ഹോപ്പിനെതിരായ കേസ് ഹെക്കോടതി തള്ളി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച വർഷാന്ത മേളയായ ഹോപ് ഫെസ്റ്റിവലിനെതിരെ നല്കിയ റിട്ട് പെറ്റീഷൻ ഹൈക്കോടതി ആദ്യ പരിഗണനയിൽത്തന്നെ വിധിപ്രസ്താവിക്കേണ്ടതില്ലെന്നു തീരുമാനിച്ച് മടക്കി. നാടകപ്രവർത്തകരെന്നവകാശപ്പെട്ട് എറണാകുളം സ്വദേശികളായ ഷാബുമോൻ, തിലകൻ എന്നിവരാണ് സാംസ്കാരിക വകുപ്പിനും സംഗീത നാടക അക്കാദമിക്കും അതിന്റെ സെക്രട്ടറിക്കുമെതിരെ റിട്ട് ഹരജി നല്കിയത്. ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കുന്ന നാടകങ്ങൾ ശരിയായ രീതിയിലല്ല തെരഞ്ഞെടുക്കപ്പെട്ടത് എന്നായിരുന്നു പരാതിക്കാരുടെ പ്രധാന ആക്ഷേപം. ഫെസ്റ്റിവൽ സ്റ്റേ ചെയ്യാനുള്ള അപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള പരാതിക്കാരുടെ ശ്രമവും ഫലം കണ്ടില്ല. ഫെസ്റ്റിവൽ ചില സംഘങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടി മാത്രമാണെന്നും മത്സരമല്ലാത്തതിനാൽ സെലക്‌ഷന്റെ പ്രശ്നമേ ഉദിക്കുന്നില്ലെന്നുമുള്ള സംഗീത നാടക അക്കാദമിയുടെ വാദങ്ങൾ മുഖവിലയ്ക്കെടുത്തു കൊണ്ട് കോടതി ഇതിൽ ഇടപെടേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നു. ഫെസ്റ്റിവൽ കഴിഞ്ഞതിനാൽ ഹരജിയിൽ ഒരു വിധിയും പ്രസ്താവിക്കേണ്ടതില്ലെന്നും കോടതി തീരുമാനിച്ചു.
നാടക കലാകാരന്മാരുടെ ഒരു സംഘടനയും അതിന്റെ സെക്രട്ടറിയുമാണ്, നിരവധി തെറ്റിദ്ധാരണകളുണ്ടാക്കുന്ന വസ്തുതകളും അസത്യപ്രസ്താവനകളും നിരത്തി ഹോപ് ഫെസ്റ്റിവലിനെതിരായി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി ദുഷ്പ്രചരണങ്ങളാരംഭിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാണ്, കേസു കൊടുത്തതതും. ഇറ്റ്ഫോക്കിന്റെ പേരു മാറ്റിയെന്നും ഹോപ്, ഇറ്റ്ഫോക്കിനു പകരമായി നടത്തുന്ന മിനി ഫെസ്റ്റിവലാണെന്നുമുള്ള പ്രചാരണമുണ്ടായി. കോപ്പ് ഫെസ്റ്റിവൽ എന്നാണ് അവർ ഇതിനെ ആക്ഷേപിച്ചത്. ചിലർ ഹോപ് വേദിയിൽ പ്രതിഷേധ പ്രകടനവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ തത്പരകക്ഷികൾ പ്രചരിപ്പിച്ചതു പോലെ കേവലം നാടകോത്സവമല്ല, വാദ്യം, സംഗീതം, നാടകം, ക്ലൗൺഷോ, സർക്കസ് തുടങ്ങി നിരവധി കലകളെ അണിനിരത്തിക്കൊണ്ടുള്ള സാംക്രമിക രോഗകാലത്തെ സമാശ്വാസ കലാപരിപാടിയായിരുന്നു, ഹോപ് അഥവാ ഹാർമണി ഓഫ് പെർഫോമൻസ് ഇക്കോ സിസ്റ്റം. ഹോപ്പിന്റെ തുടർച്ചയെന്ന പോലെ അക്കാദമി കാമ്പസിനെ പ്രകൃതി സൗഹൃദമേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. ഹോപ് വേദികൾക്ക് സമീപകാലത്ത് അന്തരിച്ച കലാപ്രതിഭകളുടെ പേര് നല്കിയ നടപടിയെ കലാസമൂഹം പ്രകീർത്തിക്കുകയുമുണ്ടായി. റോഷൻ ഹാരിസ്, പോൾസൻ എന്നിവരുടെ ഹാർമോണിയസ് എൻകോർ, നൂറ്റമ്പത് കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള പെരുവനം കുട്ടൻ മാരാരുടെ ഇലഞ്ഞിത്തറമേളത്തിന്റെ പുനരാവിഷ്കരണം, ലാറ്റിനമേരിക്കൻ വനിതകളുടെ സർക്കസ് തിയറ്റർ, കർണ്ണാടകയിലെ ശില്പാ മുദ്ബിയും സംഘവും അവതരിപ്പിച്ച യെല്ലമ്മക്കഥകളുടെ ഗാനാവിഷ്കാരം, കച്ച് പ്രവിശ്യയിലെ പ്രസിദ്ധ സൂഫി സംഗീതജ്ഞനായ മുറലാല മാർവാഡയുടെ ഫോക്, ഖവാലി സംഗീത പരിപാടി, ഗോദോയെ കാത്ത് തുടങ്ങിയ നാടകങ്ങൾ, ഉങ്കള നീൻഗയെപ്പടി പാക്ക വിരുംബരീംഗാ? തുടങ്ങിയ ഏകപാത്ര നാടകങ്ങൾ, ഇറ്റ് ഫോക് വ്യാഴവട്ടസ്മരണകളുടെ കമനീയമായ ഫോട്ടോ പ്രദർശനം തുടങ്ങിയവയടങ്ങുന്ന വൈവിദ്ധ്യങ്ങളുടെ ഈ കലാമേളയെ സഹൃദയലോകം തുറന്ന മനസ്സോടെയാണ് സ്വീകരിച്ചത്.
ഗോപാലൻ അടാട്ട്, കണ്ണൻ തിരുവനന്തപുരം, കണ്ണനുണ്ണി, കെ.വി. ഗണേഷ്, സി.ആർ. രാജൻ, ജെയിംസ്, സുധി പാനൂർ, വിനു ജോസഫ്, അഭീഷ് ശശിധരൻ, തമിഴ്നാട്ടിൽ നിന്നുള്ള വി സതീഷ്, എൻ വി രുദ്രബാലൻ, ആനന്ദ് സാമി തുടങ്ങിയ പ്രതിഭകളാണ് ലഘുരംഗാവതരണങ്ങളിലെ നൂതന സംരംഭങ്ങളുമായെത്തിയത്. പ്രബലൻ വേലൂർ, ശ്രീജ ആറങ്ങോട്ടുകര, നരിപ്പറ്റ രാജു, അരുൺ ലാൽ, വി സുരേഷ് മീനങ്ങാടി തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവച്ചു. ബഹു. സാംസ്കാരിക വകുപ്പുമന്ത്രി ഹോപ്പിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. ബഹു. റവന്യു വകുപ്പുമന്ത്രി കെ. രാജൻ ഹോപ് ഉദ്ഘാടനം നിർവ്വഹിച്ചു. ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആർ. ബിന്ദു സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ബാലചന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, നിർവ്വാഹക സമിതി അംഗങ്ങളായ വിദ്യാധരൻ മാഷ്, വി ഡി പ്രേമപ്രസാദ്, വി ടി മുരളി തുടങ്ങിയവരും പഹോപ് എല്ലാ വർഷവും വ്യത്യസ്ത ജില്ലകളിലായി നടത്തുമെന്ന അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശ്ശിയുടെ പ്രഖ്യാപനത്തോടെയാണ് ഹ്രസ്വമേളയ്ക്ക് തിരശ്ശീല വീണത്.