ബംഗാളി സംവിധായകൻ പത്മശ്രീ തരുൺ മജുംദാർ അന്തരിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊൽക്കത്ത; വിഖ്യാത ബംഗാളി സംവിധായകൻ തരുൺ മജുംദാർ അന്തരിച്ചു. 92 വയസായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ചയോടെയായിരുന്നു മരണം. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി എസ്എസ്കെഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ആരോഗ്യസ്ഥിതി മെച്ചെപ്പെട്ടെങ്കിലും ഇന്നലെയോടെ അവസ്ഥ മോശമായി. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധ്യവർഗ്ഗത്തിന്റെ ജീവിതവും പ്രതിസന്ധികളുമെല്ലാം മനോഹരമായ കഥകളിലൂടെ സിനിമാപ്രേമികളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
1931 ജനുവരി 7ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിലാണ് ജനനം. സച്ചിൻ മുഖർജി, ദിലീപ് മുഖർജി എന്നിവർക്കൊപ്പം ചേർന്നാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്നത്. 1959ൽ പുറത്തിറങ്ങിയ ചൗവ്വ പാവയാണ് ആദ്യ ചിത്രം. കൾട്ട് ക്ലാസിക്സ് ആയി കണക്കാക്കുന്ന കൻചേർ സ്വർഗോ, നിമന്ത്ര, ഗണദേവത, അരണ്യ ആമർ എന്നീ സിനിമകളിലൂടെ നാല് ദേശിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്ത് 1990ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.