നേടുന്നതും നഷ്ട പെടുന്നതുമായ ഇടങ്ങൾ
- ലേഖനം
സുനിൽ കെ ചെറിയാൻ
സാഹിത്യ നൊബേൽ നേടിയ അബ്ദുൾറസാഖ് ഗുർണ ഇന്നിന്റെ പരിച്ഛേദമാണ്.
ടോണി മോറിസണ് ശേഷം സാഹിത്യനൊബേൽ കിട്ടുന്ന കറുത്ത വർഗ്ഗക്കാരൻ എന്ന പെരുമ കൂടിയുണ്ട് ടാൻ-സാനിയൻ സാൻസിബാർ എഴുത്തുകാരൻ അബ്ദുൾറസാഖ് ഗുർണയ്ക്ക്. വർഷങ്ങൾക്ക് ശേഷം ആഫ്രിക്കയിലേയ്ക്ക് ഈ അവാർഡ് എത്തുന്നതും ഗുർണയിലൂടെ തന്നെ. 'കൊളോണിയലിസത്തിന്റെ അനന്തരഫലങ്ങളോടുള്ള അനുതാപപൂർണ്ണവും സന്ധി ചെയ്യാത്തതുമായ മർമ്മഞ്ജതയ്ക്കാണ്' അവാർഡെന്ന് നൊബേൽ കമ്മിറ്റി.
1964-ൽ, ഗുർണയ്ക്ക് 18 വയസുള്ളപ്പോൾ ഇംഗ്ലണ്ടിൽ അഭയം തേടിയതാണ് ജീവിത വഴിത്തിരിവ്. പട്ടിണിയുടെ ഭൂതകാലവും, പലവിധ വേഷക്കാരുടെ വർത്തമാനവും ഡയറിക്കുറിപ്പുകളായി പകർത്തിയതാണ് ആദ്യ എഴുത്ത്. യുദ്ധം, കോളനിവൽക്കരണം, കുടിയേറ്റം എന്നിവയൊക്കെ സൃഷ്ടിക്കുന്ന മനുഷ്യാവസ്ഥകളെക്കുറിച്ച് തുടരെ എഴുതി. പത്ത് നോവലുകളാണ് ഗുർണയുടെ ക്രെഡിറ്റിലുള്ളത്. സംസ്‌കാരങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും ഉൾക്കടലുകളിൽപ്പെട്ട അഭയാർത്ഥികളുടെ വിധിയാണ് ഇഷ്‌ടപ്രമേയം.
കുടിയേറ്റക്കാർ പിന്നിട്ട പഴയ ഇടങ്ങളിലെ വഴികളും ഇപ്പോൾ അഭിമുഖീകരിക്കുന്ന പുതിയ ഇടങ്ങളിലെ വഴികളും നമ്മുടെ കാലത്തിന്റെ തന്നെ പ്രമേയമാണ്. ഗുർണയിൽ അത് വർണവെറിയുടെയും, കൊളോണിയൽ പാരമ്പര്യങ്ങളുടെയും പശ്ചാത്തലത്തിൽ പ്രതിഫലിക്കുന്നു.
മാതൃഭാഷയായ സ്വാഹിലിയിൽ നിന്നും എടുത്ത വാക്കുകൾ, ഇംഗ്ലീഷ് പ്രസാധകൻ ഇറ്റാലിസൈസ് ചെയ്‌തപ്പോൾ അതിനെ എതിർത്തയാളാണ് ഗുർണ. അത് തന്നെ അദ്ദേഹത്തിന്റെ സന്ധിയില്ലാ സമരത്തിന്റെ സാക്ഷ്യപത്രം. സാഹിത്യത്തിൽ അങ്ങനെയൊരു ഇടം ഉണ്ടാക്കിയെടുത്ത ഒരാൾ കുറേക്കൂടി വലിയ ഇടം അർഹിക്കുന്നുണ്ടെന്നാണ് ഈ നൊബേൽ നമുക്ക് തരുന്ന പാഠം.