക്ക് സ്വന്തം നാടിന്റെ സാംസ്ക്കാരിക പൈതൃകത്തെ ചൊല്ലി എന്ത് അവകാശവാദമാണ് പുതു തലമുറയ്ക്ക് പകർന്ന് കൊടുക്കാനാവുക?
*ഈ എഴുത്ത് തൽക്കാലം നിർത്തുന്നു. അടുത്ത ലക്കത്തിൽ തൃശ്ശൂർ ജില്ലയിലെ മറ്റു ഗ്രാമീണ നാടക സംരംഭങ്ങൾ വിശദീകരിക്കുന്നതായിരിക്കും...
ലാൽസലാം!