ഉയരങ്ങളിൽ
- ചെറുകഥ
മിനി ഉതുപ്പ്
വാരപ്പെട്ടി തോടക്കരെ തറവാട്ടു വീട്ടിൽ നിന്ന് എന്നെ എടുത്ത് തലയുടെ രണ്ട് വശത്തേക്കും കാലുമിടീച്ച് ഒരു നടത്തമുണ്ട് പൊന്നാട്ടേക്ക്. അതാരാണെന്നോ. പൊന്നാട്ടെ ബെന്നിച്ചേട്ടൻ. ബെന്നി എന്ന പേര് കുറെയാകുമ്പോൾ കണ്ടു പിടിച്ച ഒരു വിദ്യയാണ് പേരിനു മുൻപിൽ ഒരു വാലു ചേർക്കുക എന്നത്. പൊന്നാട്ടെ ബെന്നിച്ചേട്ടൻ എന്നാൽ അമ്മായിയുടെ (കുഞ്ഞു പെണ്ണിൻ്റെ) ഇളയ മോനാണ്. നല്ല നീളമുണ്ട് ബെന്നിച്ചേട്ടന്.
ബെന്നിച്ചേട്ടൻ്റെ മുകളിൽ അങ്ങനെ ഇരിക്കുമ്പോൾ ഒരു പാട് കാഴ്ചകൾ കാണാം. നീളമുള്ള കവുങ്ങുകളും തെങ്ങുകളും കടന്ന്... പ്ലാവിൻ്റെ പൊത്തിൽ ഇരുന്നു തല പുറത്തേക്കിട്ടു നോക്കുന്ന മരം കൊത്തിയേയും കണ്ട്, കുയിലിൻ്റെ നീണ്ട ശിങ്കാരിപ്പാട്ടും കേട്ട്... ആമ്പലുകൾ വിടർന്നു നിൽക്കുന്ന കുളത്തിന് മുകളിൽക്കൂടി അങ്ങനെ... നീണ്ടു കിടക്കുന്ന പാടശേഖരവും കടന്ന്... ചെറിയ ഒരു നീർത്തോടും കടന്ന്... ബെന്നിച്ചേട്ടായി നടക്കും... അപ്പോൾ ഞാൻ രാജാവിനെപ്പോലെ കാഴ്ചകളും കണ്ടുകൊണ്ട് അങ്ങനെ ഇരിക്കും. ശരിക്കും ഞാൻ ചിന്തിക്കേണ്ടത് രാജ്ഞിയേപ്പോലെ എന്നാണ്. പക്ഷേ എനിക്കങ്ങനെയല്ല തോന്നിയത്... രാജാവിനെപ്പോലെ എന്നാണ് തോന്നിയത്... പൊന്നാട്ടെത്തിയാൽ എന്നെ താഴേക്കിറക്കി നിർത്തും... കാല് കഴുകി അകത്ത് കയറി അമ്മേ എന്ന് വിളിക്കും. ഇപ്പോഴും ഞാൻ ഓർക്കുന്നു... ആ സുന്ദരമായ കാലം... നല്ല ഉയരമുള്ള ബെന്നിച്ചേട്ടൻ്റെയും മുകളിൽ കയറിയിരുന്ന് ഉയരങ്ങളിൽ സവാരി ചെയ്തിരുന്ന ആ നല്ല കാലം.